താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 15 —


ഒന്നുമില്ല. എനിക്ക് ചോറു മതി. നീ ഉണ്ണു. ഞാനപ്പുറത്തിരിക്കാം.”

വേഗം കൈകഴുകിയിട്ട് ഞാൻ കസേരയിൽ ചെന്നിരുന്നു. പുറത്തേക്കു ശ്രദ്ധിക്കുവാൻ തുടങ്ങി. എന്റെ ഹൃദയസ്പന്ദം ഇരട്ടി വൎദ്ധിച്ചു.....

അവർ ഒരറ്റം മുതൽ തീവണ്ടിയുടെ മറ്റേ അറ്റംഅവരെ പരിശോധിച്ചു തുടങ്ങി.

“പറയൂ രാജൂ എന്താണു സംഭവിച്ചത്?” എന്റെ അടുത്തു വന്നു നിന്നു ലീസാ ചോദിച്ചു.

“നോക്കൂ” കാറു കിടന്നടത്തേക്കു് കൈ ചൂണ്ടിക്കൊണ്ടു് ഞാൻ പറഞ്ഞു. അവൾ സ്തബ്ദയായി നിന്നുപോയി.

ഞാൻ ആ ഭിത്തിയിൽ തൂങ്ങിയിരിക്കുന്ന ക്ലോക്കിലേക്കു നോക്കി. മണി ഒന്ന് അമ്പത്. ഇനിയും പത്തു മിനിറ്റേ ഉള്ളു വണ്ടി നീങ്ങാൻ. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കുവാൻ വന്നവരെല്ലാം തിരിയെ അതതു കംപാട്ടുമെന്റിൽ പ്രവേശിച്ചുകഴിഞ്ഞു. അവരുടെ പരിശോധന തീൎന്നിട്ടില്ല. ഒരായിരം മിന്നൽ പടക്കങ്ങൾ എന്റെ തലക്കുള്ളിലിരുന്നു മിന്നുന്നപോലെ എനിക്കു തോന്നി. ഞങ്ങൾ പരസ്പരം നിസ്സഹായതയോടെ നോക്കുവാനല്ലാതെ, മുഖത്തു നിറഞ്ഞു നില്‌ക്കുന്ന ഹൃദയവേദന മനസിലാക്കുവാനല്ലാതെ, എന്തെങ്കിലും പറയുവാനോ ഏതെങ്കിലും പ്രവർത്തിയിൽ മുഴുകുവാനോ സാധിച്ചില്ല.

കരുണയുടെ ഒരു നേരിയ അംശം പോലും പ്രദൎശിപ്പിക്കാതെ മുഴുത്ത അഞ്ചു മിനിററുകൾ കൂടി ഇങ്ങിനി വരാത വണ്ണം മറഞ്ഞു. മണി ഒന്നു്, അമ്പത്തിയഞ്ചു മിനിട്ടു്. ഒരു മണിയൊച്ച കേട്ടു. കേവലം അഞ്ചു മിനിറ്റ്. രണ്ടുജീവിതങ്ങളുടെ ഭാവിയെ നൂൽപ്പാലത്തിലൂടെ കടത്തിവിടുകയാണ്.