ഇന്ദുലേഖ/നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം ഒൻപതു്: നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും

ഒൻപതു്[തിരുത്തുക]

നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും[തിരുത്തുക]

കഥകളി പകുതി കഴിഞ്ഞ ഉടനെ സൂരിനമ്പൂതിരിപ്പാടു് കോച്ചിന്മേൽനിന്നു് , എണീട്ടു ഗോവിന്ദനെ വിളിച്ചു.

നമ്പൂതിരിപ്പാട്: ഗോവിന്ദാ! ഞാൻ ഇപ്പോൾതന്നെ പുറപ്പെടുന്നു . അമാലന്മാരു് ഇവിടെത്തന്നെ കിടക്കുന്നില്ലേ? എല്ലാവരേയും വിളിക്കൂ ! വേഗം—വേഗം . ചെറുശ്ശേരി എവിടെയുണ്ടു് ? ഇത്തിരിമുമ്പു് അരങ്ങത്ത് ഒരു കസാലയിന്മേൽ ഇരിക്കുന്നതു കണ്ടിരുന്നു . പോയിനോക്ക്—വേഗം വിളിച്ചുകൊണ്ടുവരൂ.

ഗോവിന്ദൻ ചെറുശ്ശേരിനമ്പൂതിരിയെ തിരഞ്ഞു പോയി . പടിമാളികയിൽ ഉറങ്ങാൻ പോയിട്ടുണ്ടെന്നു കേട്ടു് അവിടെ ചെന്നപ്പോൾ നമ്പൂരി കിടന്നിരിക്കുന്നു. ഉറങ്ങീട്ടില്ല .

ഗോവിന്ദൻ: അങ്ങട്ടു് എഴുനെള്ളാൻ കൽപന ആയിരിക്കുന്നു . ചെമ്പാഴിയോട്ടെക്കു് എഴുന്നെള്ളത്തു് ഇപ്പോൾതന്നെ ഉണ്ടത്ര. അമാലന്മാരേയും മറ്റും വിളിക്കുന്ന തിരക്കായിരിക്കുന്നു. വേഗം എഴുന്നെള്ളണം.

ചെറുശ്ശേരിനമ്പൂതിരി: ശിക്ഷ ! ഈ അർദ്ധരാത്രിക്കു് അതിദുർഘടമായ വഴിയിൽ കൂടി എങ്ങനെ പോവും? ഇപ്പോൾ പുറപ്പെടാൻ പാടില്ല ; നിശ്ചയംതന്നെ .

ഗോവിന്ദൻ: അതു് ഇവിടുന്നുതന്നെ അരുളിച്ചെയ്തു ശരിയാക്കണം .

ചെറുശ്ശേരിനമ്പൂതിരി ഉടനെ നമ്പൂതിരിപ്പാട്ടിലെ മാളികയിലേക്കു ചെന്നു . നമ്പൂതിരിപ്പാട്ടുന്നു വളരെ ഉത്സാഹിച്ചു നിൽക്കുന്നതു കണ്ടു . ഉയർന്നതരം കസവുതുപ്പട്ടാവുകളിൽ ഒരു പതിനഞ്ചുവിധം, പട്ടക്കര കൊട്ടാരൻ പലേ മാതിരിയിൽ ഉള്ള മുണ്ടുകളിൽ പത്തിരുപതു്, പലേമാതിരി മോതിരങ്ങൾ അനവധി , ശുദ്ധകട്ടിവെള്ളികൊണ്ടുണ്ടാക്കി സ്വർണ്ണക്കുമിഴ അടിച്ച വിശേഷമായ ഒരു ചെല്ലം , സ്വർണ്ണം കൊണ്ടുള്ള ചെറിയ വെറ്റിലച്ചുരുളുകൾ , വെള്ളിപ്പിടിമൊന്ത, വെള്ളിച്ചങ്ങലവട്ട , വെള്ളി അടപ്പൻ , മാലയായി കഴിത്തിൽക്കൂടി ഇടുന്ന സ്വർണ്ണച്ചങ്ങലയോടു കൂടിയുള്ള സ്വർണ്ണഗഡിയാൾ , നീരാളക്കുപ്പായങ്ങൾ , തൊപ്പികൾ , സ്വർണ്ണംകൊണ്ടുള്ള കുറിപ്പാത്രം, സ്വർണ്ണക്കൂടുള്ള കണ്ണാടി , സ്വർണ്ണംകൊണ്ടുള്ള പനിനീർവീശി, അത്തർകുപ്പികൾ മുതലായുള്ള പലേവിധ സാമാനങ്ങൾ ഒരു മേശമേൽ നിരത്തിവെച്ചിരിക്കുന്നു. നമ്പൂതിരിപ്പാടു് അങ്ങോട്ടും ഇങ്ങോട്ടും നടന്നു് ‘രാഘവാ , ശങ്കരാ , കോമാ , രാമാ , കൊശവന്മാരെ ഉറക്കാണു് —കള്ളന്മാരു് ഒരു മനുഷ്യരെങ്കിലും കളിക്കുംകൂടി വന്നിട്ടില്ലാ , ” എന്നും മറ്റും വിളിച്ചും പറഞ്ഞുംകൊണ്ടു കൂട്ടിലിട്ട മെരുപോലെ പത്തായപ്പുരമാളികയിൽ അങ്ങോട്ടും ഇങ്ങോട്ടും ചാടി കലശൽകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണു് ചെറുശ്ശേരിനമ്പൂതിരി ചെന്നതു്.

നമ്പൂതിരിപ്പാട്: നല്ല ശിക്ഷ ! ചെറുശ്ശേരിയെത്തന്നെയാണു് കാര്യസ്ഥനാക്കേണ്ടതു് . നോക്കു പുറപ്പെടണ്ടേ? എനി അവിടെ എത്തിയാൽ ഉറങ്ങാൻ ചെറുയേരിക്കു് ധാരാളം എടയുണ്ടല്ലോ.

