താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 122 —


എന്റെ കയ്യിൽ വിലങ്ങു വീണു. മുതലാളിയൊന്നുണൎന്നിരുന്നെങ്കിൽ എന്നെന്റെ മനസ്സു മന്ത്രിച്ചു. പ്രേമ! ഹോ എനിക്കീ കാഴ്ച ദീർഘിപ്പിക്കുവാൻ വയ്യ. ഒരായിരം വിചാരങ്ങൾ എന്റെ ഹൃദയത്തിൽ മിന്നൽ വേഗത്തിൽ കടന്നുപോയി.

എന്നെയവർ കാറിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു ഇടുങ്ങിയ കാരാഗ്രഹം എനിക്കായി കാത്തിരിപ്പുണ്ടായിരുന്നു.

ആ ഇരുമ്പഴിക്കിടയിലൂടെ മിഴികൾ വിദൂരതയിലെറിഞ്ഞുകൊണ്ടു ഞാൻ വേദനിക്കുന്ന ഹൃദയവുമായി വളരെ നേരം നിന്നു.

അതാ! നീലാകാശത്തൂടെ സ്വഛന്ദം പറന്നുപോയ ഒരു വാനംപാടിയുടെ ചിറകിൽ വേടന്റെ അമ്പു തറച്ചു.... അതു നിലംപതിച്ചു.

പ്രേമേ, അനന്തതയിലലിഞ്ഞുചേർന്ന നിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ചൂടുള്ള ബാഷ്പകണങ്ങൾ ഞാൻ അർപ്പിക്കുന്നു.