സ്വരരാഗസുധ/രാക്കിളികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

രാക്കിളികൾ
(ഒരു പുതിയ തുയിലുണർത്തു പാട്ട്)

യുവാവ് : അഴകലകൾ ചുരുളു വിരി-
ഞ്ഞൊഴുകിവരും കവനകലേ!
യുവതി : കവനകലേ, കലിതഫലേ,
കരുണരസ ജല വിമലേ!
യുവാവ് : ജല വിമലേ, ധൃതകമലേ
ജയ ജനിതധ്വനി തരളേ!
യുവതി : ധനിതരളേ, ജയ, ജയ, നീ
ഗുണസരളേ ജയ, ജയ, നീ!
യുവാവ് : തവ ഹരിത തൃണഭരിത-
തടനികടത്തണലുകളിൽ-
യുവതി : തണലുകളിൽ, തത്ത തത്തി
തളിരുലയും കുടിലുകളിൽ
യുവാവ് : കുടിലുകളിൽ, ചെടികളാടി-
ക്കുയിലുകൂകും കാടുകളിൽ
യുവതി : കാടുകളിൽ പാടിനട-
ന്നാടുമേയ്ക്കാൻ വന്നു ഞങ്ങൾ!
യുവാവ് : കാമുകനും കൺമണിയു-
മാണു ഞങ്ങൾ കവി മാതേ
യുവതി : കവിമാതേ, കാമുകനെൻ
കരളിനെഴും മിഴിയാണേ!
യുവാവ് : മിഴിയാണേ, കണ്മണിയാ-
മിഴി വിടരും കതിരാണേ!
യുവതി : കതിര്മിഴിയിലമൃതെഴുതാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : കവിമാതേ, പുതിയലോകം
കണികാണാൻ തുയിലുണരൂ!
യുവതി : തുയിലുണരൂ, പഴയലോകം
തുലഞ്ഞുകാണാൻ തുയിലുണരൂ!
യുവാവ് : തുയ്ലുണരൂ, തൊഴിൽ പൊഴിവൂ
തൂമൂലരവം, തുയിലുണരൂ!
യുവതി : തുയിലുണരൂ, ചെങ്കൊടി തൻ
തൂമ കാണാൻ തുയിലുണരൂ!
യുവാവ് : കവിമാതേ, തുയിലുണരൂ,
കരൾ നിറയെച്ചിരി പകരൂ!
യുവതി : ചിരിപകരൂ, ചിന്തകളിൽ
ചിറകുവരാൻ തുയിലുണരൂ;
യുവാവ് : തുയിലുണരൂ ജന വിഭവ
തുലനഫല മധു നുകരൂ!
യുവതി : മധു നുകരൂ! മതിമഹിതേ,
തുയിലുണരൂ, കവിമാതേ!
യുവാവ് : അഴിമതികൾക്കറുതിയണ-
ഞ്ഞരമനകളടിഞ്ഞു മണ്ണിൽ
യുവതി : അടിഞ്ഞ മണ്ണിലഭ്യുദയ-
മടിമുടി പൊന്നലരണിഞ്ഞൂ.
യുവാവ് : അലരണിഞ്ഞു ജീവിതങ്ങൾ-
അഖിലമൊപ്പം കതിരുവന്നു.
യുവതി : കതിരുവന്ന കാഴ്ചകാണാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : അവനിയിലിന്നപഗതമാ-
യവശതകള, ലസതകൾ,
യുവതി : അലസതകളൊടിയൊഴിയാൻ
അരിവാളിൻ തിരുനാമം!
യുവാവ് : തിരുനാമത്തിരിയുഴിയാം
തടലുടലിൽ തിരിയെവരാൻ!
യുവതി : തിരിയെവരും തിറമൊടുനീ
തുയിലുണരൂ കവിമാതേ!
യുവാവ് : വിപ്ലവവെയ്ലേറ്റിളകി