ചെറുശ്ശേരിനമ്പൂതിരി: ഇതു് എന്തൊരു കഥയാണു് ! ഈ അർദ്ധരാത്രിക്കു് ഈ ചീത്ത വഴിയിൽകൂടി മൂന്നരക്കാതം വഴി പോവുന്നതു മഹാപ്രയാസമല്ലേ ? വെളിച്ചായിട്ടു പുറപ്പെടാം എന്നല്ലേ നിശ്ചയിച്ചിരുന്നതു്.

നമ്പൂതിരിപ്പാട്: ചെറുശ്ശേരിയോടു് ഒരു ശുഭകാര്യത്തെക്കുറിച്ചു് എത്ര ഉവാഹിച്ചു പറഞ്ഞാലും അതു് അശുഭമാക്കിത്തീർക്കും . ഇപ്പോൾ പുറപ്പെടണം— ഈ നിമിഷം പുറപ്പെടണം. ചെറുശ്ശേരിക്കു് മഞ്ചലിൽ കിടന്നു് ഉറങ്ങാമല്ലോ . വഴിയിൽ ദുർഘടം അമാലന്മാർക്കല്ലേ ? നല്ല ദീപട്ടി ഒരു നാലാൾ പിടിക്കട്ടെ . ഇപ്പോൾ പുറപ്പെടണം . സംശയമില്ലാ .

ചെറുശ്ശേരിനമ്പൂതിരിക്കു് അപ്പോൾ പുറപ്പെടാൻ നന്ന മടിയുണ്ടു് . വളരെ കുന്നുകളും രണ്ടു കടവുകളും കടക്കാനുണ്ടു്. എനി അതൊന്നും ഈ കമ്പക്കാരനോടു പറഞ്ഞിട്ടു ഫലമില്ലാ എന്നു് ചെറുശ്ശേരിനമ്പൂതിരിക്കു് തോന്നി. എന്താണു് ഈ രാത്രിയത്തെ യാത്ര മുടക്കാൻ തക്കതായ വിദ്യയെടുക്കുന്നതു് എന്നു കുറെ ആലോചിച്ചപ്പോൾ സമർത്ഥനായ നമ്പൂതിരിക്കു് ഒരു സംഗതി കണ്ടുകിട്ടി. ‘ഇരിക്കട്ടെ . ഈ കമ്പത്തിനു് ഇന്നു രാത്രി പുറപ്പെടാൻ സമ്മതിക്കുകയില്ലാ, ’ എന്നു് ഉറച്ചു വേഗം നമ്പൂതിരിപ്പാടോടു മറുപടി പറഞ്ഞു .

ചെറുശ്ശേരിനമ്പൂതിരി: അങ്ങിനെതന്നെ . ഇപ്പോൾ തന്നെ പുറപ്പെടുക . അത്ര വേണ്ടു ഞാൻ തെയ്യാർ.

നമ്പൂതിരിപ്പാട്ടിലേക്കു സന്തോഷമായി . കൂക്കുവിളിയും കലശൽകൂട്ടലും ഒന്നു മുറുകി ; ചെണ്ടയും മദ്ദളവും മിറ്റത്തുവെച്ചു് അടിച്ചു പൊളിക്കുന്നതിന്റെ എടയിൽ അന്യോന്യം വിളിച്ചാലും പറഞ്ഞാലും കേൾക്കാൻ ബഹുപ്രയാസം . എങ്കിലും ആ സമയം പത്തായപ്പുര മാളികയിൽനിന്നു് ഇങ്ങോട്ടും മാളികയിലേക്കു് അങ്ങോട്ടും വാലിയക്കാരും കാര്യസ്ഥന്മാരും യാത്രയ്ക്കു് ഒരുക്കാൻ ഓടുന്നതും ചാടുന്നതും കണ്ടാൽ മനയ്ക്കു് എങ്ങാണ്ടു തീപിടിച്ചിട്ടോ എന്നു കാണുന്നവരു ശങ്കിക്കും. അങ്ങിനെ ഇരിക്കുമ്പോൾ ചെറുശ്ശേരിനമ്പൂതിരി ഈ വിശേഷസാമാനങ്ങൾ മേശമേൽ വെച്ചതു നോക്കാൻ അടുത്തുചെന്നു . നമ്പൂതിരിപ്പാട്ടിലേക്കു് ഇതു ബഹുസന്തോഷമായി. തന്റെ തുപ്പട്ടകളെയും ആഭരണങ്ങളെയും ചെല്ലപ്പെട്ടികളെയും മറ്റും കുറിച്ചു് ആരെങ്കിലും കണ്ടു് ആശ്ചര്യപ്പെടുന്നതും സ്തുതിക്കുന്നതും എല്ലായ്പോഴും ഇദ്ദേഹത്തിനു ബഹുസന്തോഷവും തൃപ്തികരവുമായിരുന്നു .

നമ്പൂതിരിപ്പാട്: ചെറുശ്ശേരി അതു നോക്കു. ആ വെള്ളിച്ചെല്ലം — ഇതു മുമ്പു് ചെറുശ്ശേരി കണ്ടിട്ടില്ലെന്നു തോന്നുന്നു.

ആയിരം പ്രാവശ്യം ചെറുശ്ശേരി ഈ ചെല്ലം കണ്ടിട്ടുണ്ടു് എങ്കിലും ,

ചെറുശ്ശേരിനമ്പൂതിരി: എനിക്കു കണ്ടതായി നല്ല ഓർമ്മ തോന്നുന്നില്ല . പണി വിശേഷംതന്നെ. ഈ ദിക്കിൽ പണിയെടുത്തതോ ? ചെല്ലം യഥാർത്ഥത്തിൽ അവിടെ സമീപം ഒരു തട്ടാൻ പണിയെടുത്തതാണു് . അതു ചെറുയേരി അറിയും. എങ്കിലും താൻ ചെയ്ത ചോദ്യം നമ്പൂതിരിപ്പാട്ടിലേക്കു ബഹുസന്തോഷകരമായിരിക്കുമെന്നു വിചാരിച്ചു് ചോദിച്ചതായിരുന്നു .

