വേദാധികാരനിരൂപണം/വേദപ്രാമാണ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
വേദാധികാരനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
വേദപ്രാമാണ്യം


ഇനി വേദപ്രാമാണ്യസ്വരുപത്തെക്കുറിച്ചു - പറയാം. പ്രത്യക്ഷാനുമാന ശബ്ദങ്ങൾ എന്ന മൂന്നു വക പ്രമാണങ്ങളിൽ വെച്ച് "വേദം" എന്നതു ശബ്ദപ്രമാണത്തിൽ ചേർന്നിരിക്കുന്നു എന്നതിൽ സന്ദേഹമില്ലല്ലോ. ഈ മൂന്നുവിധ പ്രമാണങ്ങളുടെ താരതമ്യത്തെ അറിഞ്ഞാൽ വേദത്തിന്റെ സ്വരൂപം തന്നത്താനേ അറിയാറാകും. ദേവദത്തൻ ഭക്ഷിച്ചതിനെ ഞാൻ നേരിട്ടു കണ്ടപക്ഷത്തിൽ അതിനെക്കുറിച്ച് എനിക്കുണ്ടായ ജ്ഞാനം പ്രത്യക്ഷപ്രമാണജനിതമാകും. അവന്റെ വയറു വീർത്തിരിക്കകൊണ്ട് ഭക്ഷിച്ചിരിക്കണം, എന്നാണുഹിക്കുന്നതെങ്കിൽ അത് അനുമാനജന്യജ്ഞാനമാകും. അവൻ ഭക്ഷിച്ചതായി പലരും പറഞ്ഞു ഞാൻ കേട്ടുവെങ്കിൽ അതു ശബ്ദജന്യജ്ഞാനമാകും. ഒരുത്തന്റെ വയറു വീർത്തിരിക്കുന്നതിനു കാരണം ഭക്ഷണം മാത്രമല്ല. വായു, അജീർണ്ണം ഈ കാരണാന്തരങ്ങളും, അതിനു സംഭവിക്കാവുന്നതാണ്. അതിനാൽ ഭക്ഷിച്ചതായിരിക്കാമെന്നു സിദ്ധാന്തിച്ചാൽ പലപ്പോഴും തെറ്റിപ്പോയി എന്നുവരും. ഭക്ഷിച്ചത്തയി മറ്റൊരുവൻ പറയുമ്പോൾ അങ്ങനെ പറയുന്നവൻതന്നെ ശരിയായി ഗ്രഹിക്കാതിരിന്നു എന്നും വരാം. ശരിയായി ധരിച്ചിരുന്നാലും നമ്മെ കളിപ്പിക്കുന്നതിലേയ്‍ക്ക് അങ്ങനെ പറഞ്ഞു എന്നും വരാവുന്നതാണ്. അല്ലെങ്കിൽ അവൻ ശരിയായി പറഞ്ഞിട്ടും നാം തെറ്റിദ്ധരിച്ചു എന്നു വന്നാലും ആയി.ആകയാൽ പ്രത്യക്ഷജ്ഞാനം ഉത്തമമായതെന്നും, അനുമാനജ്ഞാനം മദ്ധ്യമമായതെന്നും, ശബ്ദജന്യജ്ഞാനം അധമമായതെന്നും, പ്രത്യക്ഷത്തിനു വിരുദ്ധമാകാത്തപ്പോഴും ശബ്ദത്തെ പരിശോദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും അനുമാനം ഗ്രാഹ്യമെന്നും, പ്രത്യക്ഷാനുമാനങ്ങൾ സിദ്ധിക്കാത്തപ്പോഴും അവയാൽ ബാധിക്കപ്പെടാത്തപ്പോഴും മാത്രം ശബ്ദം ഗ്രാഹ്യമെന്നും സകല ദേശങ്ങളിലും വഴങ്ങിവരുന്ന ന്യായ ശാസ്ത്രങ്ങളിൽ വിധി ഏർപ്പെട്ടിരിക്കുന്നു. ഇതര ശബ്ദപ്രമാണങ്ങളെ അപേക്ഷിച്ച് വേദത്തിനു പ്രാബല്യം ഇരിക്കാമെങ്കിലും പ്രത്യക്ഷാനുമാനങ്ങളെ അപേക്ഷിച്ച് അതു ദുർബലം തന്നെയാണ്. ഇക്കാരണത്താലത്രേ അനുഭവ വിരുദ്ധമായ വേദഭാഗങ്ങളെ അർത്ഥവാദമെന്നു ഭാഷ്യകാരന്മാർ ഒരുക്കിവച്ചത്. ഇനി ഇപ്പറഞ്ഞ സംഗതികൾക്കു ന്യായമായ സമാധാനത്തോടുകൂടി നിരാക്ഷേപമായ പ്രമാണങ്ങളെക്കാണിക്കാം.

