ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മരണശയ്യയിൽ മാന്തളിർ ചാർത്തുവാൻ-
സമയമായി, ഞാൻ - നീളും നിഴലുകൾ
ക്ഷമയളന്നതാ നില്ക്കുന്നു നീളവേ.
പവിഴരേഖയാൽ ചുറ്റുമനന്തമാം
ഗഗനസീമയിൽ, പ്രേമപ്പൊലിമയിൽ,
കതിർവിരിച്ചു വിളങ്ങുമക്കാർത്തികാ-
കനകതാരമുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്;
നിഹതനാമെന്നെയോർത്താ മുരളിയിൽ
നിറവതുണ്ടൊരു നിശ്ശബ്ദരോദനം-
കഠിനകാലം കദനമൊരല്പമാ-
ക്കവിളിണയിൽ കലർത്താതിരിക്കണേ!
പരിഭവത്തിൽ പരുഷപാഷാണകം
തുരുതുരെയായ്പതിച്ചു തളർന്നൊരെൻ-
ഹൃദയമൺഭിത്തി ഭേദിച്ചുതീരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയിൽ
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണർവിയറ്റുമോ?.. യേറ്റാൽ ഫലിക്കുമോ!
(മാതൃഭൂമി ആഴ്ചപ്പതിപ്പ് - 1936 ജൂലായ് 6)