നമ്പൂതിരിപ്പാട്: അല്ലാ ഇവിടെ പണിയെടുത്തതല്ലാ . ഈ ദിക്കിൽ ഇങ്ങിനെ ആർ പണിയെടുക്കും? മൈസൂർക്കാരൻ ഒരു മൊതല എനിക്കു സമ്മാനമായി തന്നതാണു് .—മലവാരം പാട്ടത്തിനു കൊടുത്തപ്പോൾ.

ചെറുശ്ശേരിനമ്പൂതിരി:മൈസൂർക്കാരൻ ഒരു മൊതലയോ ?

നമ്പൂതിരിപ്പാട്: അതെ—ഒരു മൊതല . മൊതലയെന്നാണു അവനെ പറയാറു് .

ചെറുശ്ശേരിനമ്പൂതിരി: മുതലിയാർ ആയിരിക്കും.

നമ്പൂതിരിപ്പാട്: മുസലിയാരു് എന്നു പറയും . ആ മീതെവെച്ച തുപ്പട്ട ഒന്നു നോക്കൂ—ബഹുവിശേഷമാണു്. ബംക്രാസ്സ എന്നു പറയുന്ന ദിക്കിൽ ഉണ്ടാക്കുന്നതാണു് , ബഹു വിലപ്പിടിച്ചതാണു്. എനിക്കു് അതു മേഘദന്തൻ എന്നു പേരായി , ഏലമല പാട്ടത്തിന്നു വാങ്ങിയ ഒരു സായിപ്പു നെയ്യിപ്പിച്ചു വരുത്തിത്തന്നതാണു് . ചെറുശ്ശേരി തുപ്പട്ട എടുത്തു നോക്കി ആശ്ചര്യഭാവത്തോടെ ,

ചെറുശ്ശേരിനമ്പൂതിരി: ഇതു് എവിടെക്കനെയ്യുന്നതാണെന്നാണു പറഞ്ഞതു് ?

നമ്പൂതിരിപ്പാട്: ബംക്രാസ്സ എന്നു പറയുന്ന രാജ്യത്തു് .

ചെറുശ്ശേരിനമ്പൂതിരി: ആ രാജ്യം എവിടെയാ !

നമ്പൂതിരിപ്പാട്: അതു വിലാത്തിയിൽനിന്നു പിന്നേയും ഒരു പതിനായിരം നാഴിക തെക്കുപടിഞ്ഞാറാണത്ര. ആ ദിക്കിൽ ആറു മാസം പകലും ആറു മാസം രാത്രിയുമാണെന്നു മേഘദന്തൻ എന്നോടു പറഞ്ഞു. തുപ്പട്ട നോക്കി വെച്ചശേഷം ചെറുശ്ശേരി പതുക്കെ സ്വർണ്ണക്കണ്ണാടി എടുത്തു് അത്യാഘര്യഭാവത്തോടെ നോക്കി, “വിശേഷമായ കണ്ണാടി, ” എന്നു പറഞ്ഞു .

നമ്പൂതിരിപ്പാട്: അതു കൊച്ചി എളയരാജാവു് തൃയൂരിൽ വെച്ചു കഴിഞ്ഞകൊല്ലം പൂരത്തുന്നാൾ എനിക്കു സമ്മാനമായി തന്നതാണു് . കഴിഞ്ഞകൊല്ലം പൂരത്തിന്നു നമ്പൂതിരിപ്പാടു പോയിട്ടില്ലെന്നു ചെറുശ്ശേരി നല്ല ഓർമ്മയുണ്ടു്.

ചെറുശ്ശേരിനമ്പൂതിരി: വിശേഷമായ കണ്ണാടിതന്നെ . എന്നു പറഞ്ഞു കണ്ണാടി അവിടെ വെച്ചു . കൈ കൊണ്ടു തന്റെ താടി ഒന്നു തടവി മന്ദഹാസംചെയ്തു.

നമ്പൂതിരിപ്പാട്: എന്താണു് ചെറുശ്ശേരി ഒന്നു ചിറിച്ചതു് ?

ചെറുശ്ശേരിനമ്പൂതിരി: വിശേഷിച്ചു് ഒന്നുമല്ല .

നമ്പൂതിരിപ്പാട്: ഹേ–പറയൂ. എന്താണു ചിറിച്ചതു് ? പറയൂ , പറയൂ .

ചെറുശ്ശേരിനമ്പൂതിരി: സാരമില്ല–പറയാൻമാത്രം ഒന്നുമില്ല . ക്ഷരൌം ഇന്നലെ കഴിച്ചുകളയാമായിരുന്നു. അതു കഴിഞ്ഞില്ല . എന്നാൽ എന്റെ ഈ യാത്രയിൽ അതിനെക്കുറിച്ചു് അത്ര ആലോചിപ്പാനില്ലെല്ലൊ. ക്ഷരൌവും മറ്റും ചെയ്തു സുന്ദരനായി പുറപ്പെടേണ്ടതു് ഇന്ദുലേഖയുടെ ഭർത്താവല്ലേ? കൂടെയുള്ളവർ എങ്ങിനെ പുറപ്പെട്ടാലും വിരോധമില്ലല്ലൊ ? എന്നോർത്തു ചിറിച്ചു. അത്ര ഉള്ളു . ചെറുശ്ശേരിനമ്പൂതിരിയേക്കാൾ അധികം ദിവസമായിരിക്കുന്നു നമ്പൂതിരിപ്പാടു് ക്ഷരൌം ചെയ്യിച്ചിട്ടു്. കുറേയ നരച്ച രോമങ്ങളും ഉണ്ടു് . ഇതു കണ്ടിട്ടാണു് ചെറുശ്ശേരി ഈ പ്രസ്താവം ഉണ്ടാക്കിയതു്. നമ്പൂതിരിപ്പാടു് ഉടനെ കണ്ണാടി എടുത്തു നോക്കി .

നമ്പൂതിരിപ്പാട്: അല്ലാ–ശിക്ഷ ! കാര്യം ശുദ്ധ കമ്പംതന്നെ , ചെറുശ്ശേരി ഓർമ്മയാക്കിയതു നന്നായി. അബദ്ധം പറ്റുമായിരുന്നു. ശിവ–ശിവ ! നരകൂടി ഉണ്ടു് . ഞാൻ വയസ്സനായി , ചെറുശ്ശേരി!

