താൾ:ഉമാകേരളം.djvu/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മതിയായ് ചുമന്നു; ചുമൽനോവു പൊറു-
പ്പതിനാവതല്ലണുവുമെന്നകമേ
ക്ഷിതിയോർത്തെറിഞ്ഞ ചുമടെന്നതുപോൽ-
ഗ്ഗതികെട്ടു താഴെയതു വീണു തദാ.       14

വിതതം തദീശനുടെ മാറിമേ-
റ്റിതരോപമാനമിയലാതെയതിൻ
കതകുള്ളതപ്പടി ചതിച്ചു കടു-
ഞ്ചിതൽ തിന്നുതിന്നു കഥ തീർന്നു ജവാൽ.       15

അവനൊത്ത കൈകൾ പടിയുത്തരമു-
ള്ളവയൊക്കെ വീണു തവിടായ്, പകരം
അവ രണ്ടൊടും തുലപെടും ഭുജഗ-
പ്രവരവ്രജം വിലസി തൽസ്ഥലിയിൽ.       16

ഒരുനാൾത്തമോമയതയേന്തിയൊര-
പ്പെരുതാം ഗൃഹം ബത! രജോമയമായ്,
വരുമാശു സത്വമയഭാവവുമെ-
ന്നരുളിത്തുടങ്ങി, വനസന്നിഭമായ്.       17

ബത! രാജമൗലിയൊടു പണ്ടു വിരു-
ദ്ധത പൂണ്ടവർക്കു പൂരമെന്നതുപോൽ
ചിതമറ്റതേ തൊഴിലിലന്നു പെടും
ഹതകർക്കു പേരരുളി തൽ ഗൃഹവും.       18

 

 
ഉടമസ്ഥനോടു പിരിവാനിടവ-
ന്നുടവുറ്റു മന്നിൽ നിപതിച്ചു ബലാൽ
ഉടനന്നികേതമുയിരറ്റിടുവോ-
രുടൽപോൽ മറഞ്ഞു സികതാമയമായ്.       19



ക്ഷിതിപാരികൾക്കുടയ ഗർജ്ജനവും
സതികൾക്കു വായ്ക്കുമൊരു രോദനവും
അതിൽ മദ്യപാത്രമുടയും സ്വനവും
പതിവായിരുന്നതൊരുമട്ടൊഴിവായ്.       20



ഏതു രാജധാനിയിൽ മികച്ചിടുവാൻ
കുതുകം തദീശർ ഹൃതി പൂണ്ടു പുരാ;
അതു പേപ്പിശാചറുകുലയ്ക്കമരാൻ
പുതുമേടയായ പിതൃകാനനമായ്.       21



ഉലകത്തിലെപ്പൊരുളിനൊക്കെയുമീ
നിലയെന്ന തത്വമറിയും പൊഴുതു,
പല തിന്മ വി,റ്റതിനെ വാങ്ങുമൊര-
ക്ഖലനാരു ശുദ്ധമൃഗമോ നരനോ?       22



പിടിയാത്ത മാറ്റലരൊഴിഞ്ഞ ഗൃഹം
കുടിയേറി ഞങ്ങൾ വേദീയഗുണം
 

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/178&oldid=172829" എന്ന താളിൽനിന്ന് ശേഖരിച്ചത്