സ്വരരാഗസുധ/സങ്കല്പകാമുകൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സങ്കൽപ കാമുകൻ
 പൊന്നിൽക്കുളിച്ചവൾ നിൽക്കുകയാണൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ,
ആലോല ലോചന നീലോൽപ്പലദള-
മാലയെനിക്കെറിഞ്ഞേകിയാലും!
ഇല്ല, നീയെന്നെയറിയുകില്ല, നാ-
മിന്നോളം കണ്ടിട്ടില്ലോമലാളേ!



എന്നാലുമെന്നെപ്പറഞ്ഞാലറിയും നീ;
നിന്നെയെനിക്കും ശരിക്കറിയാം.
അന്യോന്യമത്ര പരിചയമുള്ള നാ-
മന്യരാണെന്നിട്ടും മന്നിലിന്നും!
 ആഗമിച്ചിട്ടുണ്ടെൻ സങ്കൽപ്പ ഭൂവിൽ, നി-
ന്നാകാരമാധുരിയേറെ നാളിൽ.
എത്തിയിട്ടുണ്ടാകാമാവിധം ഞാനും നിൻ-
സ്വപ്നശതത്തിൽ സുഷമ വീശി,
ഉദ്രസം നിൻ കാൽച്ചിലമ്പൊലി കേട്ടു ഞാ-
നെത്രയോ വട്ടം തിരിഞ്ഞു നോക്കി!
കഷ്ടം തടിൽക്കൊടിപോൽ പിടഞ്ഞപ്പൊഴു
തൊക്കെ നീയെങ്ങോ പറന്നൊളിച്ചു.
ആഞ്ഞു മുന്നോട്ടുടനാവേഗമാർന്നു ഞാൻ
പാഞ്ഞുപോം നിൻ നിഴൽ പിന്തുടരാൻ
ഒക്കാതതിനെനിക്കുഗ നിരാശയാ-
ലുൾക്കാമ്പു മങ്ങി ഞാൻ പിന്മടങ്ങി.
നിന്നു, നീ പോയിട്ടു,മെന്മണിപ്പൂമച്ചിൽ
നിൻ നെടുവീർപ്പിൽ സുഗന്ധലേശം
ഏകാന്തതയിലതേറ്റാസ്വദിച്ചു ഞാൻ
ലോകത്തെപ്പോലും മറന്നിരുന്നു
സ്വർഗ്ഗത്തിൽ നിന്നുമെൻ മുന്നിലൊരായിരം
സ്വപ്നചിത്രങ്ങളടർന്നുവീണു.
ഞാനവയോരോന്നുമുമ്മവെച്ചുമ്മവെ-
ച്ചാനന്ദമൂർച്ഛയെസ്സൽക്കരിച്ചു
നിന്നോമൽത്തങ്കത്തരിവളച്ചാർത്തുകൾ
ചിന്നിയ മംഗള ശിഞ്ജിതങ്ങൾ
സംക്രമിപ്പിച്ചിതെൻ നിർജ്ജന നിദ്രയിൽ
സംഗീത സാന്ദ്രതരംഗങ്ങൾ!
 തങ്കനക്ഷത്രമേ, വെൺകതിർ വീശിയെൻ
സങ്കൽപ്പസീമയിൽ നീയുദിക്കേ,
ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെൻ
ചിന്തകൾക്കൊക്കെച്ചിറകു കിട്ടി.
എന്തൊരാശ്ചര്യമോ,ഞാനറിയാതുടൻ
നൊന്ത മച്ചിത്തം ചിരിച്ചുപോയി
അന്യൂനമോദമാർന്നങ്ങനെ നിന്നെ ഞാൻ
വർണ്ണിച്ചു വർണ്ണിച്ചു പാട്ടുപാടി.
നീ മേവും നീലനികുഞ്ജത്തിലെത്തിമൽ-
പ്രേമാർദ്രഗാനങ്ങളാകമാനം
എത്തുമവയിൽ മുറിപ്പെട്ടതാമൊരു
ചിത്തം കിടന്നു പിടഞ്ഞിരുന്നു.
അക്കാഴ്ച കണ്ടുനിന്നക്ഷിപുടങ്ങളി-
ലശ്രുകണങ്ങൾ പൊടിഞ്ഞിരുന്നു.
നാളുകളോരോന്നും നിന്മുന്നിൽ വന്നൊരു
നായികയാക്കുവാൻ നോക്കിനിന്നെ.
അപ്പരമാർത്ഥമറിഞ്ഞതില്ലെങ്കിലും
സ്വപ്നം ചിലതു നീയോമനിച്ചു.
എന്തി,നവസാനമെന്തിനെന്നില്ലാതെ
നൊന്തുതുടങ്ങി നിന്മാനസവും
മാച്ചിട്ടും മാച്ചിട്ടും മാഞ്ഞില്ലമച്ചിത്രം
മാർദ്ദവമുള്ള നിൻ മാനസത്തിൽ.
ഏതോ വിരഹക്കരിന്തേൾ കടിച്ചു നിൻ
ചേതന നിത്യം പുളഞ്ഞു നീറി!
 ഇല്ല, ഞാനാരെന്നു നിന്നോടു ചൊല്ലുക-
യില്ല ഞാനെന്നെ മറച്ചു നിർത്തും
ഞാനാരെന്നോതുന്നമാത്രയിൽത്തന്നെ നിൻ
മാനസമിന്നു മൊട്ടിട്ടുപോകും.
മംഗളാനന്ദ മരന്ദം തുളുമ്പിയും
ശൃംഗാര സൌരഭം നിർഗ്ഗളിച്ചും
ചിത്തം കവർന്നിടുമപ്പൂക്ക,ളെന്നാലു
മെത്രനാളൊന്നവയുല്ലസിയ്ക്കും?
നിത്യ പരിചയച്ചൂടിലതോരോന്നായ്
നിഷ്ഫലം ഞെട്ടറ്റു വാടിവീഴും.
എന്നും പുതുമയെപ്പുൽകേണമെങ്കിൽ, നാ
മന്യരായങ്ങിങ്ങിരുന്നിടേണം.
കാണാൻ കൊതിക്കുമക്കൌതുകം കൂടിയും
കാണാൻ കഴിഞ്ഞാൽ കൊഴിഞ്ഞു വീഴും.
എന്നും കൊതിക്കലാണെന്നും ഭജിക്കലാ-
ണെന്നും പ്രതീക്ഷിക്കലാണു സൌഖ്യം.
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ചെണ്ടിട്ടുനിൽക്കും പരിമളങ്ങൾ!
ലോകത്തിലയേ്യാ,കരഗതമാവുകി-
ല്ലാകാശപുഷ്പവും ശുഷ്കശഷ്പം!
 അന്യനായ്ത്തന്നെയതിനാൽ,ഞാനിന്നിപ്പോൾ
നിന്നോടുയാത്രപറഞ്ഞിടട്ടെ
എന്നുമെനിക്കു നിൻ സുന്ദരസങ്കൽപ്പ
വൃന്ദാവനക്കുളിർപ്പൂന്തണലിൽ,
കാണാൻ കൊതിക്കുന്ന, കാണാൻ കഴിയാത്ത,
വേണുഗാപാലനായ് വാണിടേണം.
ഹാ,നിനക്കെന്നാലിതുവിധമെന്നെന്നും
ഞാനൊരു ഗന്ധർവ്വനായിരിക്കും;
എന്നപോലെന്നെന്നും മാമകധ്യാനത്തിൽ
പൊന്നിൽക്കുളിച്ചു മദാലസയായ്
മഞ്ജുളേ, നീയും ലസിക്കുമിമ്മട്ടൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
നാമടിഞ്ഞീടുമാമണ്ണിലും കൂടിയൊ-
രോമൽപ്പുളകം തളിർത്തുനിൽക്കും.
കർമ്മബന്ധത്തിനാൽപ്പിന്നെയും പിന്നെയും
നമ്മളൊന്നിയ്ക്കും, പിരിഞ്ഞുപോകും
അന്യോന്യമേവമറിയാതെ നമ്മളാ-
രജ്ഞാതശക്തിതന്നച്ചുതണ്ടിൽ.

