ശ്മശാനത്തിലെ തുളസി/കരയും ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നുജനെക്കാണാതരവിനാഴിക
തനിയേ വാഴുവാനരുതു മേ.
ചെറുപൂമ്പാറ്റയും മലരുമൊത്തിതാ
വരികയായല്ലോ മധുമാസം.
തിരികെയൊന്നവൻ വരുവാനോതുമോ?
കരയുമല്ലെങ്കിലിനിയും ഞാൻ.
ഇവിടെപ്പൂക്കാഅമണയുമിക്കാല-
മെവിടെപ്പോയവൻ മരുവുന്നു?
ഇളവെയിലൊലിക്കനകപ്പൂഞ്ചാലി-
ലലയുന്നു ചിത്രശലഭങ്ങ.
അനുഗമിച്ചേനേ കുതുകമാർന്നിപ്പോ-
ളനുജനുണ്ടെങ്കിലവയെ ഞാൻ.
ഒരു രസമില്ല തനിയെ ചെന്നതിൻ
പുറകേ പൂങ്കാവിലലയുവാൻ.
കരുണനെങ്ങുപോയ്? പറയുകെന്നോടു
കരയുമല്ലെങ്കിലിനിയും ഞാൻ.
തുടുതുടെപ്പൂക്കളുലയുന്നു, നോക്കൂ,
തൊടിയിൽ നാം നട്ടചെടികളിൽ.
ഇളയമാണിക്യക്കുലകൾ വീശിക്കൊ-
ണ്ടിളകി മുന്തിരിച്ചുരുളുകൾ.
കൊതിയാകുന്നു കൊച്ചനുജനുമൊന്നി-
ച്ചതിനുള്ളിൽച്ചെന്നു കളിയാടാൻ.
കരുണനെന്തമ്മേ, വരികില്ലേ വീണ്ടും?
പറയുകില്ലെങ്കിൽ കരയും ഞാൻ!....

അരുതുകേൾക്കുവാനവനു നിന്മൊഴി
കരയായ്കെൻ തങ്കക്കുടമേ നീ.
പരിചിൽ നീയൊത്തു കളിയാടാനിനി
വരികയില്ലവനൊരു നാളും.
മധുവൂറും മന്ദഹസിതം വാർന്നൊരാ
മധുരാസ്യം, കുഞ്ഞേ, മറവായി.
ഇനിയതുകാണാൻ കഴിയാ, നീ പിന്നെ-
ത്തുനിയുന്നെന്തിനു കരയുവാൻ?
പരമാനന്ദത്തിൽ മതിമറന്നോമൽ
പരിമളം വീശി വിലസിടും
ഒരു നല്ല പിഞ്ചു പനിനീർപ്പൂവിനു-
ള്ളരിയ ജീവിതമവനുണ്ടായ്.
അമിതതാപമാർന്നഴലുവാൻ നമ്മ-
ളമരലോകത്തിലവനെത്തി.
തവസഹജൻ വന്നണയുകില്ലിനി-
ത്തനിയേവേണം നീ കളിയാടാൻ! ...

അവനമ്മേ, പിന്നെ, യവനുള്ളതെല്ലാ-
മിവിടെവിട്ടെന്തേ പിരിയുവാൻ?
കുരുവികൾ, പൂക്കൾ, ശലഭങ്ങൾ-കഷ്ട-
മൊരുവസ്തു കാണില്ലവിടത്തിൽ.
കുറെ ഞാനേകിടാമവനമ്മേ, വീണ്ടും
വരുമോ?-ഞാനൊന്നു വിളിയാട്ടാം.
കരുണനെക്കാണാതരവിനാഴിക
കഴിയുവാനെനിക്കരുതമ്മേ.
വെളുവെളെ നുരച്ചുരുളുകൾ തത്തും
കുളിർപൂഞ്ചോലതൻ കരയിലും,
ഇടതൂർന്നെമ്പാടുമിലമുറ്റും വള്ളി-
ക്കുടിലിനുള്ളിലെത്തണലിലും,
കരവും കോർത്തങ്ങിങ്ങലയുവാനിനി-
ക്കഴിയില്ലേ ഞങ്ങൾക്കൊരുനാളും?
വരികയില്ലെന്നോ?-ശരി;യെന്നാലവൻ
വരുവോളമമ്മേ, കരയും ഞാൻ! ....