ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പൂന്താനത്തു നമ്പൂരി


പൂന്താനത്തു നമ്പൂരി വേദാർഹനല്ലാത്ത ഒരു ബ്രാഹമണനായിരുന്നുവെന്നാണ് കേട്ടിരിക്കുന്നത്. ബാല്യകാലത്തു കുറേ ഏതാണ്ടൊക്കെ പഠിച്ചിരുന്നുവെന്നല്ലാതെ അദ്ദേഹം ഒരു വിദ്വാനല്ലായിരുന്നു. അദ്ദേഹത്തിന്റെ ഇല്ലം ബ്രിട്ടി‌ഷ് ശീമയിൽ 'അങ്ങാടിപ്പുറം' എന്ന ദിക്കിലായിരുന്നു. പൂന്താനത്തു നമ്പൂരിയും മേലപത്തൂർ നാരായണഭട്ടതിരിയും ജീവിച്ചിരുന്നതു ഒരു കാലത്തായിരുന്നുവെന്നു കാണുന്നു. ഭട്ടതിരിയുടെ നാരായണീയം ഉണ്ടാക്കിക്കുറതീർന്നത് അതിലെ 'ആയുരാരോഗ്യസൗഖ്യം' എന്നുള്ള കലിസംഖ്യകൊണ്ടു കൊലവർ‌ഷം 762-ആമാണ്ട് വൃശ്ചികമാസം 28-ആം തീയതിയാണെന്നു നിശ്ചയിക്കാമല്ലോ. അതിനാൽ പൂന്താനത്തു നമ്പൂരി ജീവിച്ചിരുന്നതു കൊല്ലം 8 ആം ശതാബ്ദത്തിലായിരുന്നുവെന്നു തീർച്ചപ്പെടുത്താവുന്നതാണ്.

പൂന്താനത്തു നമ്പൂരിക്ക്, വളരെ ആഗ്രഹിച്ചിരുന്ന് സീമന്തപുത്രനായിട്ട് ഒരൂ ഉണ്ണിയുണ്ടായി. ആ ഉണ്ണിയുടെ അന്നപ്രാശനമടിയന്തിരം പ്രമാണിച്ചു സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചിരുന്നു. മുഹൂർത്തം രാത്രിയിലായിരുന്നു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെ അറിയാതെ കൊണ്ടുചെന്നിട്ടു. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ ഉണ്ണിയുടെ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. അപ്പോൾ അവിടെ കൂടിയിരുന്നവർക്കും വിശേ‌ഷിച്ചു ഉണ്ണിയുടെ മാതാ പിതാക്കൾക്കുമുണ്ടായ വ്യസനം എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