ചെറുശ്ശേരിനമ്പൂതിരി: അതുമാത്രം ഞാൻ സമ്മതിക്കില്ലാ

നമ്പൂതിരിപ്പാട്: എന്നാൽ ക്ഷരൌം വേണ്ടേ?

ചെറുശ്ശേരിനമ്പൂതിരി: അതു മനസ്സുപോലെ .

നമ്പൂതിരിപ്പാട്: വെളക്കത്തുവെച്ചു് ഇപ്പോൾതന്നെ ചെയ്യിച്ചാലോ ?

ചെറുശ്ശേരിനമ്പൂതിരി: രാത്രി ക്ഷരൌം വിധിച്ചിട്ടില്ല–വിശേഷിച്ചും നോം ഒരു ശുഭകാര്യത്തിന്നു പോവുന്നതല്ലേ? അതു വയ്യാ എന്നു് എനിക്കു തോന്നുന്നു . പക്ഷേ , ക്ഷരൌം വേണ്ടെന്നുവെച്ചാലും കൊള്ളാം.

നമ്പൂതിരിപ്പാട്: അതു പാടില്ലാ . എന്നാൽ വെളിച്ചായി ക്ഷരൌം കഴിഞ്ഞിട്ടു പുറപ്പെടാനേ പാടുള്ളു. ക്ഷരൌം കഴിഞ്ഞാൽ കുളിക്കാതെ പുറപ്പെടാൻ പാടുണ്ടോ ?

ചെറുശ്ശേരിനമ്പൂതിരി: കുളിക്കാതെ പുറപ്പെടരുതു് .

നമ്പൂതിരിപ്പാട്: കുളിച്ചു പുറപ്പെടാം .

ചെറുശ്ശേരിനമ്പൂതിരി: എന്നാൽ പ്രാതൽകൂടി കഴിഞ്ഞിട്ടല്ലേ നല്ലതു് ?

നമ്പൂതിരിപ്പാട്: അങ്ങിനെതന്നെ .

ചെറുശ്ശേരിനമ്പൂതിരി: എന്നാൽ ഞാൻ അതിനെല്ലാം ശട്ടം ചെയ്യട്ടെ .

എന്നു പറഞ്ഞു് ചെറുശ്ശേരി സന്തോഷത്തോടുകൂടി താഴത്തേക്കുപോന്നു.നമ്പൂതിരിപ്പാടു കുറെ മഢത്തോടെ ഉറങ്ങാൻ അറയിലേക്കും പോയി .

പിറ്റേദിവസം രാവിലെ നിശ്ചയിച്ചപ്രകാരം പ്രാതലും കഴിഞ്ഞു് ഏകദേശം എട്ടരമണി സമയം നമ്പൂതിരിപ്പാടും ചെറുശ്ശേരിയും പരിവാരങ്ങളുംകൂടി പുറപ്പെട്ടു . രാവിലെ കുളിക്കാൻ എത്തുമെന്നു് അറിയിച്ചപ്രകാരം രണ്ടാമതും അതിഘോഷമായി സദ്യക്കുവട്ടംകൂട്ടി പഞ്ചുമേനവനും കേശവൻനമ്പൂതിരിയുംകൂടി ഏകദേശം പന്ത്രണ്ടു മണിവരെ കുളിക്കാതെ കാത്തുനിന്നു. ഒടുക്കം പഞ്ചുമേനവന്നു കുറേയ ദേഷ്യം വെന്നുതുടങ്ങി . പഞ്ചുമേനോൻ: എന്താ തിരുമനസ്സുന്നെ ഇതു കഥാ ! ഞാൻ കുളിപ്പാൻ പോകുന്നു — ഈ നമ്പൂതിരിപ്പാട്ടുന്നു് ഒരു സ്ഥിരത ഇല്ലാത്താളാണെന്നു തോന്നുന്നു. കേശവൻനമ്പൂതിരി: ഛി — കഷ്ടം ! ഇത്ര സ്ഥിരത ഉണ്ടായിട്ടു ഞാൻ ഒരു മനുഷ്യനേയും കണ്ടിട്ടില്ല. അവിടുത്തെ കാര്യങ്ങളുടെ അവസ്ഥ ഒന്നു് അറിഞ്ഞാൽ ഇങ്ങനെ പറവാൻ സംഗതി ഇല്ലാ. ശിവ ശിവ! അവിടെ എന്തു തിരക്കാണു് ! മനയ‌‌‌ക്കൽ പോയി നോക്കിയാലേ അറിവാൻ പാടുള്ളു. മലവാരം വിചാരിപ്പു് , ആനവിചാരിപ്പു് , വാരം പാട്ടം വിചാരിപ്പു് , പൊളിച്ചെഴുത്തുവിചാരിപ്പു്, ഇങ്ങിനെ പലേ വകയും ഉള്ള കാര്യങ്ങൾ എന്തൊക്കെയുണ്ടു് ! പരമേശ്വരാ! അദ്ദേഹം ഒരുത്തനല്ലാതെ ഇതാരു നിവൃത്തിക്കും ? ഇയ്യെടെ സ്വർണ്ണം കൊണ്ടു് ഒരു ആനച്ചങ്ങല പണിയിച്ചിരിക്കുന്നു—ബഹുവിശേഷം കണ്ടാൽ . പഞ്ചുമേനോൻ: സ്വർണ്ണംകൊണ്ടു കട്ടിയായിട്ടോ ?

കേശവൻനമ്പൂതിരി: സ്വർണ്ണംകൊണ്ടു കട്ടിയായിട്ടു് . പഞ്ചുമേനോൻ: ദ്രവ്യശക്തിതന്നെ . ഈ പെണ്ണ് എന്തൊക്കെയാണു നുമ്മളെ വഷളാക്കുവാൻപോവുന്നതു് എന്നറിഞ്ഞില്ല .

