സത്തായും നിത്യമായും ഉള്ള ഏകവസ്തു ഈശ്വരനാണെന്നും ഈ ലോകത്തിൽ ബാക്കിയുള്ളതെല്ലാം അനിത്യവും അതിനാൽ അനിശ്ചിതവുമാണെന്നും ഗാന്ധിജി പറയുന്നു. എന്നാൽ അനിശ്ചിതത്വം പൂൎണ്ണമായ ഈ ലോകത്തിൽ തന്നെ അന്തര്യാമിയായി ഒരു ഉത്തമൻ, നിശ്ചിതത്വമായി ഒളിഞ്ഞു് നിവസിക്കുന്നുണ്ടു്. അതിന്റെ പ്രകാശലേശം കാൺമാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. ആ സത്യത്തിനു വേണ്ടിയുള്ള പരിശ്രമമാണു് സാക്ഷൽ ജീവിതോദ്ദേശമാകേണ്ടതു്. ഈശ്വരൻ സർവത്തിനും സാക്ഷിയും നമ്മുടെ ഏതു വഞ്ചനയേയും ശാസിയ്ക്കത്തക്ക വിധം നീതിമാനുമാണു്. ഈശ്വരൻ സരൂപനായി സമീപത്തുവേണമെന്നുള്ളവർക്കു് അദ്ദേഹം സഗുണനും അദ്ദേഹത്തിന്റെ സ്പർശനം ആവശ്യമുള്ളവർക്കു് അദ്ദേഹം ഉടലെടുത്തവനും ആണു്. ഈശ്വരനെന്നപദം കാൺഗ്രസ്സിൽ നിന്നു നീക്കം ചെയ്താലും അത് അവിടെത്തന്നെ കാണും. ഈശ്വരനെന്ന മൂന്നക്ഷരത്തിന്റെ ക്ലിഷ്ടവും ക്ഷീണിച്ചതുമായ ഒരു പരാവൎത്തനം മാത്രമാണ് മനഃസാക്ഷിയെന്നു പറയുന്നതു്. ഈശ്വരന്റെ നാമധേയത്തിൽ പലേ പൈശാചിക നടപടികളും എടുത്തിരുന്നതുകൊണ്ടു മാത്രം ഈശ്വരനില്ലെന്നു വരുന്നില്ല. അദ്ദേഹം സഹനശക്തിയിൽ അദ്വിതീയനും ക്ഷമാശീലനും എന്നാൽ നിഷ്ഠൂരനും ആകുന്നു. നമ്മുടെ ചുറ്റുപാടുള്ള ജനങ്ങളോടും ജന്തുവർഗ്ഗത്തോടും ഏതു പ്രകാരം പെരുമാറുന്നുവോ അതേ നിലയിൽ നമുക്കു് അനുഭവം തരുന്നയാളാണു് അദ്ദേഹം. അജ്ഞത എന്നതു് അദ്ദേഹത്തിന്റെ മുമ്പിൽ സമാധാനമാകയില്ല. എന്നാൽ ഓരോ പ്രാവശ്യവും നമുക്ക് പശ്ചാത്താപത്തിനു സന്ദർഭം തരുന്ന ഒരു ദയാലുവുമാണു് ഈശ്വരൻ. ജനകീയ ഭരണകർത്താക്കളിൽ പ്രമാണിയാണദ്ദേഹം. എന്തെന്നാൽ നന്മയോ തിന്മയോ നമ്മുടെ ഇഷ്ടം പോ