താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


നാലു്


സന്ധ്യയാകുന്നതുവരെ ഞാൻ വിശ്രമിയ്ക്കാതെ അലഞ്ഞുതിരിഞ്ഞു. വിശപ്പും ദാഹവും! അത്യധികമായി ശരീരം തളരുന്നു.... ഒരു ലക്ഷ്യവും പ്രതീക്ഷയുമില്ലാതെ എങ്ങോട്ടാണു തിരിക്കുക..... ലിസായെ കാണണം. എനിക്കും ജീവിക്കണം..... പൊട്ടനായോ ചട്ടനായോ അഭിനയിച്ചാൽ തെണ്ടി ജീവിക്കാം. പക്ഷെ ശേഷിയും തന്റേടവുമുള്ള ഒരു ചെറുപ്പക്കാരൻ, ആരോഗ്യവും അഭിമാനവുമുള്ള ഒരു യുവാവു് ഇത്തരമൊരു സാഹസത്തിനു മുതിരുന്നതു കഷ്ടമാണു്.

ഇതിനകം ഞാനെത്ര പടിവാതിലുകൾ കാത്തുനിന്നു. എത്ര നായ്ക്കളെ പേടിച്ചോടി. എത്ര പേരുടെ ആട്ടും തെറിയും കേട്ട്. “നീ പോയി വേലയെടുക്കു” എല്ലാവരും ആവർത്തിക്കുന്ന പല്ലവിയാണിത്. പക്ഷേ വേലതരുവാനാരുമില്ല...... ഈ വിശപ്പെനിക്കു സഹിച്ചുകൂടാ. ഹോ! ഞാൻ വിശന്നു മരിക്കുന്നു. തെരുവിലുള്ള ഹോട്ടലുകളിൽ പലഹാരങ്ങൾ കാണുമ്പോൾ എന്റെ നാവിൽ വെള്ളമൂറുന്നു..... എന്റെ ധമനികളെല്ലാം തളരുന്നു. എന്നാൽ വിശപ്പുണ്ടാകുവാൻ എത്ര ആളുകൾ ഡാക്ടർക്കു പണം വാരിക്കൊടു