താൾ:ഉമാകേരളം.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഒന്നാം സർഗ്ഗം


ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു-
മാക്കേളിപൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യ വിഷയത്തിനു നേർകിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ടപോലെ.
       1
വന്ധ്യം ശമിക്കരിശമെന്നറിവാർന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതിൽത്തപിപ്പാൻ
സന്ധ്യർത്ഥി കുന്നുകളൊടെന്നവിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണൻ ചരമാദ്രിയിൽപ്പോൽ.
       2
നാട്ടാർക്കലം ഘനരസത്തെയണ,ച്ചിളക്കം
കാട്ടാതെ വീതി, ഗജ, മാൾ മുതലായ ചിഹ്‌നം
കൂട്ടാർന്നു വംശമണി, യിക്ഷിതിഭൃത്തു കേളി-
കേട്ടാളുമഗ്ര്യകനകത്തൊടു മിന്നിടുന്നു.
       3
വൻകേസരീന്ദ്രർ വിതറും മദയൂഥനാഥർ-
തൻകേടകന്ന നറുമുത്തുകൾ കണ്ടിടുമ്പോൾ
സങ്കേതസീമ്‌നി ചതിചെയ്തു മണാളരെന്നു
വിൺകേഴ‌‍മാൻമിഴികൾ നെറ്റി ചുളിച്ചിടുന്നു.
       4
പാലഞ്ചുമാറിഹ കിരാതികൾ പാട്ടുപാടി
നീലത്തഴക്കുഴലഴിച്ചു പകുത്തിടുമ്പോൾ
ചാലത്തണഞ്ഞു പകവിട്ടു ഫണാകലാപ-
ജാലം വിരിച്ചുരഗകേകികളാടിടുന്നു.
       5
ചേണാളുമങ്ങു നിജമൗലിയിൽനിന്നു പൊങ്ങും
ശോണാശ്‌മഭാസ്സുടയ ചന്ദനകാനനത്തിൽ
പ്രാണാധികപ്രണയമേന്തുകിലും പണിപ്പെ-
ട്ടാ,ണാനയിക്കുവതഹീന്ദ്രർ നവോഢമാരെ.
       6
കാട്ടാളരേകുമൊരു ചന്ദനദാരു ലോഭം
കാട്ടാതെയുണ്ടനലനായവരെ, പ്രകാമം
കൂട്ടാളി ഗന്ധവഹനോടരികത്തു ഘോഷം
കൂട്ടാതെ ചെന്നുപചരിപ്പതിനോതിടുന്നു.
       7
സോമോപമാസ്യകൾ പിണങ്ങുകമൂലമുള്ളിൽ-
ക്കാമോപരോധമിയലും തരുണർക്കു തെന്നൽ
പ്രേമോക്തിയിൽ പ്രിയകളെസ്സവിധത്തിലാക്കി-
യാമോദമേറ്റമരുളുന്നു സഖാവുപോലെ.
       8

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/1&oldid=202021" എന്ന താളിൽനിന്ന് ശേഖരിച്ചത്