താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സകലശക്തിയും ക്ഷയിച്ചിടുമാശാ-
ശകലമുണ്ടെന്നെപ്പിരിയാതിപ്പൊഴും!
മദീനനിദ്രകൾ മധുരമാക്കുന്ന
മധുമയസുമമസൃണമാം സ്വപ്നം
മരുവുമാ, മണിസദനമെങ്ങെന്നായ്
കരങ്ങൾ കൂപ്പി ഞാൻ കരഞ്ഞു ചോദിക്കേ,
ഉരിയാടുന്നതിലൊരുവരും, വെറും
ചിരികൾമാത്രമാണെനിക്കൊരുത്തരം!
മധുരഗാനങ്ങൾ ശ്രവിക്കും കർണങ്ങൾ
മഥിതചിത്തത്തിൻ കരച്ചിൽ കേൾക്കുമോ?
പുതുവെള്ളപ്പട്ടു ഞൊറിഞ്ഞു ചാർത്തിയും
പുതുമപോരാഞ്ഞിട്ടഴിച്ചുമാറ്റിയും
അലക്കരങ്ങളാലപരമൊന്നിനെ-
യലംഭാവംകൂടാതെടുത്തു നോക്കിയും
നുരത്തരികളാം മണിപ്രകാണ്ഡങ്ങൾ
നിരത്തി നിർമ്മിച്ച തരിവളകളെ
കളിത്തോഴി മന്ദം കരത്തിലർപ്പിക്കേ
തരത്തിനൊക്കാഞ്ഞു തകർത്തിവീഴ്ത്തിയും
തനതുമേനിയെത്തഴപ്പിച്ചാനന്ദ-
തരളയായ് നാഥനികേതം പൂകുന്ന
തരംഗിണിക്കെന്റെ കരച്ചിൽ കേൾക്കുവാ-
നൊരു ഞൊടികൂടിസ്സമയമില്ലപോൽ!
സുലളിതലതാതതികളിലെത്തി-
സ്സുരഭിലസുമനിരകളിൽത്തത്തി,
പ്രണയഗാനങ്ങളനേകം മൂളിയ
പ്രസൂനപാളിയെപ്പുണർന്നു തൃപ്തനായ്,
നവനവസുമം തിരയുന്ന മന്ദ-
പവനനുമില്ല പറയുവാന നേരം!
ചെറുചെടികളെച്ചവുട്ടിത്താഴ്ത്തിക്കൊ-
ണ്ടുഡുപഥം ഭേദിച്ചുയർന്നപോകുന്ന,
വികാരമൂകരാം വിടപികൾക്കെന്റെ
വിലാപം കേവലം വിനോദം മാത്രമായ്!