ഗീതോപനിഷത്തുകളിലും മാണ്ഡുക്യാതാപനീയാദി ശ്രുതികളിലും "ഓമിത്യേകാക്ഷരം ബ്രഹ്മ" "ഓമിത്യേതദക്ഷരമിദം സർവ്വം" എന്നു പറഞ്ഞിരിക്കുന്നു. വ്യാകരണശാസ്ത്രമുറയ്ക്കു നോക്കുമ്പോൾ ’ഓം’ എന്ന അക്ഷരത്തിന്റെ അർത്ഥം പ്രകാശരൂപമായം എല്ലാത്തിനേയും രക്ഷിക്കുന്നതായും ഇരിക്കുന്നു. ബ്രഹ്മം ഇപ്രകാരമുള്ളതെന്ന് താത്പര്യമാകയാലും ’ഓം’ എന്ന അക്ഷരം ബ്രഹ്മത്തിന്റെ വാചകവും, ആ മുറയ്ക്കു ബ്രഹ്മം പ്രണവത്തിന്റെ വാച്യവുമാകുന്നു. അന്യോന്യം അത്യന്തഭേദമുണ്ടായിരുന്നു എങ്കിൽ വാചകമായ "ഓം" അക്ഷരത്തിനും വാച്യമായ ബ്രഹ്മത്തിനും ഇങ്ങനെ ഒരു അഭേദം മാണ്ഡുക്യാദ്യുപനിഷത്തുകളിൽ പറയപ്പെടുകയില്ലായിരുന്നു. എന്നാൽ യുക്തിപ്രകാരം നോക്കുമ്പോൾ കുറച്ചു ഭേദം ഇല്ലാതെയിരിക്കുന്നുമില്ല. എങ്കിലും ഈ പ്രണവത്തിന്റെ ശരിയായ അനുസന്ധാനാനുഷ്ഠാനങ്ങളെക്കൊണ്ട് ഏവർക്കും അഭയബ്രഹ്മപ്രാപ്തി ഉണ്ടാകുന്നതിനാൽ മുഖ്യസംഗതിയെ മാത്രം സാരമായിട്ടു നോക്കി ഇപ്രകാരം പറഞ്ഞിരിക്കുന്നു. ഇതിലേയ്ക്കു ഉപനിഷത്തുക്കൾതന്നെ പ്രമാണം.

ഇനിയും,

"ഏക ഏവ പുരാ വേദഃ
പ്രണവഃ സർവ്വവാങ്‍മയഃ [1]

പൂർവ്വത്തിൽ സർവ്വവാങ്‍മയമായിരിക്കുന്ന പ്രണവം ഒന്നു തന്നെ വേദം എന്നു പറയുന്നു. ഈ പ്രണവം ബ്രഹ്മാഭേദമായിട്ടുള്ളതെന്ന് മുമ്പു കാണിച്ചല്ലൊ; ആ ന്യായത്താൽ ഈ പ്രണവരൂപവേദത്തിനു ആദ്യന്തം ഇല്ല.

"ബ്രാഹ്മണഃ പ്രണവം കുര്യാ-
ദാദാവന്തെ ച സർവ്വദാ;
സ്രവത്യനോംകൃതം പൂർവ്വം
പുരസ്താച്ച വിശീര്യതേ. - (മനു. 2.74)

ബ്രാഹ്മണൻ വേദോച്ചാരണം ചെയ്‍വാനാംരംഭിക്കുമ്പോഴും പാഠം അവസാനിപ്പിക്കുംമ്പോഴും പ്രണവത്തെ ഉച്ചരിക്കണം. ആദ്യം അങ്ങനെ ചെയ്യാതിരുന്നാൽ ഉച്ചരിച്ച വേദം അൽപാൽപമായി മറന്നുപോകും. അവസാനത്തിൽ ചെയ്യാഞ്ഞാൽ ഓർമ്മയിൽ’ നിൽക്കയില്ല - എന്നു പറഞ്ഞിരിക്കുന്നു.

