താൾ:കിരണാവലി.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദർപ്പണക്കുപ്പികൾക്കുള്ളിൽത്തിളങ്ങിടു-
മത്ഭുതമുന്തിരിസ്സത്തുകളേ!

പൈമ്പാൽ മൊഴിയാളിളങ്കൈ വിരലുകൾ
കമ്പികൾ തൻവഴിക്കോടിക്കവേ

ഭൂരിപീയൂ ഷത്താൽക്കർണ്ണം കുളിർപ്പിക്കും
വാരൊളിത്തങ്കവിപഞ്ചികളേ!

നട്ടുവളർത്തിയോരുദ്യാനപാലനോ
മുങ്ങിയെടുത്തോരു മുക്കുവനോ

യന്ത്രം കറക്കിവിടും പണിക്കാരനോ
ഹന്ത! വാദ്യംതീർക്കും ശില്പിതാനോ

നിങ്ങളാലോർക്കപ്പെടുന്നീല ലേശവു,-
മിങ്ങനെതന്നെയോ ലോകധർമ്മം?

നന്ദിയാം വാക്കിലേ രണ്ടക്ഷരങ്ങളിൽ
മിന്നും പൊരുളിനെക്കൈതൊഴുവിൻ!


എന്തിന്നു ഞാനിതുരയ്ക്കുന്നു? ചിന്തിച്ചാ-
ലെന്തുണ്ടിവയ്ക്കുമെനിക്കും ഭേദം?

കല്ലോ, കരടോ, കടലാടിയോ, കള്ളി-
മുള്ളോ, മുരിങ്ങയോ, മൂർക്കപ്പാമ്പോ,

ഈയലോ, പാറ്റയോ, മൂട്ടയോ, ഞാഞ്ഞൂളോ,
പേനോ, കൊതുകോ, കുഴിയാനയോ

മറ്റോ വടിവാർന്നു ഹാ! ഹാ! പടുകുഴി
പറ്റിക്കിടന്നൊരു പാപിയെന്നെ

അങ്ങെങ്ങോ ദൂരത്തുനിന്നു തിരഞ്ഞെടു-
ത്തിങ്ങനെ പൊക്കിക്കരയ്ക്കുകേറ്റി

എൻതമ്പുരാനേ! ഭഗവാനേ! പോറ്റി! നീ
നിൻതിരുവുള്ളപ്പെരുവെള്ളത്തിൽ,

തേച്ചുകഴുകിത്തുടച്ചു വെടിപ്പാക്കി-
യാശ്ചര്യമാകുമീ രൂപമേകി

സർവചരാചര സാമ്രാജ്യപ്പൊൻചെങ്കോ-
ലെൻവലങ്കൈയിൽ സമർപ്പിച്ചീലേ?

മോഹാന്ധകൂപത്തിൽ മുങ്ങിയും പൊങ്ങിയും
ഹാ! ഹാ! കൃതഘ്നശിരോമണി ഞാൻ

സത്യസ്വരൂപനേ സർവലോകങ്ങൾക്കും
കർത്താവേ! ഭർത്താവേ! സംഹർത്താവേ!

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/41&oldid=173042" എന്ന താളിൽനിന്ന് ശേഖരിച്ചത്