യോഗിവര്യന്മാർ ജനതാമദ്ധ്യത്തിൽ നിന്നൊഴിഞ്ഞു് തപസ്സുചെയ്യുകയാണല്ലോ പതിവ്. എന്നാൽ ഗാന്ധിജി സാധാരണ മനുഷ്യരുടെ മദ്ധ്യത്തിൽ തന്നെ വളൎന്നു് അവരോടു കൂടിക്കഴിഞ്ഞു് തന്നെത്തന്നെയും അവരേയും ഉന്നമിപ്പിക്കണമെന്ന ആശയമാണു കൂടുതൽ സത്യപരമായിക്കണ്ടതു്. ഈശ്വരന്റെ ഉത്തമസൃഷ്ടികളായ മനുഷ്യൎക്കു് സേവനമനുഷ്ഠിക്കയാണു് ഈശ്വരസേവനമെന്നു് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടാണു് ഗാന്ധിയൻ തത്വങ്ങൾ സാമുദായികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളെ ഉൾക്കൊള്ളുന്നതു്. ഗാന്ധിമതം ആദ്യാത്മികം മാത്രമല്ല, ആധിഭൗതികം കൂടിയാണു്. ആത്മിയവും ഭൗതികവുമായ വിഷയങ്ങൾ വിഭിന്നങ്ങളാഎന്നുപോലും സമ്മതിക്കാൻ നിവൃത്തിയില്ല. മാർഗവും ലക്ഷ്യവും ഒന്നു തന്നെ എന്നതുപോലെയാണ് ലൗകികവിഷയങ്ങളും ആത്മിക വിഷയങ്ങളും.
ഇനിയും ഈ തത്വം ഇൻഡ്യയ്ക്കു സ്വരാജ് സമ്പാദിക്കാൻ മാത്രമായിട്ടുള്ളതാണോ എന്നാണെങ്കിൽ അതു മാത്രമല്ല; ലോകത്തിനുള്ള സന്ദേശമാണിതു്. ബ്രിട്ടീഷ് സാമ്രാജ്യത്തിനു ശുദ്ധിയുണ്ടാകാനും ഇൻഡ്യയ്ക്കു സ്വാതന്ത്ര്യം കിട്ടാനും മാർഗം ഒന്നുതന്നെയാണ്. സാമ്രാജ്യദുഷ്പ്രഭുത്വത്തോടല്ലാതെ ബ്രിട്ടീഷുകാരോട് ശത്രുതയില്ല. എന്തെന്നാൽ അവരും പരിശുദ്ധി അർഹിക്കുന്നവരാണ്. അതിനും മാർഗം അഹിംസ തന്നെ. തെക്കേ ആഫ്രിക്കയിലും ഇൻഡ്യയിലും ഗാന്ധിജി പ്രവർത്തിയ്ക്കാനാനിടയായതു് യാദൃശ്ചിക സംഭവത്താൽ മാത്രം. ലോകത്തിൽ ഏതുസ്ഥാനത്തു പ്രവർത്തിക്കേണ്ടി വന്നാലും ഈ ഈ സത്യാന്വേഷകൻ ഒരേ അഹിംസായുധമേ സ്വീകരിയ്ക്കയുള്ളൂ. സത്യത്തിന്റെ ഭാഗം തന്നെയായ സ്വദേശി തത്വം ചിരകാലം അദ്ദേഹത്തെ ഭാരതത്തിൽ അമാന്തിപ്പിക്കുന്നു എന്നേയുള്ളു. ഇന്ത്യയ്ക്കു് സ്വരാജ്യം കിട്ടിയാലും ഗാ