താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 45 —


“രാജൂ”

“നിനക്കെന്നോടപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എന്നെ ആത്മവഞ്ചകനാക്കരുതു്.”

“ലിസായുടെസ്ഥാനത്തു ശാന്തയായിരുന്നെങ്കിൽ...”

അവൾ ഹൃദയം പൊട്ടുമാറു കരഞ്ഞു. ഞാനാക്കണ്ണുനീരു തുടച്ചുകളഞ്ഞു. എനിക്ക് ആത്മാർത്ഥമായ വേദന തോന്നി. സ്നേഹം ഒരു ലഹരിസാധനമാണ്. എന്റെ മനസ്സു മന്ത്രിച്ചു. “ശാന്തേ” ഹൃദയം നോവിക്കാതെ, മിഴികൾ നിറയിക്കാതെ, ആത്മാവു വേദനയിലാഴുമ്പോൾ മന്ദഹസിച്ചുകൊണ്ടു കാത്തിരിക്കൂ”........

“രാജൂ”

“ശാന്തേ”

“ഇനി നാം....”

“നിശ്ചയമായും കണ്ടുമുട്ടും”

“പോയി കിടക്കൂ.....”

“ഉറക്കം വരുന്നില്ല....”

“ഞാനാണു പറഞ്ഞതു്. ഞാൻ വഞ്ചകനല്ല.”

“എനിക്കിനിയുമൊത്തിരികാര്യം പറയണം”

അവൾ അടുത്ത മുറിയിലേക്കുപോയി. ഞാൻ വാതിൽ ചാരി, ആ ബഡ്ഡിൽ കിടന്നു. അപ്പോഴും ആ ലക്തികദീപം പ്രകാശിക്കുന്നുണ്ടായിരുന്നു.

“രാജു ലൈറ്റണക്കുന്നില്ലേ?” അടുത്ത മുറിയിൽ നിന്നും അവളുടെ ശബ്ദം കേട്ടു.

ഞാൻ വേഗം ലൈറ്റണച്ചു. എനിക്കുറക്കം വരുന്നില്ല. ഇരുപാടും തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്റെ ഹൃദയത്തിൽ വേദനയുടെ തീപ്പന്തങ്ങൾ ആളിക്കുവാൻ തുടങ്ങി....