പ്രകൃത്യാതന്നെ ഒരു വി‌ഷ്ണുഭക്തനും സാധുവുമായിരുന്ന പൂന്താനത്തു നമ്പൂരി ഉണ്ണി മരിച്ചതോടുകൂടി ഒരു വിരക്തനും കൂടി ആയിത്തീർന്നു. അദ്ദേഹം തന്റെ പുത്രൻ മരിച്ചതിനാലുള്ള വ്യസനത്തോടു കൂടി ഉണ്ടാക്കിയ കൃതിയാണ് പ്രസിദ്ധമായ ജ്ഞാനപ്പാന. അത്യന്തം ദുസ്സഹങ്ങളായ വ്യസനങ്ങൾ നേരിടുന്ന കാലങ്ങളിൽ ഈ ജ്ഞാനപ്പാന വായിച്ചാൽ മനസ്സിനു വളരെ സമാധാനമുണ്ടാകുമെന്നുള്ളതിനു സംശയമില്ല. ഇതു എല്ലാവർക്കും അർത്ഥം മനസ്സിലാകത്തക്കവണ്ണം വളരെ ലളിതവും സരസവുമായിട്ടുള്ളതാണ്. ഉണ്ണി മരിച്ചതിന്റെ ശേ‌ഷം പൂന്താനത്തു നമ്പൂരി കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. അക്കാലത്താണ് ഭജനത്തിനായി മേല്പത്തൂർ ഭട്ടതിരിയും അവിടെ ചെന്നു ചേർന്നത്. നാരായണഭട്ടതിരി നാരായണീയം ഉണ്ടാക്കാനായി ആരംഭിച്ചപ്പോൾ പൂന്താനത്തു നമ്പൂരി സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന യായിട്ടുണ്ടാക്കുവാനും തുടങ്ങി. അതിവിദ്വാനും വേദജ്ഞനുമായിരുന്ന ഭട്ടതിരിക്കു ഭാ‌ഷാകവിതയെക്കുറിച്ചും വേദഹീനനും അവ്യുല്പന്നനും ആയ പൂന്താനത്തു നമ്പൂരിയെക്കുറിച്ചും ആന്തരത്താൽ വളരെ പുച്ഛമുണ്ടായിരുന്നു. സാധുവായ നമ്പൂരി ആ സൂ‌ഷ്മാവസ്ഥ അറിയാതെ ഒരു ദിവസം താൻ ഉണ്ടാക്കിയ ഏതാനുമായിരുന്ന സന്താനഗോപാലം പാന ഭട്ടതിരിയുടെ അടുക്കൽ കൊണ്ടുചെന്നു പിഴ നോക്കി തിരുത്തികൊടുക്കണമെന്നു അപേക്ഷിച്ചു. അപ്പോൾ ഭട്ടതിരി "ഭാ‌ഷാകവിതയിൽ നോക്കാനെന്തിരിക്കുന്നു? അതിൽ അബദ്ധമല്ലാതെ വല്ലതും കാണുമോ? വിശേ‌ഷിച്ചും പൂന്താനത്തിനു വിഭക്തിയുറച്ചിട്ടുമില്ല. അതിനാൽ അതു മുഴുവനും പിഴ തന്നെ ആയിരിക്കും" എന്നു പറഞ്ഞു. പലരും കേൾക്കേ ഭട്ടതിരി ഇങ്ങനെ പറഞ്ഞപ്പോൾ നമ്പൂരി വ്യസനം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുപോയി. ആ സമയത്തു ശ്രീകോവിലിനകത്തു നിന്നു "പൂന്താനത്തിനു ഭട്ടതിരിയോളം വിഭക്തിയുറച്ചിട്ടില്ലെങ്കിലും ഭട്ടതിരിയെക്കാൾ ഭക്തിയുറച്ചിട്ടുണ്ട്" എന്നൊരു അശരീരിവാക്കുണ്ടായി. ഗുരുവയൂരപ്പന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഭട്ടതിരിയ്ക്കു വളരെ വ്യസനവും ലജ്ജയും പശ്ചാത്താപവും ഉണ്ടക്കിയെന്നുള്ളതു പറയണമെന്നില്ലല്ലോ. ഉടനെ ഭട്ടതിരി നമ്പൂരിയെ അന്വേ‌ഷിചപ്പോൾ നമ്പൂരി വ്യസനിചു കരഞ്ഞുകൊണ്ട് അമ്പലത്തിന്റെ ഒരു കോണിൽ പോയി കിടക്കുന്നതായി അറിഞ്ഞു. അവിടെ ചെന്നു "ഹേ പൂന്താനം, ഞാൻപറഞ്ഞതുകൊണ്ട് മു‌ഷിഞ്ഞ് വന്നു കിടക്കുകയാണോ? ഞാനപ്പോൾ ഒരു മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്നതിനാൽ അങ്ങിനെ പറഞ്ഞുവെന്നേ ഉള്ളു. പൂന്താനത്തിന്റെ കവിത വളരെ നല്ലതാണെന്നു അങ്ങേടെ ജ്ഞാനപ്പാനകൊണ്ടുതന്നെ സർവ്വസമ്മതമായിട്ടുള്ളതല്ലേ? പിന്നെ ഞാനങ്ങനെ നേരമ്പോക്കായിട്ടു പറഞ്ഞതിനു ഇത്ര മനസ്താപപ്പെടാനുണ്ടോ? സന്താനഗോപാലം തീർന്നേടത്തോളം കാണട്ടെ. ഞാൻ നോക്കി തിരുത്തിത്തരാമല്ലോ."എന്നുപറഞ്ഞു നമ്പൂരിയെ സമാശ്വസിപ്പിക്കുകയും സന്താനഗോപാലം വാങ്ങി തീർന്നേടത്തോളം ഭാഗം മുഴുവനും നോക്കി അതിനെക്കുറിച്ചും വളരെ ശ്ലാഘിച്ചു പറഞ്ഞ് നമ്പൂരിയെ സന്തോ‌ഷിപ്പിക്കുകയും ചെയ്തു.

