ശ്രീനരപതിയേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                        പല്ലവി
    ശ്രീ നരപതിയേ! സീയോൻ മണവാളനേ!
   നാശപാത്രമായ ലോകമാകെ-യുദ്ധരിപ്പതിന്നു
   കന്യകയിൽ ജാതനായ് വന്ന- ശ്രീ നരപതിയേ!
                  ചരണങ്ങൾ

1.ആട്ടിടയർ കൂട്ടമായി വന്നനേരം
  കീറ്റുശീലയിൽ കിടന്ന യേശുദേവാ!
  പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേ ഈ-
  ക്ലിഷ്ടമാം കിടപ്പു കണ്ടു ഞാൻ- നമിക്കുന്നേൻ-........ ശ്രീ

2.വന്നു മാഗർ നിന്നടുക്കൽ ഭക്തിയോടെ
  പൊന്നു മൂരു കുന്തുരുക്കം കാഴ്ചവച്ചു
  ഉന്നധികാരമുള്ള മന്നവൻ നീ-യെന്നു ധന്യർ
  സന്നമിച്ചു ഘോഷിക്കുന്നിതാ- നിശ്ശങ്കമായ്............ ശ്രീ

3.പന്ത്രണ്ടാം വയസ്സിങ്കലേശുവേ നീ
  തന്തതള്ളയോടൊരുമിച്ചീശഗേഹം
  സമ്പ്രതി പതിച്ചവിടെ കണ്ട ശാസ്ത്രീവര്യരോടു
  ധർമ്മഭാഷണം നടത്തിയേ- മോദിച്ചു നീ............... ശ്രീ

4.മുപ്പതാം വയസ്സിൽ സ്നാനമേല്പതിന്നു
  ത്വൽ പുരംവെടിഞ്ഞു യൂദ്യ തന്നിൽ വന്നു
  സ്വല്പവും മടിച്ചിടാതെ യുർദ്ദിനാന്നൊഴുക്കിനുള്ളി-
  ലല്പരാകും മർത്യരെന്നപോൽ- മജ്ജിച്ചൊരു........... ശ്രീ

5.നാല്പതുനാളുപവസിച്ചീടവേ നീ
  താല്പര്യത്തോടടുത്തു വൈരി-യായോൻ
  ദുഷ്ടമാം പ്രലോഭനത്തിനൊട്ടുമേ വഴിപ്പെടാതെ
  നിഷ്ഠയാലഗ്ഘോര വൈരിയെ- തോല്പിച്ചൊരു-...... ശ്രീ

6.കുഷ്ഠരോഗികൾക്കു നല്ല സൗഖ്യമേകി
  ദൃഷ്ടി പോയവർക്കു ഭവാൻ കാഴ്ചനൽകി
  നഷ്ടജീവനായ ലാസർ നാലുനാൾ കഴിഞ്ഞുയർത്തി
  പുഷ്ടരായയ്യായിരം ജനം- അഞ്ചപ്പത്താൽ.............. ശ്രീ

7.ദുഷ്കൃതമാം വിഷബാധ നീക്കുവാനായ്
  തക്കയാഗമായ് മരിച്ചു കുരിശിൽ നീ
  ഇക്കഠിന പാപിയുടെ അക്രമത്തിനുള്ള ശിക്ഷ
  നിഷ്കളങ്കാ നീ വഹിച്ചതാൽ - നമിക്കുന്നേൻ............ ശ്രീ

8.എത്രകാലം ഞാനിവിടെ ജീവിച്ചീടും
  അത്രനാളും നിൻ കൃപയെ ഞാൻ സ്തുതിക്കും
  അത്രദിവ വാസികൾക്കും ചിത്രമായ നിന്റെ നാമം
  ഉത്തരോത്തരം നിനക്കുവാൻ- അരുൾക നീ............ ശ്രീ

9.കാശുപോലും വിലയില്ലാ വിഷയത്തി-
  ലാശയെനിക്കിയലാതെ യേശുവെ! നിൻ
  നാശമേശിടാത്ത ദേശ-മാശയോടു നോക്കി വിശു-
  ദ്ധാശയത്തൊടീശനേ! നിന്നിൽ- വേശിക്കണം....... ശ്രീ

"https://ml.wikisource.org/w/index.php?title=ശ്രീനരപതിയേ&oldid=29043" എന്ന താളിൽനിന്ന് ശേഖരിച്ചത്