പ്രേമം പ്രദക്ഷിണം വെച്ചുല്ലസിച്ചിടും
ഭൂമിയും വാനവുമുള്ളകാലം
കാമദകോമളേ, പോയ് വരട്ടിന്നു നിൻ
കാണാത്ത കാമുകൻ, കാവ്യലോലൻ!.... 28-5-1938

ചാരായക്കടയാണു ലോകമെവിടെ-
 ക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി,മൈത്രിയാത്മകഥനം,
 വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയാം
 പൂവൻപഴം മിത്ഥ്യത-
ന്നോരോ നോട്ടുകൾ-എന്തിനെന്നെയിവിടേ-
 ക്കെത്തിച്ചു ഹാ,നീ വിധേ....19-1-1946

ഏഴാം സ്വർഗ്ഗം വിടർന്നു തവ കടമിഴിയിൽ-
 ക്കൂടിയെന്നല്ല ഞാനാം
പാഴാം പുൽത്തണ്ടിൽ നിന്നും പല പല മധുര
 സ്വപ്നഗാനം പടർന്നൂ;
കേഴാം ഞാൻ നാളെ, വീഴാ, മടിയിലഖിലവും
 തേളു ചൂളും തമസ്സിൽ-
ത്താഴാം താഴട്ടെ, കേഴട്ടരികിൽ വരികയേ
 ഹൃദ്യമേ, മദ്യമേ നീ! 18-3-1946