കേശവൻനമ്പൂതിരി: ആ ഭ്രമം വേണ്ടാ–നമ്പൂരിയുമായി അരനാഴികനേരം സംസാരിക്കട്ടെ. എന്നാൽ ഇന്ദുലേഖ തന്നെ നുമ്മളോടു് ഈ കാര്യം നടത്തണമെന്നു പറയും .

പഞ്ചുമേനോൻ: ശരി–ശരി. എന്നാൽ ഒരു ദുർഘടവുമില്ല . ശരി , തിരുമനസ്സിലെ ഈ വാക്കു കേൾക്കുമ്പോൾ മാത്രമാണു് എനിക്കുപിന്നെയും സന്തോഷമാവുന്നതും—ശരി . ഞാൻ ഇനി കുളിക്കട്ടെ. തിരുമനസ്സു കുറേക്കൂടി താമസിക്കുന്നതാണു നല്ലതു് .

കേശവൻനമ്പൂതിരി: അങ്ങിനെതന്നെ . കേശവൻനമ്പൂതിരിയുടെ വാക്കു പഞ്ചുമേനവനു വളരെ സുഖത്തെ കൊടുത്തു . “നമ്പൂതിരിപ്പാടുമായി അരനാഴിക ഇന്ദുലേഖാ സംസാരിച്ചാൽ നമ്പൂതിരിപ്പാടിനെ ഭർത്താവാക്കും . ” ശരി—ഇതു തന്നെ നല്ല വിദ്യ, തനിക്കു് ഒരു ഭാരവും ഇല്ല . തനിക്കും കേശവൻനമ്പൂതിരിക്കും ഈ കാര്യം നടത്തണമെന്നു താൽപര്യം . പെണ്ണിനു് അൽപം ശാഠ്യം . അതു നമ്പൂതിരിപ്പാടുമായി കണ്ടാൽ തീരും എന്നു തീർച്ചയായി കേശവൻനമ്പൂതിരി പറഞ്ഞു . അതുകൊണ്ടു് എഴുത്തയച്ചു ശാഠ്യം കളഞ്ഞു ഭാര്യയായി എടുത്തോട്ടെ . ശാഠ്യം തീർന്നില്ലെങ്കിൽ തനിക്കു് ഉത്തരവാദിത്വം ഒന്നും ഇല്ലാ . നമ്പൂതിരിപ്പാടു് കൊള്ളരുതാഞ്ഞിട്ടു് ശാഠ്യം തീർന്നില്ലെന്നു താൻ പറയും. അല്ലാതെ എന്തു് ! മാധവനു് ഈ പെണ്ണിനെ കൊടു യില്ലെന്നാണു താൻ സത്യം ചെയ്തത്–നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കും എന്നു സത്യം ചെയ്തിട്ടില്ല . നമ്പൂതിരിപ്പാട്ടിലേക്കു സാധിക്കുമെങ്കിൽ അയാൾ ഭാര്യയാക്കിക്കോട്ടെ . ഇല്ലെങ്കിൽ വേറെ ആളെ അനേഷിക്കണം—അല്ലാതെ എന്താണു് ! ഇങ്ങിനെ ആയിരുന്നു പഞ്ചുമേനോൻ കുളിപ്പാൻ പോവുമ്പോൾ മനസ്സുകൊണ്ടു വിചാരിച്ചതും സന്തോഷത്തോടുകൂടി ഉറച്ചതും .

എന്നാൽ കേശവൻനമ്പൂതിരിയോടു് ഒന്നുകൂടി ഇതിനെക്കുറിച്ചു പറഞ്ഞു വെളിവായി ധരിപ്പിക്കണം—എന്നാലേ തീർച്ചയാവുള്ളു എന്നു വിചാരിച്ചു പല്ലുതേപ്പു കഴിഞ്ഞ ഉടനെ മടങ്ങി പൂമുഖത്തേക്കുതന്നെ വന്നു. കേശവൻനമ്പൂതിരി പട്ടിണികിടന്നു പല്ലിളിഞ്ഞു് ഇരിക്കുന്നതു് കണ്ടു.

കേശവൻനമ്പൂതിരി: എന്താണു കുളിക്കാതെ മടങ്ങിയതു് ?

പഞ്ചുമേനവൻ: ഒന്നുമില്ലാ. നേർത്തെ , പറഞ്ഞ കാര്യത്തിൽ എനിക്കു് ഒന്നുകൂടി പറവാനുണ്ടു്. അടിയന്തിരമായി ഗോവിന്ദൻകുട്ടിയോടു് ഒന്നു പറവാനുണ്ടു് . ഗോവിന്ദൻകുട്ടിമേനവനെ വിളിച്ചു് അടുക്കെ നിർത്തി.

പഞ്ചുമേനോൻ: കുട്ടനോടു് ഞാൻ ഇന്നലെ ഇന്ദുലേഖയുടെ ഒരു സംബഗ്നത്തെക്കുറിച്ചു പറഞ്ഞില്ലെ, അതിന്റെ കാര്യം കൊണ്ടു കേശവൻനമ്പൂതിരിയോടു നിന്റെ മുമ്പാകെ എനിക്കു ഒന്നുകൂടി പറവാനുണ്ടു്. ഇന്ദുലേഖയെ ഞാൻ മാധവനു കൊടുക്കയില്ലെന്നു മാത്രമേ സത്യംചെയ്തിട്ടുള്ളു. നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കുമെന്നു ഞാൻ പറഞ്ഞിട്ടില്ല . നമ്പൂതിരിപ്പാട്ടിനു വന്നുകണ്ടു് അവൾക്കു ബോദ്ധ്യപ്പെട്ടാൽ മാത്രം ഈ സംബന്ധം നടത്തുന്നതല്ലാതെ ഇന്ദുലേഖയുടെ മനസ്സിനു വിരോധമായി നമ്പൂതിരിപ്പാടെക്കൊണ്ടുതന്നെ സംബന്ധം നടത്താൻ ഞാൻ ആളല്ലെന്നു മുമ്പെതന്നെ ഞാൻ കേശവൻനമ്പൂതിരിയെ അറിയിച്ചിട്ടുള്ളതാണു്. അതുകൊണ്ടു കാര്യം നടന്നില്ലെങ്കിൽ ഞാൻ നമ്പൂതിരിപ്പാട്ടിലേക്കു് ഉത്തരവാദിയല്ലേ . ഇതു ഞാൻ ഇപ്പോൾ തന്നെ പറയുന്നു—-കുട്ടന്റെ മുമ്പാകെ പറയുന്നു .

