താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദത്തിൽ തന്റെ പരിഭവവും ദേഷ്യവും ആസകലം അടക്കി അവൾ ഒരു നിമിഷം മിണ്ടാതെ നിൽക്കും! കഴിഞ്ഞു അവളുടെ പിണക്കം!

 ആ തെങ്ങിൻതടിയിൽ ഇരുന്നു കുതിരയോടിക്കുന്ന മുരളി ചോദിച്ചു: "സുധേ! നിനക്ക് എത്ര എണ്ണുന്നതുവരെ മുങ്ങിക്കിടക്കാം?"

"എൺപത്"

"എന്നാൽ കാണട്ടെ."

സുധ മൂക്കുപൊത്തിക്കൊണ്ട് ഒരു മുങ്ങൽ. "ഒ.....ന്ന്; ര....ണ്ട്" മുരളി എണ്ണം തുടങ്ങി. ഇടയ്ക്ക് അവൻ ഒരു തട്ടിപ്പെടുത്തു.

 "........എമ്പത്തി എട്ട്......എമ്പത്തി ഒമ്പത്...."

 സുധയും മനസ്സുകൊണ്ട് എണ്ണുന്നുണ്ടായിരുന്നു! കഷ്ടിച്ചു നൂറായപ്പോൾ അവൾ പൊങ്ങി. മുരളി എഴുപത്തിഒന്നേ ആയിരുന്നുള്ളൂ. പാവം സുധ! അവൾ അറിഞ്ഞില്ല മുരളിയുടെ ആ ചെറിയ കളവ്. അവൾക്ക് അല്പം കുറച്ചിലായി. വീണ്ടും മുങ്ങി. ഇത്തവണ മുരളി സത്യവാനായിരുന്നു. നൂറ്റിപ്പതിനഞ്ച് എണ്ണിയതിൽപ്പിന്നീടാൺ സുധ പൊങ്ങിയത്.

 "ഇതൊന്നും അത്ര സാരമില്ല; ഞാൻ ഇരുന്നൂറു വരെ കിടക്കാം" എന്നായി മുരളി. അവൻ വെള്ളത്തിൽ ചാടി. സുധ വളരെ വേഗത്തിൽ തെറ്റാതെ എണ്ണം തുടങ്ങി. ഇടയ്ക്ക് മുരളിക്ക് ഒരു സംശയം, സുധ പറ്റിച്ചെങ്കിലോ എന്ന്! അവൻ ഒന്നു പൊങ്ങി വെറുതെ പറഞ്ഞു. "ഇതു പറ്റൂല്ല സുധേ; നാല്പത്തിമൂന്നോ? കുറേക്കൂടി വേഗം എണ്ണണം."

 "വയ്ക്കത്തപ്പനാണേ, ഞാൻ തെറ്റിച്ചിട്ടില്ല" എന്ന സത്യവാചകം കേട്ടു കൊണ്ട് മുരളി വീണ്ടും മുങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവനു വീർപ്പുമുട്ടിത്തിടങ്ങി. അവൻ പെട്ടെന്നു പൊങ്ങി. 'അറുപത്' എന്നാണ് അവൻ കേട്ടത്! ആ അഭിമാനിക്കു വലിയ 'ജാള്യത'യായി! "അമ്പടീ! നീ നൂറ്റിപ്പതിനഞ്ച്!... ഞാൻ അറുപതോ?...."

 അതാ വീണ്ടും ഒരു മുതലക്കൂത്ത്! കുളത്തിന്റെ അടിയിൽ ഒരു കരിങ്കല്ല് ഉരുണ്ടുവന്നു കിടപ്പുണ്ടായിരുന്നു. മുരളി അതിന്മേൽ വട്ടംകെട്ടിപ്പിടിച്ചു കിടന്നു. സുധയുടെ എണ്ണം നൂറിൽക്കവിഞ്ഞു. മുരളിക്കു ക്രമത്തിലധികം ശ്വാസംമുട്ടിത്തുടങ്ങി. എണ്ണത്തിൽ ഉള്ള ഉത്സാഹവും വേഗതയും സുധയ്ക്കു വർദ്ധിച്ചു. അതാ ഒരു ശബ്ദം; മുരളി നിവർന്നു. ഊർദ്ധ്വഗതിയിൽ അവന്റെ വായുപിടിത്തം വിട്ടുപോയി! ജലം കുറെ അധികം ശിരസ്സിലും വയറ്റിലും കടന്നു! അവന്റെ കൈകാലുകൾ കുഴഞ്ഞു. ഇതെല്ലാം മുരളിയുടെ വെറും വികൃതികളായിട്ടാണ് സുധ കരുതിയത്! അവൾ കൈകൊട്ടിച്ചിരിച്ചു. കടവിലേക്ക് അടുക്കുന്നതിനുള്ള മുരളിയുടെ ശ്രമങ്ങളെല്ലാം അവനെ അടിയിലേക്കു പോകുവാനാണ് സഹായിച്ചത്. അതാ അവന്റെ കണ്മിഴികൾ മറിയുന്നു! കൈകാലുകളിട്ടടിക്കുന്നു! എന്തിന്? ആ