സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ചിങ്ങം പിറന്നൂ-! പിറന്നു പച്ച-
ച്ചങ്ങാലി പാടത്തുവന്നു.
ചെമ്പാവെൻ തമ്പ്രാക്കൾക്കുണ്ണാൻവേണ്ടി
ചെമ്പഴം കൊണ്ടു കഴിഞ്ഞു.
മിന്നിക്കൊച്ചോളങ്ങൾ ചിന്നിച്ചിന്നി-
പ്പൊന്നിളംവെയിലുപരന്നു.
തുമ്പക്കുടങ്ങളിൽത്തൂങ്ങിത്തത്തി-
ത്തുമ്പികൾ തുള്ളിക്കളിപ്പൂ.
ഉണ്ടായിട്ടോടിപ്പിടിച്ചും, വീണ്ടും
മണ്ടിയും തത്തിപ്പിടിച്ചും,
അപ്പപ്പൊഴങ്ങിങ്ങിലത്തുമ്പെത്തൊ-
രൽപനേരം വിശ്രമിച്ചും,
ചിത്രശലഭങ്ങൾ പാറിപ്പാറി-
ച്ചുറ്റിപ്പറന്നു കളിപ്പൂ.
പാടുന്നു തൈവള്ളിത്തുഞ്ചത്തിരു-
ന്നാടിക്കൊണ്ടാറ്റക്കിളികൾ,
നാണംകുണുങ്ങുന്നൊരോണപ്പൂക്കൾ
നാലുപാടും തിങ്ങിനിൽപ്പൂ
കാണുന്നിതെങ്ങും തെളിച്ചം ഹാ, പൊ-
ന്നോണം വരുന്ന വെളിച്ചം!
കാറൊഴിഞ്ഞീടാത്തതിന്നും, കഷ്ടം,
നീറുമീയെന്മനം മാത്രം!

അത്തൈമരത്തളിർക്കൊമ്പത്തെത്തി-
ത്തത്തിക്കളിക്കുന്ന തത്തേ!
ഓരോരോ നാട്ടിൽ നീ പോയിട്ടിങ്ങു
ദൂരെനിന്നെത്തിയതല്ലേ?
കാടും കടലും കടന്നുചെന്നു
നാടുതോറും നീ പറന്നു
കണ്ടതാണല്ലോ പലതും, നിന-
ക്കുണ്ടാകും കാര്യവിവരം.
ഇന്നതുകാരണം, തത്തേ, നിന്നോ-
ടൊന്നു ഞാൻ ചോദിച്ചിടട്ടേ;
സത്യമോ കേൾപ്പ, തടുത്തെങ്ങാനും
യുദ്ധം കഴിയുമോ, തത്തേ?
ഇറ്റലിയെന്നൊരു നാട്ടിൽപ്പറ-
ന്നെത്തിയിട്ടുണ്ടോ നീ, തത്തേ?
കത്തും പണവും വരുന്നു, ണ്ടെന്നാ-
ലെത്തുന്നതില്ലാളുമാത്രം!
നാടുവിട്ടിട്ടിതിനുള്ളി, ലയ്യേ,
നാലോണക്കാലം കഴിഞ്ഞൂ.
നെഞ്ചിടിയ്ക്കുന്നിതെനിയ്ക്കി, ന്നിപ്പോ-
ളഞ്ചാമത്തോണവും വന്നു.
പട്ടാളം!-ശമ്പളം കിട്ടും, പക്ഷേ,
പട്ടിണിയാണതിൽ ഭേദം!
എന്നിനിയെത്തുമെൻനാഥൻ?-കനി-
ഞ്ഞെന്നോടൊന്നോതുകെൻ തത്തേ!
കണ്ടോ നീയെങ്ങാനു, മെങ്ങാനും നീ
കണ്ടാലുമെമ്മട്ടറിയാൻ?
ഞാനടയാളം പറയാം, കേൾക്കൂ!-
നീ നല്ലപോലോർത്തു നോക്കൂ!-

പൊക്കമൊത്തുള്ളോരു മെയ്യും, മാംസം
തിക്കുന്ന കാൽകളും, കയ്യും;
കണ്ണിനു കൌതുകം തോന്നും നല്ലൊ-
രെണ്ണക്കറുപ്പു നിറവും;
വർക്കത്തെഴുന്ന മുഖവും; തെല്ലു
വിക്കുതോന്നിയ്ക്കും സ്വരവും;
മിന്നിത്തിളങ്ങുന്ന കണ്ണും, നല്ല
ചിന്നിച്ചുരുണ്ട മുടിയും;
അൽപം വളഞ്ഞു, നിന്നോമൽക്കൊക്കി-
നൊപ്പമഴകുള്ള മൂക്കും;
ഒത്തിരുപത്തഞ്ചുപോലും വയ-
സ്സെത്താത്തതാണെന്റെ നാഥൻ!-
ഇമ്മട്ടിരിയ്ക്കുമൊരാളെ, ച്ചൊല്ലു-
കെങ്ങാനും കണ്ടോ നീ, തത്തേ? ....
                               10-3-1120
50

നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! ....
                               27-4-1120