പരിശുദ്ധ ഖുർആൻ/ഫാത്വിർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 35 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതൻമാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്‌ സ്തുതി. സൃഷ്ടിയിൽ താൻ ഉദ്ദേശിക്കുന്നത്‌ അവൻ അധികമാക്കുന്നു. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

2 അല്ലാഹു മനുഷ്യർക്ക്‌ വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത്‌ പിടിച്ച്‌ വെക്കാനാരുമില്ല. അവൻ വല്ലതും പിടിച്ച്‌ വെക്കുന്ന പക്ഷം അതിന്‌ ശേഷം അത്‌ വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.

3 മനുഷ്യരേ, അല്ലാഹു നിങ്ങൾക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങൾ ഓർമിക്കുക. ആകാശത്ത്‌ നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക്‌ ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോൾ നിങ്ങൾ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്‌?

4 അവർ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കിൽ നിനക്ക്‌ മുമ്പും ദൂതൻമാർ നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവിങ്കലേക്കാണ്‌ കാര്യങ്ങൾ മടക്കപ്പെടുന്നത്‌.

5 മനുഷ്യരേ, തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച്‌ കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിൻറെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.

6 തീർച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാകുന്നു. അതിനാൽ അവനെ നിങ്ങൾ ശത്രുവായിത്തന്നെ ഗണിക്കുക. അവൻ തൻറെ പക്ഷക്കാരെ ക്ഷണിക്കുന്നത്‌ അവർ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാൻ വേണ്ടി മാത്രമാണ്‌.

7 അവിശ്വസിച്ചവരാരോ അവർക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

8 എന്നാൽ തൻറെ ദുഷ്പ്രവൃത്തികൾ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത്‌ നല്ലതായി കാണുകയും ചെയ്തവൻറെ കാര്യമോ? അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാൽ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിൻറെ പ്രാണൻ പോകാതിരിക്കട്ടെ. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.

9 അല്ലാഹുവാണ്‌ കാറ്റുകളെ അയച്ചവൻ. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ ആ മേഘത്തെ നിർജീവമായ നാട്ടിലേക്ക്‌ നാം തെളിച്ചുകൊണ്ട്‌ പോകുകയും, അതുമുഖേന ഭൂമിയെ അതിൻറെ നിർജീവാവസ്ഥയ്ക്ക്‌ ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിർത്തെഴുന്നേൽപ്‌.

10 ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കിൽ പ്രതാപമെല്ലാം അല്ലാഹുവിൻറെ അധീനത്തിലാകുന്നു. അവങ്കലേക്കാണ്‌ ഉത്തമ വചനങ്ങൾ കയറിപോകുന്നത്‌. നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങൾ പ്രയോഗിക്കുന്നതാരോ അവർക്ക്‌ കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും.

11 അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി. അവൻറെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീർഘായുസ്സ്‌ നൽകപ്പെട്ട ആൾക്കും ആയുസ്സ്‌ നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സിൽ കുറവ്‌ വരുത്തപ്പെടുന്നതോ ഒരു രേഖയിൽ ഉള്ളത്‌ അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീർച്ചയായും അത്‌ അല്ലാഹുവിന്‌ എളുപ്പമുള്ളതാകുന്നു.

12 രണ്ടു ജലാശയങ്ങൾ സമമാവുകയില്ല. ഒന്ന്‌ കുടിക്കാൻ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന്‌ കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടിൽ നിന്നും നിങ്ങൾ പുത്തൻമാംസം എടുത്ത്‌ തിന്നുന്നു. നിങ്ങൾക്ക്‌ ധരിക്കുവാനുള്ള ആഭരണം (അതിൽ നിന്ന്‌) പുറത്തെടുക്കുകയും ചെയ്യുന്നു. അതിലൂടെ കപ്പലുകൾ കീറിക്കടന്നു പോകുന്നതും നിനക്ക്‌ കാണാം. അല്ലാഹുവിൻറെ അനുഗ്രഹത്തിൽ നിന്നും നിങ്ങൾ തേടിപ്പിടിക്കുവാൻ വേണ്ടിയും നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടിയുമത്രെ അത്‌.

13 രാവിനെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ (തൻറെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട്‌ നിങ്ങൾ പ്രാർത്ഥിക്കുന്നുവോ അവർ ഒരു ഈന്തപ്പഴക്കുരുവിൻറെ പാടപോലും ഉടമപ്പെടുത്തുന്നില്ല.