"ക്ഷരന്തി സർവ്വ വൈദിക്യോ
ജുഹോതി യജതി ക്രിയാഃ,
അക്ഷരം ദുഷ്‍കരം ജ്ഞേയം
ബ്രഹ്മ ചൈവ പ്രജാപതിഃ" (മനു - 2.84)

വേദത്തിൽ വിധിക്കപ്പെട്ടിരിക്കുന്ന യജ്ഞാഹവനാദി ക്രിയാകലാപങ്ങളെല്ലാം നശ്വരങ്ങളായ ഫലങ്ങളെ കൊടുക്കുന്നവയാകയാൽ അവ നശ്വരങ്ങളെന്നും പ്രണവം പരമാത്മസ്വരുപത്തെ മനസ്സിലാക്കി മോക്ഷത്തെ കൊടുക്കുന്നതാകകൊണ്ട് അത് അനശ്വരമെന്നും ബ്രഹ്മാവിനാൽ പറയപ്പെട്ടിരിക്കുന്നു.

ഇവയിൽ ആദ്യത്തെ ശ്ലോകത്തിൽ വേദം ഓതുന്നതിനു മുമ്പും പിമ്പും ഉച്ചരിക്കണമെന്നുള്ളതും, അടുത്ത ശ്ലോകത്തിൽ പരമത്മസ്വരൂപത്തെ മനസ്സിലാകി മോക്ഷത്തെ കൊടുക്കുന്നതെന്നുള്ളതും ആയ പ്രണവ (വേദ)ത്തിന്റെ ഈർദ്ധ്വരീതിയിലുള്ള ചിന്തയുടെ ഫലപ്രാധാന്യേന നോക്കുമ്പോഴും മേൽപ്രകാരം ബ്രഹ്മഭേദമായുള്ളതെന്ന ന്യായം കിട്ടുന്നു.

"വ്യക്താവ്യക്തനിരുപിതം ച പരമം
ഷട്ത്രിംശ തത്ത്വാത്മകം.
തസ്മാദുത്തരതത്ത്വമക്ഷരമിതി
ധ്യേയം സദാ യോഗിഭിഃ;
ഓങ്കാരാദിസമസ്തമന്ത്രജനകം
സൂക്ഷ്മാതിസൂക്ഷ്മം പരം
വന്ദേ പഞ്ചമമീശ്വരസ്യ വദനം
ഖവ്യാപി തേജോമയം."-


’സച്ച തൃച്ചാഭവത്’[2] എന്നു ശ്രുതി പറയുംപ്രകാരം വ്യക്താവ്യക്ത - കാര്യ കാരണ - രൂപമായും സർവ്വോത്തമമായും, ഷട്ത്രിംശൽതത്ത്വരൂപമായി [3] പറയുന്നെങ്കിലും തത്ത്വാതീതമായും, കാലത്രയാബാധ്യമായും, ത്രിപുടിയറ്റതെങ്കിലും യോഗിധ്യേയമെന്നു വ്യവഹരിക്കപ്പെടുന്നതായും, പ്രണവം മുതലായ മന്ത്രങ്ങളുടെ എല്ലാം മൂലസ്ഥാനമായും, വിചാരധാരയെ അതിവർത്തിക്കുമാറ് അതിസൂക്ഷ്‍മമായും സർവ്വവസ്തുക്കൾക്കും ഇടം കൊടുത്ത് ബാഹ്യാഭ്യന്തരഭേദം കൂടാതെ അതിൽ ആകാശംപോലെ വ്യാപിച്ചതായും, ജഡവസ്തുക്കൾക്ക് സത്താ സ്ഫൂർത്തി - വിളക്കം - ഉണ്ടാക്കുന്നതായും ഇരിക്കുന്ന ഈശ്വരന്റെ പഞ്ചമമുഖരൂപ ബ്രഹ്മത്തെ ധ്യാനിക്കുന്നു, ഇത്യാദി ന്യായങ്ങളാൽ ബ്രഹ്മഭേദമായുള്ളതെന്നു സിദ്ധിച്ച പ്രണവാത്മകമയ വേദത്തിന് ആദ്യന്തമില്ലെന്നും അത് മനുഷ്യകർത്യക-പൗരുഷേയ-മല്ലെന്നും, ഈശ്വരങ്കൽനിന്നു ആവിർഭവിച്ചതെന്നും, സർവ്വപ്രമാണാതീതവും സർവ്വോത്കൃഷ്ടവും ആണെന്നും തീർവ്വപ്പെടുത്താവുന്നതാണ്.

