താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 98 —


കുറുപ്പ് വേണുവിനോടൊരു കഥ പറഞ്ഞത് പ്രേമയുടേതാണോ എന്നു്. അമ്മാവന്റെ മകൾ അനന്തിരവനു നിഷിദ്ധമല്ലല്ലോ?

വേണു! ആ കുടില ചിത്തൻ ഇനി ഇവിടെയുമെനിക്കുപദ്രവം സൃഷ്ടിക്കുമോ? അയാളെക്കുറിച്ചൊരഭിപ്രായം മുതലാളിയോടു് ചോദിക്കുന്നതും യുക്തമല്ലെന്നെനിക്കു തോന്നി. ഞാൻ മൗനമവലംബിച്ചു. നിമിഷങ്ങൾ കടന്നുപോകുകയാണു്.

ഞങ്ങൾ കുറെനേരം നിശ്ശബ്ദരായി കഴിച്ചുകൂട്ടി.

“ഹോ! ഇക്കാലത്തും ഇത്തരക്കാരുണ്ടല്ലോ?” അത്ഭുത്തോടുകൂടി അദ്ദേഹം പറഞ്ഞു.

“ഇക്കൂട്ടരുടെ മനോധൈര്യം ഒന്നുവേറെതന്നെ” ഞാനഭിപ്രായപ്പെട്ടു.

“സമ്മതിക്കണം. അദ്ദേഹം തലയാട്ടിക്കൊണ്ടു പറഞ്ഞു.

“ഞാനാദ്യം വിചാരിച്ചു. അപകടമാകുമെന്നു്”

“പിന്നെ. ഞാൻ ചൂളിപ്പോയല്ലോ.” അദ്ദേഹം പൂരിപ്പിച്ചു.

അല്പനേരത്തേക്ക് ഒരു ചെറിയ നിശ്ശബ്ദതകൂടി ഞങ്ങളുടെ ചുറ്റിനും തളംകെട്ടിനിന്നു.

“അടുത്ത സ്റ്റേഷനിലാണോ നമുക്കിറങ്ങേണ്ടത്?” ഞാൻ ചോദിച്ചു.

“ഉം” അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടു സമ്മതിച്ചു.

“എസ്റ്റേറ്റിലേക്കു സ്റ്റേഷനിൽ നിന്നും എന്തു ദൂരമുണ്ടു്.?” അടുത്ത സംശയവും ഞാനവതരിപ്പിച്ചു.

“രണ്ടു മൈലുകാണും കൂടിയാൽ. പ്രേമ കാറുമായെത്തിക്കാണും.” അദ്ദേഹം പറഞ്ഞു.