സന്താനഗോപാലത്തിൽ ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് നമ്പൂരി ഒരു ദിവസം കിടന്നു ഉറങ്ങുമ്പോൾ ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ നമ്പൂരിക്കു സ്വപ്നത്തിൽ കാണിച്ചു കൊടുത്തുവെന്നും അതിൻ പ്രകാരമാണ് നമ്പൂരി വർണ്ണിച്ചിരിക്കുന്നത് എന്നും ഒരു കേൾവിയുണ്ട്. ഭട്ടതിരിയുടെ നാരായണീയം മുഴുവനും തീർന്ന ദിവസം തന്നെയാണ് പൂന്താനത്തു നമ്പൂരിയുടെ സന്താനഗോപാലം പാനയും കുറതീർന്നതെന്നാണു കേൾവി. ഭക്തശിരോമണിയായ പൂന്താനത്തു നമ്പൂരിയെ യോഗ്യനാക്കാൻവേണ്ടി ഗുരുവയൂരപ്പൻ പലരെയും അബദ്ധരാക്കീട്ടുള്ളതായി പല കഥകളുണ്ടു്.

ഒരു ദിവസം നമ്പൂരി ഒരു സ്തോത്രം ജപിക്കുമ്പോൾ 'പത്മനാഭോ മരപ്രഭുഃ' എന്നു ചൊല്ലി. അതു കേട്ട് വിദ്വാനായ മറ്റൊരു നമ്പൂരി, "വിഡ്ഢി! മരപ്രഭുവല്ല അമരപ്രഭുവാണ്. പത്മനാഭോമരപ്രഭുഃ എന്നു സന്ധി ചേർത്തു ചൊലുകതന്നെ" എന്നു പറഞ്ഞു. അപ്പോൾ "പിന്നെ മരപ്രഭു ആരാണ്; ഞാൻ മരപ്രഭുവുമാണ്എന്നൊരു അശരീരിവാക്കു ശ്രീകോവിലകത്തു നിന്നു കേൾക്കപ്പെട്ടു. അപ്പോൾ വിദ്വാൻ നമ്പൂരി അബദ്ധനായിതീർന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായിത്തീർന്നു. അതുകൊണ്ടു വിദ്വാന്മാരായവർക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അർത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീർന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവതം വായന പതിവായിട്ടുണ്ടല്ലോ. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. വ്യുല്പത്തിയില്ലാതിരുന്നതിനാൽ നമ്പൂരി അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയെന്നല്ലാതെ ശ്ലോകാർത്ഥം മനസ്സിലായിട്ടല്ലായിരുന്നു. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കിൽ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നർത്ഥം പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു. അതു കേട്ടപ്പോൾ പൂന്താനത്തു നമ്പൂരി മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് "എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." എന്നൊരശരീരി വാക്കു കേൾക്കപ്പെട്ടു. ഇതു കേട്ടപ്പോൾ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോ‌ഷിക്കുകയും ശേ‌ഷമുള്ളവർ അത്ഭുത പ്പെടുകയും ചെയ്തു.

