താൾ:കോമപ്പൻ.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 19


പേയായിതിത്ര പകയുള്ളവരോടടുത്തു‌-
പോയാലതെത്ര തകരാറ്റിയാവതല്ലേ ?
പോയാലുമിത്തിരിയുമിങ്ങു മടിച്ചുനിന്നു-
പോയലിനിത്തിരിയുമാങ്ങളമാരു കൊല്ലും.        48

എന്നോതി നാണ, മഴ, ലുൾക്കൊതി, പേടി, മുമ്പാ-
യൊന്നോതിരക്കുമിവയൊക്കെയുമുള്ളിലാർന്ന്
നിന്നോരിളം‌കുയിൽമൊഴിയ്‌ക്കകതാർകൊടുത്തി-
ട്ടന്നോതിനാനവളൊടൊന്നു ചിരിച്ചു കോമൻ:        49

'തേടിക്കയർത്തു പടയിൽപ്പലർ കൂടിവന്നാൽ
കൂടക്കരുത്തുടയ കയ്യിതു കൂസുകില്ല
മോടിക്കുവേണ്ടിയരവാളിതെടുത്തതല്ല
പേടിക്കവേണ്ട പിടമാൻമിഴി, തെല്ലുപോലും.        50

കയ്യുള്ള നാളിലതിലിങ്ങൊരു വാളിരിക്കെ
മെയ്യുള്ള മാറ്റലരിലാരുമെതിർത്തടുത്താൽ
ഇയ്യുള്ളവന്നൊരുകുലുക്കവുമില്ലയെന്നു
നിയ്യുള്ളിലോർക്കുകലരമ്പനെഴുന്നവമ്പേ !        51

കയ്യുംകണക്കുമണയാതെ കനത്ത മാരി
പെയ്യുംകണക്കുടലുവിട്ട വരിമ്പുവില്ലൻ
എയ്യുംകണയ്‌ക്കു മറുകയ്യറിവില്ലൊരാൾക്കും
നയ്യുങ്കണയ്‌ക്കുമവനോടിവനേറ്റു തോറ്റു.        52

പുല്ലാണിനിക്കു പടയാളികൾ, നിൻകടക്കൺ-
തല്ലാണു തേൻമൊഴി, തടുത്തിടുവാൻ ഞെരുക്കം !
തെല്ലാകയാൽ തെളിവിയന്നു തുണയ്‌ക്കണം നീ-
യല്ലായ്‌കിലാങ്ങളകൾതൻ‌പണി പെങ്ങൾ ചെയ്യും.'        53

എന്നോതി നില്‌ക്കുമൊരു കോമനൊടായ് പതുക്കെ
ക്കുന്നോടിടഞ്ഞ മൂലയാളവളൊന്നുരച്ചു;
'നന്നോ നമുക്കിതിതിനാലെ വരും തരക്കേ-
ടൊന്നോ നിനയ്‌ക്കിലതു ഞാൻ പറയേണ്ടതുണ്ടോ ?        54

തീരാതെയുള്ളാരു പിണക്കമെഴുന്ന വീട്ടു-
കാരായ നാമൊരലരമ്പനെയോർത്തവണ്ണം
ചേരാവതോ പറകിതാങ്ങളമാരറിഞ്ഞാൽ
പോരായി നിങ്ങളൊരുകൂട്ടരൊടുങ്ങുവോളം.        55

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/7&oldid=216300" എന്ന താളിൽനിന്ന് ശേഖരിച്ചത്