താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 74 —


പകലോൻ പടിഞ്ഞാറു് പള്ളികൊണ്ടു. നല്ലയിരുട്ടാണു ചുറ്റുപാടും. പുഴത്തീരത്തുകൂടി ഒരു ടോർച്ചിന്റെ പ്രകാശം നീണ്ടുവരുന്നതു ഞാൻ കണ്ടു. ഞാൻ വേഗം മാടത്തിൽനിന്നും പുറത്തിറങ്ങി, തൊട്ടടുത്തുള്ള ഇല്ലിക്കൂട്ടിൽ ശ്വാസം അടക്കിയിരുന്നു. പ്രകാശമടുത്തുവന്നു. വേണുവും കുഞ്ചുക്കുറുപ്പുംതന്നെ.

“അവള് വല്ലാത്ത പെണ്ണാ, അല്ലേ കുഞ്ചുക്കുറുപ്പേ?” വേണുഅഭിപ്രായമാരാഞ്ഞു.

വെളുത്ത നിറം കൂടെ ആയിരുന്നെങ്കിൽ നമ്മുടെ പ്രേമക്കുഞ്ഞുകൂടെ തൊഴുതിട്ടു മാറിനിൽക്കുമായിരുന്നല്ലോ?” നടത്തുകാരൻ “യെസ്” പറഞ്ഞു.

“ആ പെഴച്ചവൾ ചത്തില്ലായിരുന്നെങ്കിൽ”. “എങ്കിലൊരു പ്രയാസമില്ലാർന്നു.”

“ആട്ടെ കുറുപ്പിവിടെനിന്നോ. ആ കാലമാടൻ എങ്ങാം വന്നാൽ ഒന്നു തടഞ്ഞുനിർത്തണം”

“എന്നാ കുഞ്ഞിനു പേടിയാണോ?”

“ഹോ, പേടി. ആ കൂറയേയോ?”

“പിന്നെ ഞാൻ ചുമ്മാ പറഞ്ഞതല്യോ.

ആ നാശം, നടത്തുകാരൻ എന്റെ തൊട്ടടുത്തുനിന്നു. വേണു മാടത്തെ ലക്ഷ്യമാക്കി നീങ്ങി....

“തേവീ... അയാൾ വിളിക്കുന്നതു ഞാൻ കേട്ടു. കൊടുമ്പിരിക്കൊണ്ടമാംസദാഹത്താൽ അയാളുടെ ഓരോ ധമനിയും പിടയുകയാണു്.

ഈ ഇല്ലിക്കൂട്ടിൽ നിന്നും രക്ഷപ്പെട്ടു് ഏതു വിധേയനയും മാടത്തിന്റെയടുത്തു ചെല്ലുവാൻ ഞാൻ പല വഴികളുമാലോചിച്ചു. അവസാനം എനിക്കു മാർഗ്ഗം കിട്ടി....