14 നിങ്ങൾ അവരോട്‌ പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാൻ ആരുമില്ല.

15 മനുഷ്യരേ, നിങ്ങൾ അല്ലാഹുവിൻറെ ആശ്രിതൻമാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു.

16 അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവൻ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌.

17 അത്‌ അല്ലാഹുവിന്‌ പ്രയാസമുള്ള കാര്യമല്ല.

18 പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട്‌ ഞെരുങ്ങുന്ന ഒരാൾ തൻറെ ചുമട്‌ താങ്ങുവാൻ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതിൽ നിന്ന്‌ ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കിൽ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തിൽ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുന്നവർക്ക്‌ മാത്രമേ നിൻറെ താക്കീത്‌ ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തൻറെ സ്വന്തം നൻമക്കായി തന്നെയാണ്‌ അവൻ വിശുദ്ധി പാലിക്കുന്നത.്‌ അല്ലാഹുവിങ്കലേക്കാണ്‌ മടക്കം.പ

19 അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.

20 ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.)

21 തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.)

22 ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ കേൾപിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേൾപിക്കാനാവില്ല.

23 നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു.

24 തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത്‌ സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.

25 അവർ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അവർക്ക്‌ മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അവരിലേക്കുള്ള ദൂതൻമാർ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നൽകുന്ന ഗ്രന്ഥവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി.

26 പിന്നീട്‌ നിഷേധിച്ചവരെ ഞാൻ പിടികൂടി. അപ്പോൾ എൻറെ രോഷം എങ്ങനെയുള്ളതായിരുന്നു!

27 നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത്‌ നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ അത്‌ മുഖേന വ്യത്യസ്ത വർണങ്ങളുള്ള പഴങ്ങൾ നാം ഉൽപാദിപ്പിച്ചു. പർവ്വതങ്ങളിലുമുണ്ട്‌ വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകൾ. കറുത്തിരുണ്ടവയുമുണ്ട്‌.

28 മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വർണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത്‌ അവൻറെ ദാസൻമാരിൽ നിന്ന്‌ അറിവുള്ളവർ മാത്രമാകുന്നു. തീർച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

29 തീർച്ചയായും അല്ലാഹുവിൻറെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, നാം കൊടുത്തിട്ടുള്ളതിൽ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവർ ആശിക്കുന്നത്‌ ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.

30 അവർക്ക്‌ അവരുടെ പ്രതിഫലങ്ങൾ അവൻ പൂർത്തിയാക്കി കൊടുക്കുവാനും അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ അവൻ അവർക്ക്‌ കൂടുതലായി നൽകുവാനും വേണ്ടി. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.

31 നിനക്ക്‌ നാം ബോധനം നൽകിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിൻറെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്‌. തീർച്ചയായും അല്ലാഹു തൻറെ ദാസൻമാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.

32 പിന്നീട്‌ നമ്മുടെ ദാസൻമാരിൽ നിന്ന്‌ നാം തെരഞ്ഞെടുത്തവർക്ക്‌ നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തിൽ സ്വന്തത്തോട്‌ അന്യായം ചെയ്തവരുണ്ട്‌. മദ്ധ്യനിലപാടുകാരും അവരിലുണ്ട്‌. അല്ലാഹുവിൻറെ അനുമതിയോടെ നൻമകളിൽ മുങ്കടന്നവരും അവരിലുണ്ട്‌. അതു തന്നെയാണ്‌ മഹത്തായ അനുഗ്രഹം.

33 സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിൽ അവർ പ്രവേശിക്കുന്നതാണ്‌. സ്വർണം കൊണ്ടുള്ള ചില വളകളും മുത്തും അവർക്ക്‌ അവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

34 അവർ പറയും: ഞങ്ങളിൽ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന്‌ സ്തുതി. തീർച്ചയായും ഞങ്ങളുടെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ.

35 തൻറെ അനുഗ്രഹത്താൽ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തിൽ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവൻ. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പർശിക്കുകയില്ല.

36 അവിശ്വസിച്ചവരാരോ അവർക്കാണ്‌ നരകാഗ്നി. അവരുടെ മേൽ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽ നിന്ന്‌ ഒട്ടും അവർക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുന്നു.

