താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാടുക



പാടുക, പാടുകെൻ ചിത്തവിഹംഗമേ,
പാതിരപ്പാട്ടുകൾ, പാവനങ്ങൾ.
അല്ലെന്നഖിലരുമോതിടും വേളതാ—
നല്ലയോ നിന്നുടെ കാല്യകാലം!
ആഗതമായിപ്പോയാ നവ്യവേള, നീ
സ്വാഗതമോതുക വീതശങ്കം;
ഗൂഢമായ് വാഴാതെ മൗനം വെടിഞ്ഞിനി
കൂടുവിട്ടൊന്നു പുറത്തിറങ്ങൂ;
ആശച്ചിറകു വിരിച്ചുനീ ചിന്തയാ—
മാകാശംതന്നിൽപ്പറന്നുകൊള്ളു;
പൊയ്പ്പോയ കാലസ്മരണയാം പക്വത്തിൻ—
കയ്പുമിനിപ്പുമൊട്ടാസ്വദിക്കൂ!
പാറ്റുകെൻ ചിത്തവിഹംഗമേ, യിന്നലെ—
പ്പാടിനിറുത്തിയ പാട്ടിൻശേഷം;
നിത്യാന്ധതയിൽ നിമഗ്നയാകും നിന—
ക്കിത്തരം ഗീതങ്ങളുത്തമങ്ങൾ!
അന്യർക്കു കേട്ടു രസിക്കുവാനല്ലതു
നിന്നുടെ നിർവൃതിക്കായിമാത്രം!
ആനന്ദഗാനങ്ങൾ പാടിപ്പറക്കട്ടെ
വാനമ്പാടികുലം വാനം ചുറ്റി,
പുൽപ്പൂവുകൺറ്റു ഹസിച്ചു ചിരിക്കട്ടെ
പൊൽത്താരും കൂട്ടരും തുഷ്ടരായി;