കേശവൻനമ്പൂതിരി: സകലത്തിനും ഞാൻ ഉത്തരവാദി . നമ്പൂതിരിപ്പാടു് ഇവിടെ എത്തേണ്ട താമസം, അത്ര എനിക്കു തോന്നീട്ടുള്ളു . ഇങ്ങിനെ പറഞ്ഞതു കേട്ടു സന്തോഷത്തോടുകൂടി വൃദ്ധൻ പിന്നെയും കുളിപ്പാൻ പോയി.

ഗോവിന്ദൻകുട്ടിമേനോൻ: (കേശവൻനമ്പൂതിരിയോടു് ) നേരം ഒന്നരമണിയായല്ലൊ . എന്തിനാണു് തിരുമനസ്സിനു് ഇങ്ങിനെ പട്ടിണി കിടക്കുന്നതു് ?

കേശവൻനമ്പൂതിരി: ഇല്ലാ, ഇപ്പോഴെത്തും . അതാ കേൾക്കുന്നു ഒരു മൂളക്കം — ഇല്ലേ ? ഗോവിന്ദൻകുട്ടിമേനോൻ: ഉണ്ടു് . എന്നു പറഞ്ഞു ഗോവിന്ദൻകുട്ടിമേനോൻ അകത്തേക്കു പോയി .

