താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലു നിറഞ്ഞവയായിരുന്നു!
സ്ഫടികാഭമാകുമരിവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു.
ചിരിയൊന്നറിയാതെ തൂകിപ്പോയാൽ
ചിരകാലം തേങ്ങിക്കരഞ്ഞിടേണം.
ചെറുമിന്നൽ കണ്ടു തെളിഞ്ഞ മേഘ-
മൊരു ജന്മം കണ്ണീർ പൊഴിച്ചിടേണം."
"എന്നുൾത്തടത്തിൻ തുടിപ്പുപോലെ
പൊന്നുഷത്താരം ചലിച്ചുനില്ക്കും;
മാമക ചിന്തകളെന്നപോലെ
മാമലക്കൂട്ടമുയർന്നു കാണും;
..................................................
അല്ലിനൊടുള്ളൊരെന്നാവലാതി-
യെല്ലാം കിളികളെടുത്തുപാടും;
അന്തരാത്മാവിൻ രഹസ്യമെല്ലാം
ബന്ധുരസൂനത്തിൽ ദൃശ്യമാകും;
ഗൂഢമാണെൻപ്രേമമെന്നമട്ടിൽ
മൂടൽമഞ്ഞെങ്ങും പരന്നിരിക്കും."
"തന്നന്ത്യഗാനവും പാടിപ്പടിഞ്ഞാട്ടു
പൊന്നന്തിപ്പൈങ്കിളി പാറിപ്പോയി;
അല്ലിന്റെയമ്മലർവാടിയിലിന്നത്തെ
മുല്ലപ്പൂവെല്ലാം വിരിഞ്ഞുതീർന്നു;
അംബുജം തൻമൃദുമന്ദസ്മിതാങ്കുര-
മന്തിപ്രഭയിലലിഞ്ഞു ചേർന്നു;
കൂകിത്തളർന്നൊരു കോകിലം മുറ്റത്തെ
മാകന്ദക്കൊമ്പിലുറക്കമായി;
ആകാശദേശാത്തിലെങ്ങാനലയുമെ-
ന്നാശാപതംഗമേ, പോരിക നീ."