താൾ:ഉമാകേരളം.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കരച്ചിൽ മതി; വേധസ്സു വരച്ചാലാർക്കഴിച്ചിടാം?
വരട്ടെ വരുവോന്നെല്ലാം; നരർക്കഴൽ നിസ്സർഗ്ഗജം       90

എത്രനാളീ വിയോഗാർത്തിസത്രം ദീക്ഷിപ്പതോമലേ
പുത്രന്മാരായ് നിനക്കെന്നും നേത്രവാരികൾ പോരുമോ?       91

ഒരാളെപ്പാർത്തു ഭർത്താവായ് സരാഗം സ്വീകരിക്ക നീ
വരാംഗി വിധുവില്ലാഞ്ഞാൽ വരാ തെല്ലൊളി രാവിനും       92

മാനിയാം സചിവൻ തേജോഹാനി പറ്റുകകാരണം
താനിളാന്തമഹോ വിട്ടു, വാനിനൻപോലെയന്തിയിൽ       93

കുലശീലകലാരൂപബലകീർത്തികളൊക്കെയും
നലമേറും സചിവനൊത്തുലകം വിട്ടതായ് വരാ       94

ഇവയെല്ലാം തികഞ്ഞോരു നവയൗവനയുക്തനിൽ
ജവമോടനുരഞ്ജിക്ക, ഹരനിൽ ശൈലപുത്രിപോൽ       95

ആരും തന്നെ ഭുജിക്കാതെ താരുണ്യം കളയായ്ക നീ
വാരുറ്റ വനമദ്ധ്യത്തിൽ വീരുത്തുമലരെന്നപോൽ       96

നീയാലോചിക്കൂ! മെയ്ക്കെന്നുമീയാഭ നിലനിൽക്കുമോ?
പോയാൽ വരില്ല മൃതനാം പ്രേയാനെപ്പോലെ യൗവനം       97

ചേലേറും മുടിയോരോന്നും ചാലേ ഹന്ത! വെളുത്തുപോം
പ്രാലേയാംശുവുദിച്ചീടുംകാലേ ദിക്കുകണക്കിനേ       98

അലം രാഗം വിടും ഞാനും വിലയേറിടുമോഷ്ഠവും
മൂലയും രൂപമദവുമുലഞ്ഞൊന്നിച്ചു വീണുപോം       99

ചുക്കിച്ചുളിഞ്ഞിടും മേനി; മൂക്കിൽ മുത്തി കിടന്നിടും
ത്വക്കിന്റെ ഭംഗി മങ്ങീടും; വിക്കിക്കുര മുഴുത്തിടും       100

അന്തിക്കു വേഷം കെട്ടീടില്പന്തിക്കാടാം; വെളുക്കുകിൽ
എന്തിനക്കോപ്പു കൊള്ളിക്കാം? ചിന്തിക്കൂ ജീവനായികേ!       101

ചത്തുപോയ് മന്ത്രി, പോകട്ടെ; മുത്തുപൂണ്ടെന്നെ വേൾക്ക നീ
അത്തുഷാരാംശുവെക്കാന്തിമെത്തും രാകുകണക്കിനി       102

ചാരുസൗധത്തിൽ ഞാനൊത്തു ഹേ രുഗ്മാംഗി! രമിക്ക നീ
മേരുമേലിന്ദ്രനോടൊപ്പം പേരുറ്റ ശചിപോലവേ       103

ചരണം കൂപ്പുമീയെന്റെ മരണം നീ വരുത്തൊലാ
തരണം മാരതാപബ്ധി തരണം ചെയ്യുവാൻ തരം."       104

ഏവം ഭാരതി കേട്ടൊന്നു ഭാവം മാറി മനസ്വിനി
ആ വങ്കനൊടുടൻ ചൊന്നാൾ; "ദൈവം കേൾക്കുമിതൊക്കെയും.       105

ഭൈമിക്കരണ്യചരനും ഭൂമിജയ്ക്കു ദശാസ്യനും
ഭാമിനീമണികൃഷ്ണയ്ക്കു കാമി കീചകനും പുരാ       106

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/65&oldid=210451" എന്ന താളിൽനിന്ന് ശേഖരിച്ചത്