വിത്തമദം കക്കുകയായ്
യുവതി : കക്കുകയായ് കയ്പുരസം
കർക്കിടകക്കരിമാസം
യുവാവ് : കരിമാസം കരൾകവരും
കതിർ മഴയിൽ കളിയാടി,
യുവതി : കളിയാടാൻ കരിനുകമായ്
കവിമാതേ, തുയിലുണരൂ!
യുവാവ് : ചിന്നിയിളന്തളിരിളകും
ചിങ്ങമരച്ചില്ലകളിൽ
യുവതി : ചില്ലകളിൽ ത്തിരുവോണ-
ച്ചെല്ലമണിക്കുയിൽ കൂകി;
യുവാവ് : കുയിൽ കൂകിക്കൊഞ്ചിവരും
കുലകന്യയ് ക്കകമഴിയാൻ.
യുവതി : അകമഴിയും പൂജകാണാൻ
തുയിലുണരൂ കവിമാതേ!
യുവാവ് : കർമ്മശതമൊരുതട്ടിൽ
നന്മകളോ മറുതട്ടിൽ
യുവതി : ഇരുതട്ടുമൊരുപോലാ-
യൊരുമയുടെ നല്ല തുലാം-
യുവാവ് : നല്ലതുലാം മൃതനരക-
കല്യതയിൽ കതിർ ചാർത്തി,
യുവതി : കതിർ ദീപം കണ്ടു തൊഴാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : പുച്ഛമതിലമൃതൊഴുകി
വൃശ്ചികമാതെഴുനള്ളി
യുവതി : എഴുനള്ളി, ക്കനകവിള-
ക്കെഴുതിരിയിട്ടെരിയിക്കേ.
യുവാവ് : എരിയിക്കെക്കാർത്തികതൻ
തിരുഹൃദയം തുടികൊട്ടി
യുവതി : തുടികൊട്ടി ത്തുയിരകലാൻ
തുയിലുണരൂ, കവിമാതേ!
യുവാവ് : പനിനീരിൽ മേൽകഴുകി
പ്പാൽനിലാപ്പൂന്തുകിൽ ചാർത്തി-
യുവതി : തുകിൽ ചാർത്തിദ്ധനുസഖിയാം
കനലൊളിയാമാർദ്രയുമായ്
യുവാവ് : ആർദ്രയുമാ യദ്രിജയെ-
കൂപ്പി മുദാ കളിയാടാൻ,
യുവതി : കളികാണാൻ കലിതരസം
കവിമാതേ, തുയിലുണരൂ!
യുവാവ് : മകരശ്രീ മഞ്ഞലയാൽ
മരനിരയെ മലരണിയെ-
യുവതി : അണിമലർച്ചെണ്ടലഞ്ഞുലഞ്ഞ-
ങ്ങാനന്ദപ്പാൽക്കാവടികൾ-
യുവാവ് : കാവടികളണിയണിയായ്-
ക്കരളുകളിലലതുള്ളി-
യുവതി : തുള്ളിവരും തുള്ളൽ കാണാൻ
തുയിലുണരൂ, കവിമാതേ!
യുവാവ് : മിശിഹയുടെ തിരുഹൃദയ-
വിശൂദരുചി വിളയാടി-
യുവതി : വിളയാടിപ്പൊൻ കുരിശിൻ-
വിമലതതൻ മണികുംഭം-
യുവാവ് : മണികുംഭജ്ഞാന ജലം
മനമിയലും കറ കളയാൻ
യുവതി : കറകളയാൻ, കനിവുയരാൻ
കവിമാതേ, തുയിലുണരൂ!
യുവാവ് : സഹകരണസരസി മുദാ
വിഹരിക്കും ശുഭമീനം-
യുവതി : ശുഭമീനം-പ്രോദ്ഗതിത-
ന്നഭിമാനം-വളരാനും-
യുവാവ് : വളരാനും വഞ്ചനതൻ
വലകളിൽ നിന്നകലാനും
യുവതി : അകലാത്തോരകവെളിവിൽ
തുയിലുണരൂ, കവിമാതേ!
യുവാവ് : മേടപ്പൂങ്കൊന്നയുല-
