താൾ:കിരണാവലി.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പിന്നീടൊരു പുഴയായൊഴുകി
നിന്നനുകമ്പാത്സരിപോലെ മിന്നിടും
മന്നിടത്തിൽ കല്പകാലത്തോളം
മാർഗ്ഗക്ലമമെന്നൊന്നില്ല; കുറേയടി-
യൂക്കിൽ നടപ്പോർക്കു വാനവന്മാർ
ഗന്ധദ്രവമാ വഴിക്കു തളിപ്പതും
സന്താനപുഷ്പം വിതറുവതും
പട്ടുപാവാട വിരിപ്പതും കണ്ടിടാ-
മൊട്ടുമിതിലൊരത്യുക്തിയില്ല.
സങ്കടം മർത്യർക്കു ശർമ്മമായ് മാറ്റിടാം;
സങ്കല്പകല്പിതമല്ലീ സർവം?
സുസ്ഥിരമായിസ്സുനിർമ്മലമായൊരു
ഹൃത്തിരുന്നീടേണ, മത്രേ വേണ്ടു!
ഇപ്രപഞ്ചപ്പാൽസമുദ്രം കടയുവാൻ
കെല്പിൽ മുതിർന്നീടുമെൻ യുവാവേ!
മംഗലാത്മാവേ! നീയിദ്ദിനം കണ്ടതു
പൊങ്ങീടുമേട്ടയും കാകോളവും,
പാഴ്പ്പുക മുന്നിൽപ്പരത്താതേ താഴത്തു
പാവകനുണ്ടോ സമുല്ലസിപ്പൂ?
കൈരണ്ടുകൊണ്ടും കടയുക മേൽക്കുമേ,-
ലോരോ പദാർത്ഥങ്ങൾ കൈവരട്ടേ;
ആന, കുതിര, പശു, മണിതൊട്ടുള്ള
മാനിതസാധനപങ്‌ക്തിയേയും
കോമളത്താമരപ്പൂമടവാരേയും
നീ മഥിതാർണ്ണവൻ കൈക്കലാക്കും.
ആയവകൊണ്ടു മതിവരൊല്ലേ! വെറും
ഛായയെ രൂപമായ്ക്കൈക്കൊള്ളല്ലേ!
വീണ്ടും കടയട്ടേ! വീണ്ടും കടയട്ടേ!
നീണ്ടുള്ള നിൻ കൈകളസ്സമുദ്രം.
അപ്പോളതിൽനിന്നുയരുവതായ്ക്കാണാ-
മത്ഭുതമാമൊരമൃതകുംഭം!
സംസൃതിനാശനമാകുമതാർജ്ജിച്ചേ
സംതൃപ്തിനേടാവൂ സോദര! നീ!
കൈക്കഴപ്പും തീർക്കും, മെയ്ക്കഴപ്പും തീർക്കു,-
മക്കലശസ്ഥമമൃതയൂഷം
ആഫലകർമ്മാവാം നീയാ രസായന-
മാകണ്ഠമാസ്വദിച്ചന്ത്യനാളിൽ
ആയുഷ്മാനാമെൻ സഖാവേ! പരബ്രഹ്മ-
സായുജ്യമാളുക; ശാന്താത്മാവേ.

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/5&oldid=173051" എന്ന താളിൽനിന്ന് ശേഖരിച്ചത്