തളിത്തൊത്തുകൾ/വ്യഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   വ്യഥ

മധുതരാലാപമുഖരിതോജ്ജ്വല-
മധുമാസം മന്ദമണകയായ്;
കനകനീരദനിബിഡിത നീല-
ഗഗനമണ്ഡലം തെളികയായ്;
മൃദുലമാലേയപവനനിൽ മഞ്ജു-
മലരണി മണംവഴികയായ്;
കിളികളോരോരോ കളിവനികളിൽ
കളകളംകോരിച്ചൊരികയായ്.
അനഘമാമൊരു നവസുഷമയി-
ലവനിയൽപാൽപമലികയായ്;-
എവിടെയും കാണ്മൂ മഹിതമാമൊരു
പരമാനന്ദത്തിൻ നിഴലാട്ടം!
ഹതഹൃദയമേ, സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ? ...

                        -19-12-1932

"https://ml.wikisource.org/w/index.php?title=തളിത്തൊത്തുകൾ/വ്യഥ&oldid=36502" എന്ന താളിൽനിന്ന് ശേഖരിച്ചത്