ശ്മശാനത്തിലെ തുളസി/വീണ്ടും വെളിച്ചം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

തോ വിദൂരവിജനതയിങ്കൽനി-
ന്നേറെനാൾകൂടിയിട്ടെന്മുന്നിലെത്തി നീ.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലിനിക്കണ്ടു-
മുട്ടുവാൻ നിന്നെയിടയാകുമെന്നു ഞാൻ.
ഇന്നു ഞാനൽപ്പവുമോർത്തിരിക്കാതിതാ
വന്നു നീ നിൽക്കയാണിപ്പൂവനികയിൽ.
പ്രാണൻ കുളിർക്കുന്നു കാനനപ്പച്ചയി-
ലോണനിലാവു പരന്നതുമാതിരി!

പോയപ്പോളെന്നോടൊരൊറ്റവാക്കോതുവാൻ-
പോലും തുനിയാഞ്ഞതെന്തുകൊണ്ടാണു നീ?
അത്രയ്ക്കുമാത്രം പരിഭവം തോന്നുവാ-
നല്പവും നിന്നോടു തെറ്റുചെയ്തില്ല ഞാൻ.
നീ പോയനാൾമുതലിന്നോളമെന്മനം
നീറിയിരുന്നതറിഞ്ഞുവോ നീ സഖീ?
പണ്ടു നാം മേളിച്ചപൂങ്കാവനങ്ങളും
ചെണ്ടിട്ടുനിന്ന ലതാ നികുഞ്ജങ്ങളും
സ്വർണ്ണ മരീചിയിൽ മുങ്ങി, നീയന്തിക്കു
വന്നിരിക്കാറുള്ള താഴ്വരപ്പച്ചയും;
ഒക്കെയോരോന്നുറ്റുനോക്കി, സ്സഹിക്കുവാ-
നൊക്കാതെനിന്നെത്ര പൊട്ടിക്കരഞ്ഞു ഞാൻ!
നീപോയമാത്രയിൽ പോയി നിന്നോടൊത്തു
നീളെയിങ്ങെല്ലാം വഴിഞ്ഞ സുഷമകൾ.
ഇങ്ങുള്ളവയിൽ സ്സമസ്തവും നീയാണു
ഭംഗിയും കാന്തിയും നൽകിയിരുന്നവൾ.
നിന്നഭാവത്തിൽ നിലച്ചതവയുടെ
നിർമ്മലാകർഷണ ശക്തികൾ സർവ്വവും.
എത്തീ തിരിച്ചു നീയിന്നി, ന്നിതാ, തിരി-
ച്ചെത്തീയവയിലവയുടെ ശോഭയും!
ഏറെനാളായിട്ടിരുണ്ട പരിസരം
ചാരുപ്രഭാമയമാകുന്നു പിന്നെയും.
പണ്ടത്തെ ഞാൻ തന്നെയായി ഞാൻ, ലോകവും
പണ്ടത്തെതന്നെയായ് നിൽക്കുന്നു മേ!
അത്ഭുതം തന്നെയാണോർത്താലിതിനിത്ര
ശക്തി, യെന്തെ, ങ്ങുനിന്നെപ്പൊളാർജ്ജിച്ച്ഹ് നീ?
മായികേ, മായ്ക്കുവാനെത്ര യത്നിക്കിലും
മായുന്നില്ല നിൻ ചിത്രം!- മടങ്ങി ഞാൻ!