അപ്പോൾ അവിടെ ഉണ്ടായ ഒരു ഘോഷത്തെക്കുറിച്ചു പറയുവാൻ പ്രയാസം . പല്ലക്കിനു് എട്ടാൾ, മഞ്ചലിനു് ആറാൾ, എടുത്തു വരുന്നവരും മാറ്റിക്കൊടുപ്പാൻ ഒന്നിച്ചു നടക്കുന്നവരും ഒന്നായിട്ടു മൂളണം എന്നാണു കൽപന . പതിന്നാൽപേർ കൂടി ഒരു ശബ്ദത്തിൽ മൂളാൻ ; രണ്ടുനാലാൾ മുമ്പിൽനിന്നു ഹെ– ഹൂ–ഫോ–ഫോ–ഹൂ–ഹൂ–എന്ന ചില ശബ്ദങ്ങൾ . ഈ നിലവിളി നമ്പൂതിരിപ്പാട്ടിലേക്കുള്ള രാജചിഛ്നമാണത്ര . ഇങ്ങിനെ ഘോഷത്തോടുകൂടിയാണു് പല്ലക്കു് മിറ്റത്തു് എത്തിയതു്. ചെറുശ്ശേരിനമ്പൂതിരി പടിക്കൽനിന്നുതന്നെ മഞ്ചലിൽനിന്നു് എറങ്ങി എങ്കിലും മഞ്ചൽക്കാരും മിറ്റത്തോളം മൂളിക്കൊണ്ടുതന്നെ വന്നു . പഞ്ചുമേനോന്റെ തറവാട്ടുവീട്ടിലും സ്വന്തമാളികയിലും താമസിക്കുന്ന ആബാലവൃദ്ധം (ഇന്ദുലേഖയും ഗോവിന്ദൻകുട്ടിമേനവനും ഒഴികെ) ഒരു പടയോ മറ്റോ വരുമ്പോൾ ഉള്ള തിരക്കുപോലെ തിരക്കി . ഓരോ ദിക്കിൽ ഓരോരുത്തർക്കു കഴിയുമ്പോലെയും കിട്ടുമ്പോലെയും ഉള്ള സ്ഥലത്തു നിന്നു കനണ്ണൂ പറിക്കാതെ ഈ വരവു നോക്കിത്തന്നെ നിന്നുപോയി . വീട്ടിലുള്ള സ്ത്രീകൾ മാളികകളുടെ മുകളിലുള്ള ജാലകങ്ങളിൽക്കൂടി തിക്കിത്തിരക്കിട്ടു് അങ്ങിനെ; പുരുഷന്മാർ യജമാനന്മാർ സകലവും ബദ്ധപ്പെട്ടു് ഉണ്ണാതെ എതിരേൽക്കാൻ വന്നു പഞ്ചുമേനവനെ മുൻനിർത്തി പൂമുഖത്തു് ഒരു തിരക്കു്. കേശവൻ നമ്പൂതിരി എതിരേറ്റു പല്ലക്കിൽനിന്നു് എറക്കുവാൻ മിറ്റത്തു് എറങ്ങി നിന്നുംകൊണ്ട്; കാര്യസ്ഥന്മാർ ; ഭൃത്യവർനങ്ങൾ മിറ്റത്തു തിക്കിയും തിരിക്കിയും അടുക്കളപ്പണിക്കാർ അടുക്കളയിലെ ജാലകങ്ങളിൽക്കൂടിയും ചുവരിൽ ഉള്ള ചില ദ്വാരങ്ങളിൽക്കൂടിയും കണ്ണൂമാത്രം പുറത്താക്കീട്ടു് അങ്ങിനെ ; വൃഷളിവർഗ്ഗം ചില വാഴകൾ മറഞ്ഞിട്ടും വേലി മറഞ്ഞിട്ടും എത്തിനോക്കിക്കൊണ്ടും അങ്ങിനെ ; ഈ ആഘോഷശബ്ദവും ആട്ടും വിളിയും കേട്ടു് ഊട്ടുപുരയിൽ ഊണുകഴിച്ചു വെയിൽ താണിട്ടു പുറപ്പെടാൻ നിശ്ചയിച്ചു കിടന്നുറങ്ങുന്ന വഴിയാത്രക്കാരൻ ബ്രാഹനണൻ ആസകലവുംഞെട്ടി ഉണർന്നു് ഓടി കൊളത്തുവക്കത്തും പടിയിലും കയറി ഇരിക്കാൻ പാടുള്ള സകല സ്ഥലങ്ങളിലും വഴിക്കിടുമയുംക്കകെട്ടിക്കൊണ്ടു് “എന്നഡാ ഇതു് ! ആരഡാ ഇതു് !— ഭൂകമ്പമായിരിക്കെ, ” ഇങ്ങിനെ ചോദിച്ചുംകൊണ്ടു് ഒരുക്കതെരക്കു് അങ്ങിനെ— എന്നുവേണ്ട ചെമ്പാഴിയോടു പൂവുള്ളിവീട്ടിന്നു സമീപവാസികളായ എല്ലാവരും ഭൂകമ്പം ഉണ്ടായാൽ എങ്ങിനെയോ അതുപോലെ ഒന്നു ഭ്രമിച്ചുപോയി. പല്ലക്കു മിറ്റത്തു് എത്തിയ ഉടനെ കേശവൻനമ്പൂതിരി അതിന്റെ വാതിൽ തുറന്നു. അപ്പോൾ അതിൽനിന്നു് ഒരു സ്വർണ്ണവിഗ്രഹം പുറത്തേക്കു ചാടി . അതെ , സ്വർണ്ണവിഗ്രഹം—സ്വർണ്ണവിഗ്രഹംതന്നെ . തലമുഴുവൻ സ്വർണ്ണവർണ്ണതൊപ്പി , ശരീരം മുഴുവൻ സ്വർണ്ണവർണ്ണക്കുപ്പായം, ഉടുത്ത പട്ടക്കര് മുഴുവൻ സ്വർണ്ണം , കാലിൽ സ്വർണ്ണക്കുമിഴുള്ളക്കമെതിയടി, ക്വൈവിരൽ പത്തിലും സ്വർണ്ണമോതിരങ്ങൾ , പോരാത്തതിനു സർവ സ്വർണ്ണവർണ്ണമായ ഒരു തുപ്പട്ട കുപ്പായത്തിന്റെ മീതെ പൊതച്ചിട്ടു് ,ക്കകെയിൽ കൂടെക്കൂടെ നോക്കാൻ ചെറിയ ഒരു സ്വർണ്ണക്കൂടുകണ്ണാടി—സ്വർണ്ണം —സ്വർണ്ണം —സർവ സ്വർണ്ണം ! ഒന്നരമണി വെയിലിൽ നമ്പൂതിരിപ്പാടു് പല്ലക്കിൽനിന്നു് എറങ്ങി നിന്നപ്പോൾ ഉണ്ടായ ഒരു പ്രഭയെക്കുറിച്ചു് എന്താണു പറയേണ്ടതു്, ഇദ്ദേഹം നിന്നതിന്റെ സമീപം ഒരുകോൽ വൃത്തത്തിൽ വെയിൽ സ്വർണ്ണപ്രഭയായി മഞ്ഞളിച്ചുതോന്നി . ഇതെല്ലാം കണ്ട ക്ഷണത്തിൽ പഞ്ചുമേനവന്റെ മനസ്സിൽ തോന്നിയതു്, ‘ഓ–ഹോ! കേശവൻനമ്പൂരി പറഞ്ഞതു സൂക്ഷ്മംതന്നെ . ഇന്ദുലേഖാ ഈ നമ്പൂതിരിയുടെ പിന്നാലെ ഓടും ; ഓടും —സംശയമില്ല , സംശയമില്ല ’ എന്നായിരുന്നു . പല്ലക്കിൽനിന്നു് എറങ്ങിയ ഉടനെ അരനിമിഷനേരം ഈ സ്വർണ്ണപ്പകിട്ടിൽ മനുഷ്യരുടെ കണ്ണ് ഒന്നു മഞ്ഞളിച്ചു് ആരും ഒന്നും പറയാതെ നിന്നുപോയി . തന്റെ വേഷം കണ്ടു് എല്ലാവരും ഭ്രമിച്ചുപോയി എന്നു നിശ്ചയിച്ചു നമ്പൂതിരിപ്പാടും വെറുതെ ആ വെയിലത്തുതന്നെ അരനിമിഷംനിന്നു. വെറുതെ നിന്നു എന്നു പറവാൻ പാടില്ല — പൂമുഖത്തെ വാതിലിൽകൂടി ഇന്ദുലേഖാ അവിടെ എങ്ങാനും വന്നു നിൽക്കുന്നുണ്ടോ എന്നറിവാൻ രണ്ടുമൂന്നുപ്രാവശ്യം എത്തിനോക്കുന്ന സമ്പ്രദായത്തിൽ താണു നോക്കി . ഉടനെ പഞ്ചുമേനവനും കേശവൻനമ്പൂതിരിയുംകൂടിക്കകെതാഴ്ത്തി വഴികാണിച്ചുംകൊണ്ടു് ഈ സ്വർണ്ണവിഗ്രഹത്തെ പൂമുഖത്തിലേക്കു കൊണ്ടുപോയി അവിടെക്കതെയ്യാറാക്കി വെച്ചിരുന്ന വലിയ ഒരു കസാലയിന്മേൽ ഇരുത്തി....

നമ്പൂതിരിപ്പാട്: പഞ്ചുവെ ഞാൻ കേട്ടറിയും .

പഞ്ചുമേനവൻ: ഇവിടെ എഴുനെള്ളിയതു് അടിയന്റെ ഭാഗ്യം .

നമ്പൂതിരിപ്പാട്: കറുത്തേടം ഇരിക്കൂ—ചെറുശ്ശേരി എവിടെ ?

ചെറുശ്ശേരിനമ്പൂതിരി: ഞാൻ ഇവിടെ ഉണ്ടു് .

നമ്പൂതിരിപ്പാട്: ഇരിക്കൂ–ഇരിക്കൂ , വിരോധമില്ലാ . ഇരിക്കൂ.–ഇരുന്നോളൂ .

