താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സമാധാനം



"പരിമളേ!" മമ സഖീ! മദീയഹൃത്തിൽ
പരിതാപമധികമായ് വളർന്നിടുന്നു!
പകലവൻ പതിവുപോൽ മറയുംമുമ്പി-
ലകളങ്കഹൃദയമൊന്നുടഞ്ഞുപോണം.
തണലറ്റു തളർന്നൊരിത്തളിരിനു നീ
ഗുണദോഷപ്പുതുമഴ പൊഴിച്ചിടേണ്ടാ;
അടിയണമതുചെന്നി,ട്ടപാരതത-
ന്നടിയിലാ, യവിടെയാണഭയമാർക്കും!....
കനക്കുന്ന കദനത്താൽ കരയുമെന്നിൽ
നിനക്കൊരു ലവലേശം കരുണയില്ലേ?
മനച്ചുമരണിയുമാ മനോജ്ഞചിത്രം
മറക്കുവാൻ പറയും നിൻ കരൾ കഠിനം!
ഗുരുജനഹിതമെന്തെന്നുരയ്ക്കും നിന്നിൽ
പരിഭവമശേഷമി'സ്സുഭഗ'യ്ക്കില്ലാ;
എനിക്കൊരു ഹൃദയമുണ്ടതിനെ ഞാനും
നിനയ്ക്കുന്നവിധം തന്നെ ചെലവഴിക്കും!....
പുരന്ദരദിശിതന്റെ പുളകപൂരം
ഒരു ഞൊടിക്കകമാരോ തുടച്ചു മായ്ക്കാം
അഴകേറ്റമൊഴുകുന്ന മഴവില്ലിങ്ക-
ലദൃശ്യമാമൊരു കരം കരി പുരട്ടം
ശരി,യെന്നാൽ ക്ഷണികമല്ലതുവിധമെൻ
ചിരന്തനസുകൃതമാ മധുരരൂപം!