ഇപ്രകാരം കുറച്ചു കാലം കഴിഞ്ഞപ്പോഴേയ്ക്കും പൂന്താനത്തു നമ്പൂരിയെകുറിച്ചെല്ലാവർക്കും വളരെ ബഹുമാനമുണ്ടായിത്തീർന്നു. ക്ഷേത്രത്തിൽ പതിവായി നമസ്കാരഭക്ഷണത്തിനു ഇരിക്കുമ്പോൾ വേദജ്ഞന്മാരും വിദ്വാന്മാരും ആയ ബ്രാഹ്മണർ എത്ര ഉണ്ടായിരുന്നാലും പൂന്താനത്തു നമ്പൂരിയെ മാന്യസ്ഥാനത്തു ഒന്നാമനായിട്ട് ഇരുത്തുക പതിവായി. ക്രമേണ ആരും പറഞ്ഞില്ലങ്കിലും അദ്ദേഹത്തിന് മാന്യസ്ഥാനത്തിരിക്കാമെന്നായിത്തീർന്നു. അങ്ങിനെയിരിക്കുമ്പോൾ ദൂരസ്ഥനും വിദ്വാനും വേദജ്ഞനുമായ ഒരു നമ്പൂരിപ്പാട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വന്നു. നമ്പൂരിപ്പാട്ടിലേക്കു ഊണു ക്ഷേത്രത്തിൽ തന്നെയായിരുന്നു. അതിനാൽ ക്ഷേത്രാധികാരിയായ നമ്പൂരി അന്നു ഭക്ഷണത്തിനു മാന്യസ്ഥാനത്തു നമ്പൂരിപ്പാടിനെ ഇരുത്തണമെന്നു നിശ്ചയിച്ചു. പൂന്താനത്തു നമ്പൂരി ആ സംഗതി അറിയാതെ പതിവുപോലെ ഊണു കാലമായപ്പോൾ മാന്യസ്ഥാനത്തു ഒന്നാമനായി പോയിരുന്നു. അപ്പോൾ ക്ഷേത്രാധികാരി പൂന്താനത്തിനോട് "മഹായോഗ്യനായിരിക്കുന്ന ഒരുത്തമബ്രാഹ്മണൻ ഇവിടെ വന്നിരിക്കുന്ന സ്ഥിതിയ്ക്ക് ഇന്നു താനിവിടെക്കടന്നിരിക്കുന്നതു ന്യായമായില്ല. അതിനാൽ വേഗമെണീറ്റു മാറിയിരിക്കൂ" എന്നു പറഞ്ഞു. എങ്കിലും പല യോഗ്യന്മാർ കൂടി തനിക്കു സമ്മതിച്ചു തന്നിരിക്കുന്ന മാന്യസ്ഥാനം വിട്ടുകൊടുക്കുന്നതിനു മനസ്സു വരായ്കയാൽ പൂന്താനത്തു നമ്പൂരി എണീറ്റു മാറിയില്ല. അതിനാൽ ക്ഷേത്രാധികാരി അദ്ദേഹത്തിന്റെ കൈയ്ക്കു പിടിച്ചു എണീപ്പിച്ചു. താൻ വേദാർഹനും വിദ്വാനുമല്ലാഞ്ഞിട്ടാണല്ലൊ തന്നെ ഇങ്ങിനെ അപമാനിച്ച തെന്നു വിചാരിച്ചിട്ടു പൂന്താനത്തുനമ്പൂരിക്ക് വളരെ വ്യസനമുണ്ടായി. അദ്ദേഹം ഉടനെ കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. അപ്പോഴും ശ്രീകോവിലിനകത്തുനിന്നും "പൂന്താനം ഇനി ദുഷ്ടന്മാരുടെ അടുക്കൽ താമസിക്കുകയും ഇവിടെ വരികയും വേണ്ട. പൂന്താനത്തിനു എന്നെ കാണണമെങ്കിൽ ഞാൻപൂന്താനത്തിന്റെ ഇല്ലത്തു വന്നുകൊള്ളാം" എന്നൊരു അശരീരി വാക്കുണ്ടായി. നമ്പൂരി അതുകേട്ടു സന്തോ‌ഷിച്ച് അപ്പോൾതന്നെ തന്റെ ഇലത്തേയ്ക്കു പോവുകയും ചെയ്തു.

