കലാകേളി/പാവങ്ങളുടെ പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ദാരിദ്ര്യത്തിന്റെ നിലവിളികൾ
താരാപഥത്തോളമെത്തിയിട്ടും
നിർദ്ദയലോകമേ, നീയിനിയും
മർദ്ദനം നിർത്തുവാനല്ലഭാവം.
ഒട്ടിത്തളർന്ന വയറ്റിൽ നിന്നും
പൊട്ടിത്തെറിക്കുന്ന തീപ്പൊരികൾ
അന്തരീക്ഷത്തിൽ പടർന്നുയർന്ന-
തെന്തയ്യോ കണ്ടില്ലേ നിങ്ങളാരും?
വിത്തേശരേ, നിങ്ങൾ കേൾപ്പതില്ലേ
വിപ്ലവത്തിന്റെ മണിമുഴക്കം?

ഇന്നോളം നിങ്ങൾ കവർന്നെടുത്ത
പൊന്നും പണങ്ങളുമാകമാനം
പാവങ്ങളെക്കൊന്നു നിങ്ങൾ നട്ട
പാപവൃക്ഷത്തിൻ ഫലങ്ങൾ മാത്രം!
ആ വിഷക്കായുകൾ തിന്നു നിങ്ങൾ
ചാവാതെ ചത്ത ശവങ്ങളായി.
ധൂമകേതുക്കളേ, നിങ്ങളെല്ലാം
പോയ് മറഞ്ഞിടേണ്ട കാലമായി!

മുഗ്ദ്ധഹർമ്മ്യങ്ങളിലെത്തിയേവം
മുട്ടിവിളിക്ക നീ വിപ്ലവമേ;
"ഉദ്ധതവിത്താധിപത്യമേ, നീ
ബദ്ധകവാടം തുറക്ക വേഗം!
പൊള്ളപ്രയത്നങ്ങളൊന്നിനൊന്നായ്
തള്ളിക്കയറട്ടെ നിൻ മുറിയിൽ!
ആവശ്യത്തിന്റെ പിടിയിൽനിന്നി-
ന്നാകാ നിനക്കൊന്നൊഴിഞ്ഞുമാറാൻ!
വേവലാതിപ്പെടാനെന്തുകാര്യം?
വേഗമാകട്ടെ, തുറക്ക വാതിൽ! ..."

നാണം മറയ്ക്കുവാൻ വസ്ത്രമില്ല;
പ്രാണൻ കിടക്കുവാൻ ഭോജ്യമില്ല;
വീടില്ല ചെന്നു ചുരുണ്ടുകൂടാൻ;
പാടില്ല പാതയിൽ സഞ്ചരിക്കാൻ!
എന്തൊരന്യായമിതെന്തു കഷ്ട-
മെന്തിനിജ്ജീവിതമിപ്രകാരം?
മർത്ത്യതയിങ്കലീ വ്യർത്ഥമാകും
വ്യത്യസ്തഭാവങ്ങളാരു ചേർത്തു?

സ്വാതന്ത്ര്യത്തിന്റെ ചുടുചിതയിൽ
ജാതിപ്പിശാചിൻ മൃതശരീരം
രാഗാർദ്രചിത്തരേ, സോദരരേ,
വേഗം നശിപ്പിക്കിൻ, വൈകിനേരം!
നിർമ്മതത്തിന്റെ മടിത്തടത്തിൽ
നിർവൃതിനേടി നമുക്കിരിക്കാം!
അങ്ങതാ കാൺമൂ മനോജ്ഞമാകും
മംഗളശാന്തിതൻ മന്ദഹാസം.
വിപ്ലവത്തോണിയിലേറി നമ്മൾ-
ക്കപ്പുഷ്പവാടിയിൽ ചെന്നുപറ്റാം.
കമ്രസമത്വസരോവരത്തിൽ
നമ്മൾക്കു നീന്തിക്കുളിച്ചുവരാം.
ആനന്ദത്തിന്റെ മുരളിയുമാ-
യാനന്ദത്തിൽ സമുല്ലസിക്കാം!
ഒന്നിച്ചു കൈകോർത്തു ധീരധീരം
മുന്നോട്ടു പോക നാം സോദരരേ!