ഞ്ഞാടും പൊൻകിങ്ങിണികൾ-
യുവതി : കിങ്ങിണികൾ സുലഭതതൻ
തൊങ്ങലുക,ളൊളിവിതറി-
യുവാവ് : വിതറി നവവിഭവശതം
വിഷൂവ ശ്രീയണയുമ്പോൾ
യുവതി : അണയുമ്പോൾ, കവിമാതേ,
കണികാണാൻ തുയിലുണരൂ!
യുവാവ് : വൃഷഭയുതൻ, വിഷരഹിതൻ
കൃഷകൻ തൻ ജീവജലം-
യുവതി : ജീവജലം പെയ്തണയും
ജീമൂതം തഴകെട്ടി-
യുവാവ് : തഴകെട്ടി, മഴകിട്ടി-
ത്തരുനിരയിൽ ത്തളിർപൊട്ടി
യുവതി : പൊട്ടിപ്പോയ് കവിമാതേ,
പട്ടിണി-നീ തുയിലുണരൂ!
യുവാവ് : പോളപൊളിഞ്ഞിതളഴിയും
പൊൻകൈതപ്പൂങ്കുലപോൽ
യുവതി : പൂങ്കുലപോൽ, തേൻ കനിയും
മാങ്കനിപോൽ, മിഥുനമനം-
യുവാവ് : മിഥുനമനം വിടരാനും
മധുരമധു പകരാനും-
യുവതി : പകരുമുഷസ്സുഷമയിൽ നീ
തുയിലുണരൂ, കവിമാതേ!
യുവാവ് : മുനികൾക്കും മുനിയായി
മണിരത്നഖനിയായി-
യുവതി : ഖനിയായി, ദ്ധനതത്വ
പ്രണവത്തിന്നുയിരേകി
യുവാവ് : ഉയിരേകി, ത്തൊഴിലുകളി-
ലുണർവരുളി കാറള്മാർക്സ്!
യുവതി : മാർക്സിനെ നീ കവിമാതേ,
മാനിക്കാൻ തുയിലുണരൂ!
യുവാവ് : അലസതയറ്റവശതയ-
റ്റഴിമതിയറ്റാനന്ദം-
യുവതി : ആനന്ദപ്പുലരി പൊടി-
ച്ചണയുകയായ് നവലോകം!
യുവാവ് : നവലോകം കണികാണാൻ
നയനങ്ങളൊളിനുകരാൻ,
യുവതി : നുകരുക നീ സുകൃതമിനി-
ത്തുയലുണരൂ, കവിമാതേ!
യുവാവ് : കനലൊളിയും കതിരുകളും
കനകപ്പൂ മാരികളും
യുവതി : മാരിമണിവില്ലുവിരി-
ഞ്ഞൂറിവരും മഞ്ജിമയും-
യുവാവ് : മഞ്ജിമയും കൂട്ടട്ടേ,
മന്നഖിലം പാടട്ടേ!....
യുവതി : പാടുന്നേൻ, തുയിലുണരൂ,
പരിപൂതേ, കവിമാതേ! 20-10-1946


ഞാനും വന്നു ജഗത്തി, ലെന്തിനെവിടു-
ന്നെങ്ങോട്ടു?-കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോൽ നോക്കൂ, നീ
കാണും കാഴ്ച യഥാർത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?å7-12-1946

ഒരു മഹാമരമണ്ടൻ ചവറുകൾ ചിക്കുമ്പോൾ
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
മൊരുവഴിയും കാണാതെ വിറങ്ങലിപ്പൂ!. . . 20-2-1946

"https://ml.wikisource.org/w/index.php?title=സ്വരരാഗസുധ/രാക്കിളികൾ&oldid=36473" എന്ന താളിൽനിന്ന് ശേഖരിച്ചത്