താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിരറ്റ മധുരിമയൊഴുകുന്ന ഗീതങ്ങളിൽ
പൊതിഞ്ഞതാം കിനാവു ഞാനനേകം കണ്ടു;
മഴവില്ലിൻമാറിടത്തിലനേകനാൾകൊണ്ടു ഞാനൊ-
രഴകേറും മണിഹർമ്മ്യം പണിഞ്ഞുതീർത്തു;
ഒടുവിലതുടഞ്ഞുപോ;-യൊരു നൊടികൊണ്ടു, ഞാനും
വിടർന്നൊന്നെൻ പരിസരം പകച്ചുനോക്കി;
കരളിലൊരനഘമാം കുളിരിയറ്റിടുമാദ്യ-
ക്കണിയെന്നിലതിരറ്റു പുളകം ചാർത്തി;
വസുമതിതന്നിലാടിക്കളിച്ചിടുമുഷസ്സിന്റെ-
യസമമാം സുഷമ വാഗതീതം തന്നെ;
മൃദുലകരാംഗുലിയാൽ പുലരിമാതിവളുടെ
മൃദുദലതതികളിൽ തഴുകി മന്ദം;
മതിമുഖി മണിമഞ്ഞിൻകണികയൊരണിമുത്തു
മതിതളിർ തെളിഞ്ഞെന്റെ ഗളത്തിൽ ചാർത്തി;
കുതുകമോടപാംഗത്താലവളൊന്നു കടാക്ഷിക്കെ-
പ്പുതിയൊരു പ്രഭാപൂരം പകർന്നിതെന്നിൽ.
ഉരുതരസുഖാമൃതമശിച്ചതാമെനിക്കന്നി-
ദ്ധരാതലം സുരപുരസമമായ്ത്തോന്നീ!....

II



ആനന്ദച്ചാർ പുരണ്ടതാമമൂല്യമാം നിമിഷങ്ങൾ
ഞാനഞ്ചാറു കഴിച്ചു; ഹാ, പിഴച്ചുകാലം!
വളർത്തമ്മപോലെയെന്നെ രസിപ്പിച്ച പുലർകാലം
തളിർച്ചെടിപ്പടർപ്പിങ്കൽ മറഞ്ഞുപോയി!
അരുണന്റെ കിരണം ഞാനണിഞ്ഞതാം ഹിമമണി-
യഖിലവും തനിരത്നപ്രകാണ്ഡമാക്കി;
തൻകരത്താലിവളെയത്തങ്കച്ചാറിൽക്കുളിപ്പിച്ചി-
ട്ടെൻകായത്തിൻ കാന്തിയവൻ കവർന്നെടുത്തു!
അണകയായപ്പൊഴുതെന്നരികിലൊരളിവര-
നനുരാഗസംഗീതങ്ങൾ മുഴക്കി മന്ദം.
പ്രണയവിവശനാകുമവനു ഞാനറിയാതെ