നമ്പൂരി ഇല്ലത്തുചെന്നതിന്റെ ശേ‌ഷം ഭഗവാൻ വന്നു കണ്ടല്ലാതെ ഊണു കഴിക്കുകയില്ലന്നു നിശ്ചയിച്ചു അവിടെയിരുന്നു. അപ്പോൾ ഭക്തവത്സലനായ ഭഗവാൻ ശ്രീകൃ‌ഷ്ണൻ നമ്പൂരിയുടെ ഇല്ലത്തു എഴുന്നള്ളി. ഭക്തശിരോമണിയായ നമ്പൂരി ഭക്തവത്സലനായ ഭഗവാനെ തന്റെ വാമഭാഗത്തു (ഇടതു) പ്രത്യക്ഷമായി കണ്ടു നമ്പൂരി ഉടനെ എണീറ്റു ഭഗവാനെ സാഷ്ടാഗമായി നമസ്കരിച്ചു വന്ദിച്ചു. അപ്പോൾ ഭഗവാൻ "ഇനി പൂന്താനം എന്നെ ഇവിടെയിരുന്നു സേവിച്ചാൽ മതി. എന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടായിരിക്കും" എന്നു അരുളിച്ചെയ്തതിന്റെ ശേ‌ഷം മറയുകയും ചെയ്തു. നമ്പൂരി ഭഗവാനെ കണ്ടതായ ആ സ്ഥലത്തു ഒരമ്പലം പണിയിച്ചു (ശ്രീകോവിൽ മാത്രം) അവിടെ ശ്രീകൃ‌ഷ്ണന്റെ വിഗ്രഹത്തെ കുടിയിരുത്തി പതിവായി പൂജാനിവേദ്യാദികൾ കഴിച്ചു സേവിച്ചു കൊണ്ടിരുന്നു. ആ സ്ഥലം നമ്പൂരി ഇരുന്നതിന്റെ ഇടതുവശത്തായിരു ന്നതിനാൽ ആ അമ്പലത്തിനു "ഇടതുപുറത്തമ്പലം" എന്നു പേരിടുകയും ചെയ്തു.

ഭാഗവതവും മറ്റും വായിച്ചുകേട്ടിട്ടുണ്ടായ പദപരിചയം കൊണ്ടും ഭഗവദ്ഭക്തി കൊണ്ടും ഭഗവത്കാരുണ്യംകൊണ്ടും പൂന്താനത്തു നമ്പൂരി കാലക്രമേണ സംസ്കൃതത്തിലും കവിതയുണ്ടാക്കാൻ ശക്തനായിത്തീർന്നു.

പൂന്താനത്തു നമ്പൂരി ഗുരുവായൂർ ക്ഷേത്രം വിട്ട് ഇല്ലത്ത് സ്ഥിര താമസമാക്കിയതിന്റെ ശേ‌ഷം ഭഗവത്കാരുണ്യത്താൽ അദ്ദേഹത്തിനു ദീർഘായുസ്സോടുകൂടിയ പുത്രസന്താനങ്ങൾ ധാരാളമുണ്ടാവുകയും അദ്ദേഹം പിന്നെയും വളരെക്കാലം അർഥപുത്രമിത്രാദികളോടും ഭഗവാങ്കൽ നിശ്ചലതയും സുദൃഢവുമായ ഭക്തിയോടുംകൂടി സുഖമാകുംവണ്ണം ജീവിച്ചിരിക്കുകയും ചെയ്തു.