ചെറുശ്ശേരിനമ്പൂതിരി: ഇരിക്കാം

നമ്പൂതിരിപ്പാട്: എന്താണു കറുത്തേടം ഇരിക്കാത്തതു് ? ഇരിക്കൂ

പഞ്ചുമേനവൻ: എഴുന്നള്ളത്തു കുറെ വഴികിയതിനു് എന്തോ കാരണം എന്നറിഞ്ഞില്ലാ —അമറേത്തു കഴിഞ്ഞിട്ടില്ലായിരിക്കാം .

നമ്പൂതിരിപ്പാട്: കഴിഞ്ഞു, രാവിലെ കഴിഞ്ഞു . ഒരു മലവാരകാര്യസംഗതിയാൽ വിചാരിച്ചപോലെ പുറപ്പെടാൻ സാധിച്ചില്ലാ . അസാരം വഴുകി പ്രാതൽ കഴിഞ്ഞു പുറപ്പെട്ടു . എന്താണു്, താടി കളയിച്ച മലവാരസംഗതിയോ എന്നു ചെറുയേരി വിചാരിച്ചു് ഉള്ളിൽ ചിറിച്ചു.

പഞ്ചുമേനവൻ: കാര്യങ്ങളുടെ തിരക്കായിരിക്ക എന്നു് അപ്പോൾതന്നെ ഇവിടെ അടിയൻ ഓർത്തിരിക്കുന്നു.

കേശവൻനമ്പൂരി: ഞാൻ പറഞ്ഞില്ലേ ?—

പഞ്ചുമേനവൻ: എനി നീരാട്ടുകുളിക്കു താമസിക്കേണ്ട എന്നു തോന്നുന്നു പ്രാതല വളരെ നേർത്തെ കഴിഞ്ഞതല്ലേ .

കേശവൻനമ്പൂരി: കുളിക്കുൻ താമസമില്ലായിരിക്ക

നമ്പൂതിരിപ്പാട്: ഓ–ഹോ! കറുത്തേടം കുളി കഴിഞ്ഞില്ലെന്നു തോന്നുന്നു .

കേശവൻനമ്പൂരി: ഇല്ല.

നമ്പൂതിരിപ്പാട്: എന്നാൽ ഇനി നോക്കു കൂടി . കുളിക്കാൻ പോവുക , എന്നു പറഞ്ഞു് എല്ലാവരും പുറപ്പെട്ടു

നമ്പൂതിരിപ്പാടു് പൂമുഖത്തു് ഇരിക്കുന്ന മദ്ധേയ ഒരു ഏഴെട്ടു പ്രാവശ്യം അകത്തേക്കു് എത്തിനോക്കിയിരിക്കുന്നു. അപ്പോൾ കണ്ടതിൽ ഒന്നോ രണ്ടോ ആളെ ഇന്ദുലേഖയാണോ എന്നു ശങ്കിച്ചിട്ടും ഉണ്ടു്. എല്ലാവരും കുളിപ്പാൻ പോയശേഷം പഞ്ചുമേനോൻ അകത്തുവന്നു് ഉണ്ണാനിരുന്നു.

പഞ്ചുമേനവൻ: (ഭാര്യയോട്) നമ്പൂരിപ്പാടു വലിയ കേമൻ തന്നെ .

കുഞ്ഞിക്കുട്ടിഅമ്മ: ഞാൻ ഇങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടില്ലാ . ഇന്ദുലേഖയുടെ ജാതകം ഒരു ജാതകമാണു്. ഇന്നാൾ ആ പണിക്കരു നോക്കിപ്പറഞ്ഞതു് ഒത്തു . ഉടനെ അതികേമനായി ഒരു ഭർത്താവു് ഉണ്ടാകും എന്നു പറഞ്ഞിരിക്കുന്നു .

പഞ്ചുമേനവൻ: ഇന്ദുലേഖ നമ്പൂരിപ്പാട്ടിലെ കണ്ടുവോ–താഴത്തുണ്ടായിരുന്നുവോ ?

കുഞ്ഞിക്കുട്ടിഅമ്മ: താഴത്തു വന്നിട്ടില്ലാ . മുകളിൽനിന്നു നോക്കക്കിയിട്ടുണ്ടായിരിക്കണം .

പഞ്ചുമേനവൻ: നീ അനേഷിക്കണ്ണ ലക്ഷ്മിക്കുട്ടി കണ്ടുവോ ?

കുഞ്ഞിക്കുട്ടിഅമ്മ: കണ്ടു. അവൾ എന്റെകൂടെ കുറേനേരം അകത്തുനിന്നു നോക്കിയിരുന്നു. പിന്നെ അവളുടെ അറയിലേക്കു പോയി .

പഞ്ചുമേനവൻ: ഈ സംബന്ധം നടക്കും നിശ്ചയംതന്നെ .

പാറുക്കുട്ടിഅമ്മ: ഈ സംബന്ധം നടന്നില്ലെങ്കിൽ ഞങ്ങളുടെ പുണ്യക്ഷയം.

പഞ്ചുമേനവൻ: നടക്കും എന്നുതന്നെ എനിക്കു തോന്നുന്നു

പാറുക്കുട്ടിഅമ്മ: നടക്കുന്നില്ലെങ്കിൽ ഇതിൽപരം ഒരു കഷ്ട എനി ഞങ്ങൾക്കു് ഒരു വരേ .

പഞ്ചുമേനവൻ: എനി സംശയമില്ലാ—നടക്കും.

പാറുക്കുട്ടിഅമ്മ: എനിക്കും അശേഷം സംശയമില്ല . അത്ര ബുദ്ധിയില്ലാത്ത പെണ്ണ്ല്ല ഇന്ദുലേഖാ

പഞ്ചുമേനവൻ: ആട്ടെ —ഉടനെ അറിയാം . ഇന്ദുലേഖാ നിശ്ചയമായി സമ്മതിക്കും എന്നുതന്നെ എനിക്കു് ഉറപ്പായി തോന്നുന്നു . നീ വേഗം പോയി ഇന്ദുലേഖയുമായി ഒന്നു സംസാരിച്ചുനോക്കൂ—എന്നാൽ എതാണ്ടു് അറിയാം .

കുഞ്ഞിക്കുട്ടിഅമ്മ: ഞാൻ ഇതാ പോണു .