’അപരാ ഋഗ്വേദോ യജുർവ്വേദഃ സാമവേദോ അഥർവ്വവേദഃ; ശിക്ഷാ കല്പോ വ്യാകരണം നിരുക്തം ഛന്ദോ ജ്യോതിഷം. അഥ പരാ യയാ തദക്ഷരമധിഗമ്യതേ (മുണ്ഡകോപനിഷ്ത്).

ഋഗ്വേദവും, യജുർവേദവും, സാമവേദവും, അഥർവ്വവേദവും പ്രധാനങ്ങളല്ല; ശിക്ഷ, കൽപം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഃശാസ്ത്രം, നിരുക്തം എന്ന വേദാംഗങ്ങളും പ്രധാനങ്ങളല്ല; യാതൊന്നിനാൽ ആ ശാശ്വരവസ്തു പ്രാപിക്കപ്പെടുന്നോ അതാണ് പ്രധാനമായിട്ടുള്ളത്.

’ന വേദം വേദ ഇത്യാഹുർ
വേദേ വേദോ ന വിദ്യതേ
പരാത്മാ വേദ്യതേ യേന
സ വേദോ വേദ ഉച്യതേ’.

(പരമാത്മ പ്രതിപാദകമല്ലാത്ത) വേദത്തെ വേദമെന്നു പറഞ്ഞുകൂടാ. (ആ) വേദത്തിൽ (പരമാത്മാനുഭവജ്ഞാനം) വേദം ഇല്ല. യാതൊന്നുകൊണ്ടു പരമാത്മവിനെ അറിയാൻ കഴിയുമോ അതിനെ വേദമെന്നു പറയുന്നു. - ഇത്യാദി പ്രമാണങ്ങളാൽ, വിചാരജ്ഞാനഫലമായിരിക്കുന്ന ബ്രഹ്മസാക്ഷാത്ക്കരാവസ്ഥയ്‍ക്ക് (വേദത്തിന്) ആദിമധ്യാന്തം, കർത്താവ്, ജനനകാലം മുതലായ യാതൊന്നും ഇല്ല.

ഇനി ഋഷിപ്രോക്തമെന്നും മനുഷ്യപ്രോക്തമെന്നും ഉള്ളതിന്റെ കാരണം:- വേദഭാഗങ്ങളിൽ ഋഷി - മനുഷ്യ - പ്രോക്തമെന്നതിന് അനേകം നിദർശനങ്ങൾ ഉണ്ട്. ഇവയിലെ ഓരോരോ മന്ത്രത്തിനും ഛന്ദസ്സ് (37) ഉണ്ടെന്നുള്ളത് മിക്കവാറും പ്രസിദ്ധമാണല്ലൊ. ഈ സൂക്തത്തിൽ കർത്താവ് (ഋഷി) ഇന്നാർ; ഛന്ദസ്സ് ഇന്നത്; അധിഷ്ഠാനദേവത ഇന്നാർ എന്നു പ്രസ്താവിച്ചു കാണുന്നു. ഉദാഹരണം: ഋഗ്വേദം, പ്രഥമസൂക്തം (38). ഇതിനു വിശ്വാമിത്രപുത്രനായ മധു ഋഷി; ഗായത്രീ ഛന്ദസ്സ്; അഗ്നി ദേവത, ഇതിനാൽ അതതു സൂക്തത്തിനു മേൽപറഞ്ഞിരിക്കുന്ന ഋഷികളത്രേ അതതു മന്ത്രങ്ങളുടെ, കർത്താക്കളെന്നുള്ളതു സ്‍പഷ്ടമാകുന്നു. ഇതിനാൽ വേദങ്ങൾക്കു കർത്താവുണ്ടെന്ന് ആർത്ഥികമായി കാണുന്നതല്ലാതെ, സ്‍പഷ്ടോക്തിയായിട്ടില്ലല്ലോ എന്നാണെങ്കിൽ, മന്ത്രപ്രശ്നത്തിൽനിന്ന് ഒരു വാക്യത്തെ ’നമ ഋഷിഭ്യോ മന്ത്ര കൃദ്ഭ്യഃ - മന്ത്രങ്ങളെ രചിച്ച ഋഷികൾക്കായി നമസ്കാരം - എന്നു പറഞ്ഞിരിക്കുന്നു.

