താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 60 —


“ഏനിവ്ടെയൊണ്ടേ” അവൾ അകത്തുനിന്നുകൊണ്ടറിയിച്ചു.

“എന്നാ ക്ടാത്തി വെളക്കു കത്തിക്കാണ്ടെ?”

ഞാൻ വേഗം നടന്നു മാടത്തിലെത്തി. ഒരു മൂളിപ്പാട്ടും പാടി ഒന്നുമറിയാത്ത മട്ടിൽ ഞാനിരുന്നു. കുറെക്കഴിഞ്ഞു് ഒരു പാട്ടവിളക്കുമായി തേവിയങ്ങോട്ടു വന്നു. പാട്ടു താനേ നിന്നു.

“ഇതൊന്നു കത്തിച്ചേ” അവൾ വിളക്കെന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഇതാരു കെടുത്തി” തമാശയിൽ ഞാൻ ചോദിച്ചു. അവളുടെ നുണക്കുഴികൾ തെളിഞ്ഞുവരുന്നതു ഞാൻ കണ്ടു. തീപ്പെട്ടിക്കോലുരച്ചു വെളക്കു കത്തിച്ചു. ഒരു കള്ളച്ചിരിയുമായി അവൾ കടന്നുപോയി.

അൎദ്ധചന്ദ്രൻ അംബരത്തിന്റെ താഴ്വാരയിൽ പൊന്തിവന്നു.

ഈ ചുറ്റുപാടുകളാകെ ആമായാദീപത്തിന്റെ ശാന്തവെണ്ണിലാവിൽ മുങ്ങി സുന്ദരമായിതീൎന്നിരിക്കുന്നു. ചില രാപ്പാടികൾ കളകളഗാനം ചൊരിയുന്നുണ്ടു്. പ്രശാന്തമനോഹരമായ ഒരന്തരീക്ഷം...

എന്റെ ലിസായിപ്പോളെവിടെയായിരിക്കും. ചിരംജീവികളായ നഭോമണ്ഡലത്തിലെ മുത്തുചിപ്പികളെ! നിങ്ങൾ എന്റെ ജീവന്റെ ജീവനായ ലിസായെ നിങ്ങളെങ്ങാനും കണ്ടോ? ദിഗന്തം വരെ എത്തത്തക്ക ഉച്ചത്തിൽ ഒന്നു വിളിച്ചു ചോദിക്കുമോ? രാപ്പാടികളെ ലിസായെ കണ്ടോ? ഈ പ്രപഞ്ചമാകെ വെണ്ണിലാവിലാഴ്ത്തുന്ന അലംഭാവമില്ലാത്ത പ്രകാശരാജാ, എന്റെ ലിസായെ ഒന്നു തെരക്കി കണ്ടുപിടിക്കാമോ? സ്വൎഗ്ഗലോകത്തിന്റെ അടിതകരാത്ത താങ്ങുകളായ