37 അവർ അവിടെ വെച്ച്‌ മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതിൽ നിന്ന്‌ വ്യത്യസ്തമായി ഞങ്ങൾ സൽകർമ്മം ചെയ്തുകൊള്ളാം. ( അപ്പോൾ നാം പറയും:) ആലോചിക്കുന്നവന്‌ ആലോചിക്കാൻ മാത്രം നിങ്ങൾക്ക്‌ നാം ആയുസ്സ്‌ തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത്‌ വരികയും ചെയ്തു. അതിനാൽ നിങ്ങൾ അനുഭവിച്ചു കൊള്ളുക. അക്രമികൾക്ക്‌ യാതൊരു സഹായിയുമില്ല.

38 തീർച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു. തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.

39 അവനാണ്‌ നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയവൻ. ആകയാൽ വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവൻറെ അവിശ്വാസത്തിൻറെ ദോഷം അവന്ന്‌ തന്നെ. അവിശ്വാസികൾക്ക്‌ അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കൽ കോപമല്ലാതൊന്നും വർദ്ധിപ്പിക്കുകയില്ല. അവിശ്വാസികൾക്ക്‌ അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വർദ്ധിപ്പിക്കുകയില്ല.

40 നീ പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ എന്തൊന്നാണവർ സൃഷ്ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങൾ എനിക്ക്‌ കാണിച്ചുതരിക. അതല്ല, ആകാശങ്ങളിൽ അവർക്ക്‌ വല്ല പങ്കുമുണ്ടോ? അതല്ല, നാം അവർക്ക്‌ വല്ല ഗ്രന്ഥവും നൽകിയിട്ട്‌ അതിൽ നിന്നുള്ള തെളിവനുസരിച്ചാണോ അവർ നിലകൊള്ളുന്നത്‌? അല്ല അക്രമകാരികൾ അന്യോന്യം വാഗ്ദാനം ചെയ്യുന്നത്‌ വഞ്ചന മാത്രമാകുന്നു.

41 തീർച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാർത്ഥ സ്ഥാനങ്ങളിൽ നിന്ന്‌) നീങ്ങാതെ പിടിച്ചു നിർത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കിൽ അവനു പുറമെ യാതൊരാൾക്കും അവയെ പിടിച്ചു നിർത്താനാവില്ല. തീർച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.

42 തങ്ങളുടെ അടുത്ത്‌ ഒരു താക്കീതുകാരൻ വരുന്ന പക്ഷം തങ്ങൾ ഏതൊരു സമുദായത്തെക്കാളും സൻമാർഗം സ്വീകരിക്കുന്നവരാകാമെന്ന്‌ അവരെക്കൊണ്ട്‌ സത്യം ചെയ്യാൻ കഴിയുന്നതിൻറെ പരമാവധി അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത്‌ പറഞ്ഞു. എന്നാൽ ഒരു താക്കീതുകാരൻ അവരുടെ അടുത്ത്‌ വന്നപ്പോൾ അത്‌ അവർക്ക്‌ അകൽച്ച മാത്രമേ വർദ്ധിപ്പിച്ചുള്ളൂ.

43 ഭൂമിയിൽ അവർ അഹങ്കരിച്ചു നടക്കുകയും, ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്യുന്നതിനാലാണ്‌ അത്‌. ദുഷിച്ച തന്ത്രം (അതിൻറെ ഫലം) അത്‌ പ്രയോഗിച്ചവരിൽ തന്നെയാണ്‌ വന്നുഭവിക്കുക. അപ്പോൾ പൂർവ്വികൻമാരുടെ കാര്യത്തിൽ ഉണ്ടായ നടപടിക്രമമല്ലാതെ എന്താണവർ കാത്തിരിക്കുന്നത്‌? അല്ലാഹുവിൻറെ നടപടിക്രമത്തിന്‌ യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിൻറെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

44 അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കിയില്ലേ? അവർ ഇവരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോൽപിക്കാനാവില്ല. തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു.

45 അല്ലാഹു മനുഷ്യരെ അവർ പ്രവർത്തിച്ചതിൻറെ പേരിൽ (ഉടനെതന്നെ) പിടിച്ച്‌ ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമുഖത്ത്‌ ഒരു ജന്തുവെയും അവൻ വിട്ടേക്കുകയില്ലായിരുന്നു. എന്നാൽ ഒരു നിശ്ചിത അവധിവരെ അവരെ അവൻ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ (അവർക്ക്‌ രക്ഷപ്പെടാനാവില്ല.) കാരണം, തീർച്ചയായും അല്ലാഹു തൻറെ ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഫാത്വിർ&oldid=14149" എന്ന താളിൽനിന്ന് ശേഖരിച്ചത്