ശ്രീതിലകം/അഴലിന്റെ നിഴലിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അഴലിന്റെ നിഴലിൽ

പൂത്തുനിൽക്കുന്ന നിലാവിൻ നികുഞ്ജത്തിൽ
രാത്രിവന്നാരെയോ കാത്തു നിൽപൂ സഖീ!
ആയിരം പ്രേമവചസ്സുമായെത്തുമാ-
റാരായിരിക്കുമവളുടെ കാമുകൻ?

വാർമണിത്തെന്നൽ വന്നുമ്മവെച്ചങ്ങതാ
കോൾമയിർക്കൊള്ളുന്നു ചന്ദനത്തോപ്പുകൾ.
പ്രേമാർദ്രയാമൊരു കിന്നരി കാണുന്ന
കോമളസ്വപ്നശകലങ്ങള്മാതിരി.
ശാരദാകാശത്തിലങ്ങിങ്ങതാ കാണ്മൂ
നേരിയ വെള്ളിവലാഹകമാലകൾ.

അസ്വസ്ഥചിത്ത ഞാ,നെന്നാശ പായുന്ന-
തപ്രാപ്യലക്ഷ്യത്തിലായിരിക്കാം, സഖി!
വേദനിക്കുന്ന മനസ്സിനെ, സ്സാന്ത്വന-
മോതി, സ്വയമൊന്നുറക്കാൻ ശ്രമിപ്പൂ ഞാൻ.
കഷ്ട, മകാരണ, മെന്നിട്ടതിപ്പൊഴും
ഞെട്ടിത്തെറിച്ചു പിടയ്ക്കയാണെന്തിനോ!
വ്ങ്കിലും, മന്ദഹസിക്കുന്നു വിണ്ണില-
ത്തിങ്കൾ, കൺചിമ്മിച്ചിരിക്കുന്നു താരകൾ.
രാവിന്റെ മൊട്ടിട്ട നീലിച്ച പന്തലിൽ-
ദ്ദേവനൃത്തംചെയ്തുനിൽപൂ മുകിലുകൾ.
എന്നാത്മദു:ഖം പകുത്തുവാങ്ങിക്കുവാ-
നൊന്നുമില്ലയേ്യാ, പരിത്യക്തയാണു ഞാൻ!
ആരുമടുത്തെങ്ങുമില്ലാതെ നിൽക്കുമ-
ത്താരത്തിനെപ്പോൽപ്പരിത്യക്തയാണു ഞാൻ!
ഇദ്ദേവനാടകം കണ്ടിട്ടുകൂടിയും
ചിത്തമുണരാഞ്ഞ നിർജ്ജീവയാണു ഞാൻ!
ലോകപുഷ്പത്തിൻ ദളങ്ങളല്ലീശ്വര-
നേകിയ, തെന്നാ, ലെനിക്കതിൻ മുള്ളുകൾ!
ജന്മാന്തരങ്ങൾതൻ പ്രേമപ്രദക്ഷിണ-
കർമ്മത്തിൽ നിത്യോപവാസിയാണു ഞാൻ!
ഇപ്പഞ്ജരംവിട്ടു ഞാനുയരുമ്പൊഴും
മൽപാർശ്വ,മയോ,വിജനമാണെങ്കിലോ! ...

                               -ജനുവരി 1938