"ഏക ഏവ പുരാ വേദഃ
പ്രണവഃ സർവ്വവാങ്മയഃ"
പുരരവസ ഏവാസീത്
ത്രയീ ത്രേതാമുഖേ നൃപ." (ഭാഗവതം സ്ക: 9-അ.14)

സർവവാങ്മയമായ ഓംകാരരൂപപ്രണവം മാത്രം പൂർവ്വത്തിൽ വേദമായിരുന്നു; അനന്തരം പുരുരവസ്സ് എന്ന രാജാവ് മൂന്നുവിധമായ വേദങ്ങളെ ചെയ്തു - എന്നു പറഞ്ഞിരിക്കുന്നു. ഇതിനാൽ വേദങ്ങളിൽ ചില ഭാഗം പുരുരവസ്സ് രചിച്ചതായി തെളിയുന്നു.

"യജുർവേദതരോഃ ശാഖാഃ
സപ്തവിംശന്മഹാമുനിഃ
വൈശംപായനനാമസൗ
വ്യാസശിഷ്യശ്ചകാര ഹ"
(വിഷ്ണുപു: അം. 3. അഃ 5).

വ്യാസരുടെ ശിഷ്യനായ വൈശംപായനമഹാമുനി യജുർവേദത്തിൽ ഇരുപത്തേഴു ശാഖകളെ ഉണ്ടാക്കിയെന്നു പറഞ്ഞിരിക്കുന്നു.

ഛാന്ദോഗ്യോപനിഷത്, 7-മദ്ധ്യായ പ്രാരംഭത്തിൽ -, "അധീഹി ഭഗവ ഇതിഹോപസസാദ സനത്കുമാരം നാരദഃ; തം ഹോവാച യദ്വേത്ഥ തേന മോപസീദ തതസ്‍ത ഊർദ്ധ്വം വക്ഷ്യാ മീതി സ ഹോവാച; ഋഗ്വേദം ഭഗവോഅധ്യേമി യജുർവ്വേദം സാമവേദമാഥർവ്വണം ചതുർത്ഥം...."

ശ്രീ നാരദൻ സനൽകുമാരനെ ശരണം പ്രാപിച്ച് തന്നെ അദ്ധ്യയനം ചെയ്യിക്കേണമെന്നപേക്ഷിച്ചപ്പോൾ സനൽകുമാരൻ; നീ ഇതുവരെ അദ്ധ്യയനം ചെയ്തിരിക്കുന്നതിനെപ്പറ്റി പറയുന്നുവെങ്കിൽ അതിനുമേൽ വേണ്ടതു പഠിപ്പിക്കാം" എന്നു സമാധാനം പറഞ്ഞു. ഉടനെ നാരദൻ: "ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം ഈ നാലും അദ്ധ്യയനം ചെയ്തിട്ടുണ്ട്" എന്നറിയിച്ചു. അതിന്റെ ശേഷം സനൽകുമാരൻ മേൽ കണ്ട ഏഴാമദ്ധ്യായത്തിലുള്ള മറ്റേ ഭാഗങ്ങളെ ഉപദേശിച്ചു എന്നു പറഞ്ഞിരിക്കുന്നു. ഇതിനാൽ അക്കാലത്തുള്ള നാലു വേദങ്ങളും നാരദർക്ക് അറിയാമായിരിന്നു എന്നും അതിൽ പെടാതിരുന്നു ഈ ഭാഗത്തെ സനൽകുമാരൻ നിർമ്മിച്ചു എന്നും വരുന്നു. ഇപ്രകാരം പല കാലങ്ങളിലായിട്ട് വേദങ്ങളുടെ പല ഭാഗങ്ങൾ പലരാൽ ഉണ്ടാക്കപ്പെട്ടു എന്നു കാണുന്നു.

ബൃഹസ്പതിയാകട്ടെ, വേദങ്ങൾക്കു കർത്താവുള്ളതായി സമ്മതിച്ച് അവരുടെ സ്വരൂപത്തേയും പ്രവൃത്തികളേയും കുറിച്ച് -,

’ത്രയോ വേദസ്യ കർത്താരോ ഭണ്ഡധുർത്തനിശാചരാഃ’-

വേദങ്ങളെ രചിച്ചവർ ഭണ്ഡൻ (-മിത്ഥ്യാ പ്രിയ വാൿപടു-) ധൂർത്തൻ, നിശാചരൻ ഇവരാകുന്നു എന്നു പറഞ്ഞു ശകാരിച്ചിരിക്കുന്നു.

