താൾ:ഉമാകേരളം.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


തുംഗദ്രുരോമ,മരുവിക്കരയഷ്ടി, പാദം,
ശൃംഗപ്പെരുന്തല, ഗുഹാസ്യമിതൊക്കെയേറ്റം
അംഗത്തിലാളുമിന്നവനാദിവിരാൾപുമാൻപോൽ
ഭംഗംവെടിഞ്ഞു മുനിസേവിതനായിടുന്നു        9

മേട്ടുംപുറത്തു ഹിമമന്തിയിലെത്തിയാന്ധ്യം
കൂട്ടുന്നനേരമനിമേഷർ, തടസ്സമെന്യേ
വേട്ടുള്ളൊരോമനകൾ കണ്ണുമിഴിച്ചു നില്ക്കെ-
ക്കാട്ടുന്നു കാടുകൾ പരാംഗനമാരുമായി.        10

ആക്കത്തിലേറ്റവുമുയർന്നു നിരന്നുനില്ക്കും
മേൽക്കമ്പു തെന്നലിലുലഞ്ഞ വനദ്രുമങ്ങൾ
നോക്കട്ടെ നിൻകരമടിക്കു കടപ്പതെന്നാ-
യാക്കർമ്മസാക്ഷിയൊടുരയ്പതുപോലെ തോന്നും.        11

പാരിച്ച ദുഷ്ടമൃഗപക്ഷിഗണത്തെ വേട്ട-
പ്പോരിൽ ജയിച്ചിവിടെ മേവിന ഭൂതനാഥൻ
ഹാരിത്വമാർന്നമരപങ്‌ക്തി പൊഴിച്ചിടും പൂ-
മാരിത്തണുപ്പരുവിയിൽത്തലകാട്ടിടുന്നു.        12

വ്യാലം വിഭൂതിയിവ പൂ,ണ്ടഖിലാഗമങ്ങൾ
ക്കാലംബമായ്, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിടുമിഗ്ഗിരീശൻ
ശ്രീലദ്വിജാധിപനെ മൗലിയിലേന്തിടുന്നു.        13

ത്വിട്ടെമ്പടിക്കുടയ വിന്ധ്യനിൽനിന്നു താൻ താഴ്-
പോട്ടെയ്ക്കിറങ്ങിയലയാഴിയിലെത്തുവോളം
മുട്ടെക്കിടക്കുമിതു ദക്ഷിണഭാരതത്തിൻ
നട്ടെല്ലുപോലെ വിലസുന്നു നവാഭമായി.        14

ഭൂഷയ്ക്കു വൃക്ഷതൃണപങ്‌ക്തി കലർന്നു ചാരു-
വേഷത്തിൽ മിന്നുമൊരിതിൻ പുകൾ തീർത്തുരപ്പാൻ
ശേഷന്നുമുണ്ടു പണി; നല്ല ഗിരീശനായാൽ
ഭാഷയ്ക്കവന്നു കുറവിന്നവകാശമുണ്ടോ ?        15

ഉണ്ടാഗ്ഗിരിക്കരികിൽ മേക്കുവശത്തൊളിപ്പൂ-
ച്ചെണ്ടായ് ശ്ശിവാദ്രിയുടെ തെക്കളകാപുരംപോൽ
തണ്ടാരിൽമാതിനുടെ കൂത്തു വെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം.        16

പാരം കരിമ്പു പനസം മുളകേലമിഞ്ചി
കേരം കവുങ്ങു തളിർവെറ്റിലയേത്തവാഴ
ഈ രമ്യവസ്തുതതിചേർന്നു വിളങ്ങുമീ നൽ-
പ്പാരഗ്ര്യകല്പതരുമണ്ഡിതനന്ദനാഭം.        17

ഓരോ വിദേശമമരും വണിഗീശരെത്ര
പേരോ കടന്നിവിടെയുള്ള ധനം കവർന്നു

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/2&oldid=172851" എന്ന താളിൽനിന്ന് ശേഖരിച്ചത്