ശ്മശാനത്തിലെ തുളസി/ഹൃദയഭിക്ഷു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മാമകാനന്ദമേ, നിന്മലർമുറ്റത്തു
മാനസഭിക്ഷയ്ക്കുവന്നു നിൽക്കുന്നു ഞാൻ.
യാത്രയാക്കൊല്ലേ വെറും കയ്യുമായല-
മാർത്തിയാൽ നീറുന്നൊരെൻ ജീവിതത്തെ നീ!
പൊള്ളിക്കുമിളച്ചൊരായതിൻ പാദത്തിൽ
മുള്ളുതറച്ചു മുറിപ്പെടുത്തായ്ക നീ!
ചെണ്ടുവിരിച്ചുതരേണ്ട മൽപാതയിൽ
കണ്ടകം വാരിയെറിഞ്ഞിടാഞ്ഞാൽ മതി.
ആജീവനാന്തം കൃതജ്ഞതയാൽ പ്രേമ-
ഭാജനമേ, നിൻ വിരസഭാവങ്ങളെ
യത്നിച്ചിടും ഞാൻ നിറമ്പിടിപ്പിക്കുവാൻ
ഭഗ്നമോഹത്താലധ:പതിച്ചീടിലും!
എത്രമേലെന്നെയവഗണിക്കുന്നു നീ-
യത്രമേലെന്നോടടുപ്പിച്ചു നിന്നെ ഞാൻ!
സർവ്വവുമാറിത്തണുത്തുപോം നിൻ തപ്ത-
ഗർവ്വമിതുമാത്രമെന്നും ജ്വലിച്ചിടും!
ഹോമിക്കയല്ലല്ലി നീയതിൻ ജ്വാലയിൽ
ഹാ, മൽസുരഭിലസ്വപ്നശതങ്ങളെ!
എങ്കിലും ദുസ്സഹമാമിപ്പരീക്ഷണ-
ത്തിങ്കലും തീരെപ്പരാജിതനല്ല ഞാൻ!
അങ്കണത്തിങ്കൽനിന്നാട്ടിയോടിക്കുവാൻ
ശങ്കിച്ചിദം മുഖം താഴ്ത്തി നിൽക്കേണ്ട നീ
ഒറ്റയ്ക്കൊരുവാക്ക, താ നടപ്പാതയിൽ
മുറ്റിത്തുടങ്ങീ തിമിരപ്പടർപ്പുകൾ.
അസ്സന്ധ്യാതാരം കൊളുത്തിയിട്ടുണ്ടെന്റെ
വിശ്രമ, മേതോ വിജനവനികയിൽ
മാപ്പുനൽകേണമേ, മന്മനസ്സിൽ മുഗ്ദ്ധ-
മാർദ്ദവത്തിന്റെ നെടുവീർപ്പുകൾക്കു നീ!