വേദം ശബ്‍ദപ്രമാണമാകയാൽ പ്രത്യക്ഷാനുമാനപ്രമാണങ്ങളെ അപേക്ഷിച്ച് വേദാന്തഭാഗങ്ങളെ അല്പവും സംബന്ധിക്കുന്നതല്ല. എന്തെന്നാൽ അദ്വൈതമതശാസ്ത്രത്തെ ഒഴിച്ച് മറ്റുള്ള തർക്കം മുതലായ മതശാസ്ത്രങ്ങളിൽ എല്ലാം പ്രപഞ്ചം അസത്ത് - ഇല്ലാത്തത് - അല്ല, വാസ്തവത്തിൽ ഉള്ളതാകുന്നു എന്നും, അദ്വൈതമതശാസ്ത്രത്തിൽ മാത്രം പ്രപഞ്ചം രജ്ജുവിൽ സർപ്പം എന്നപോലെ കാലത്രയത്തിലും അസത്തായുള്ളതും, മരുമരീചികപ്രവാഹം (കാനൽജലം)പോലെ വെറുതെ തോന്നുന്നതും തന്നെ എന്നും ആണല്ലോ അംഗീകരിച്ചിരിക്കുന്നത്. ഈ സ്ഥിതിക്ക് പ്രപഞ്ചം സത്താണെന്നംഗീകരിച്ചിട്ടുള്ള മതശാസ്‍ത്രങ്ങൾ മാത്രമേ പ്രപഞ്ചത്തേ സത്തെന്നു വ്യവസ്ഥാപിക്കാൻ വന്ന തർക്ക ന്യായമതപ്രമാണങ്ങളിലുൾപ്പെടുകയുള്ളു. അല്ലാതെ കണ്ട് പ്രപഞ്ചം സത്താണെന്നുള്ള വ്യവസ്ഥാപനത്തെ അനുഭവപ്രകാരം പ്രബലയുക്തിന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ച് പ്രകാണാതീതമായും അദ്വൈതപ്രതിപാദകമായും ഇരിക്കുന്ന ഖേദം പ്രത്യക്ഷാനുമാന പ്രമാണങ്ങളെ അപേക്ഷിച്ച് ഒരിക്കലും അധമമാകയില്ല.

എന്നാൽ പ്രപഞ്ചമുണ്ടെന്നുള്ള പക്ഷക്കാരായ കർമ്മികൾ മുതലായ ശ്രൗതാദികൾ അവരുടെ വേദം ഭഗവത്പ്രോക്തമെന്നു പറയുന്നല്ലോ എന്നാണെങ്കിൽ അതിനു കാരണം ന്യായമല്ല; വെറും അഭിമാനം മാത്രമാണ്.

ഇനി വേദങ്ങളെ നിർമ്മിച്ചവർ ഭണ്ഡധൂർത്ത നിശാചരന്മാരാണെന്നു ബൃഹസ്പതി ശകാരിച്ചിക്കുന്നല്ലോ എന്നാണെങ്കിൽ -

"യുഗം പ്രതി ധിയാം പുംസാം
ന്യൂനാധികതയാ മുനേ,
ക്രിയാങ്ഗപാഠവൈചിത്ര്യ-
യുക്താൻ വേദാൻ സ്മരാമ്യഹം." - വാസിഷ്ഠം.

കാലങ്ങൾ മാറുംതോറും മനുഷ്യരുടെ ബുദ്ധിക്കുണ്ടാകുന്ന ഭേദഗതികളെ അനുസരിച്ച് വേദക്രിയാംഗപാഠങ്ങളും പലമാതിരി, ഭേദപ്പെട്ടുകൊണ്ടിരുന്നു. അപ്പോഴപ്പോൾ ഉണ്ടായിരുന്ന ദുഷ്ട പണ്ഡിതപ്രഭുക്കൾ നിമിത്തം വന്നുചേർന്നിട്ടുള്ള അസത്യമയങ്ങളും കഠോരഹിംസാ പ്രചുരങ്ങളും നിന്ദ്യങ്ങളും ആയുള്ള സകല സംഗതികളേയും തക്കതായ യഥാർത്ഥ കാരണങ്ങൾ പറഞ്ഞു തള്ളിക്കളയാതെ വിധികളുടെ ശേഖരത്തിൽ ചേർത്ത് അനുഷ്ഠിക്കുമാറു വച്ചിരിക്കുന്നതിനെ കണ്ട് അങ്ങനെ ശകാരിച്ചു പോയതാണ്; അതു കുറ്റമല്ല.

കുറിപ്പുകൾ


  1. ശ്രീമദ് ഭാഗവതം 9.14.48
  2. വ്യക്തവും അവ്യക്തവുവുമായി ഭവിച്ചു - തൈത്തിരീയോപനിഷത്ത് 2.6
  3. മുപ്പത്തിയാറ്