വൃത്തമഞ്ജരി/അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
അവതാരിക

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


അസ്തിവാരം കൂടാതെ വീടുകെട്ടുന്നതു പോലെയാണ്‌ വ്യാകരണം കൂടാതെ ഗ്രന്ഥനിർമ്മാണം ചെയ്യുന്നത്‌. എന്നാൽ കുറെക്കാലം ഇതിന്റെ അപേക്ഷകൂടാതെതന്നെയാണ് ഭാഷാശിൽപികൾ പണിപ്പാടുകൾ ചെയ്‌തു വന്നിരുന്നത്‌. മുറിക്കുന്തക്കാരുടെ വികടപ്രയോഗവർഷമില്ലാതിരുന്നതു കൊണ്ടായിരിക്കാമെങ്കിലും, കാലാന്തരത്തിൽ അതിവർഷം തുടങ്ങിയപ്പോൾ അസ്തിവാരമില്ലാ ഞ്ഞിട്ടുള്ള കോട്ടം ഭാഷാബന്ധുക്കൾ നല്ലവണ്ണം അനുഭവിച്ചുതുടങ്ങി. ശിഥിലപ്രായങ്ങളായി കിടക്കുന്ന മലയാളവ്യാകരണഗ്രന്ഥങ്ങൾ ചിലതുണ്ടെങ്കിലും കേരളപാണിനീയത്തിന്റെ ആവിർഭാവത്തോടുകൂടി ആണ്‌ ഭാഷാവ്യാകരണം ശാസ്ത്രരീതിയിൽ ആയത്‌. അതുപോലെതന്നെ അലങ്കാരങ്ങളിൽ പ്രതിപത്തി കുറഞ്ഞുവരുന്ന ഇക്കാലത്ത്‌ 'ഭാഷാഭൂഷണം' മാത്രമാണ്‌ കേരള സാമാന്യത്തിന്‌ ഒരു ഭൂഷണമായിത്തീർന്നിട്ടുള്ളത്‌. ഈ രണ്ടു ഗ്രന്ഥങ്ങളും നിർമ്മിച്ചിട്ടുള്ള മഹാപണ്ഡിതൻ വൃത്തശാസ്ത്രത്തിൽ കൈവയ്ക്കുവാൻ ഭാവമുണ്ടെന്നു കേട്ടപ്പോൾത്തന്നെ ഞങ്ങൾക്കു സമാധാനമായി. വൃത്തമഞ്ജരി പുറത്തുവന്നപ്പോൾ ആഗ്രഹത്തിനടുത്ത തൃപ്തിയുണ്ടായി എന്നല്ല, വിചാരിച്ചതിലധികം സന്തോഷമാണുണ്ടായത്‌.

ഇതിൽ കേരളപാണനീയത്തിലെപ്പോലെ ശ്രവണമാത്രയിൽ ദുർഗ്രാഹ്യങ്ങളെന്നു തോന്നുന്ന സൂത്രങ്ങളെക്കൊണ്ടല്ല ലക്ഷണങ്ങൾ ചെയ്‌തിട്ടുള്ളത്‌. ഭാഷാഭൂഷണത്തിലേക്കാളും ലളിതങ്ങളായ കാരികാശ്ലോകങ്ങളെ കൊണ്ടാണ്‌. ഉദാഹരണശ്ലോകങ്ങൾ ഭാഷാഭൂഷണത്തിലെപ്പോലെ സരസ മധുരങ്ങളും, വ്യാഖ്യാനത്തിലെ വാചകരീതി ലളിതമൃദുലവുമായിരിക്കുന്നു. പാണിനീയത്തിലെ പ്പോലെ വാചകത്തിന്റെ കാഠിന്യവും ഭൂഷണത്തിലെ വാചകത്തിന്റെ ഗാംഭീര്യവും മഞ്ജരിയിലെ വാചകത്തിന്റെ മാർദ്ദവവും വായിച്ചുനോക്കുന്നവർക്കറിയാമെന്നു മാത്രമേ ഞങ്ങളിപ്പോൾ പറയുന്നുള്ളു. രാജരാജവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിലെ ഗദ്യങ്ങൾക്ക്‌ പദ്യങ്ങളെപ്പോലെ സൗകുമാര്യമില്ലെന്നു പറയുന്നവരുണ്ടെങ്കിൽ അവർ മഞ്ജരി കണ്ടാൽ തൃപ്തിപ്പെടാതിരിക്കയില്ല.

ഈ മഞ്ജരി പരിഭാഷാപ്രകരണം, സമവൃത്തപ്രകരണം എന്നു തുടങ്ങി ഒൻപതു പ്രകരണ ങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. പരിഭാഷാപ്രകരണത്തിൽ വൃത്തമെന്നാൽ ഇന്നതെന്നും, ഛന്ദസ്സെന്നാലിന്നതെന്നും ഉക്‌ത, അത്യുക്‌ത മുതലായ ഛന്ദസ്സുകളുടെ പേരും, അക്ഷരങ്ങൾ, മാത്രകൾ, ഗുരുലഘുക്കൾ, ഗണങ്ങൾ ഇവയുടെ സ്വരൂപങ്ങളും കൊടുത്തിട്ടുള്ളതിനുപുറമേ സംസ്കൃതത്തിൽ നിന്നു വ്യത്യസ്തമായിട്ട്‌ ഭാഷയിൽ ചില ഗുരുലഘുനിയമങ്ങളുള്ളത്‌ എടുത്തു കാണിച്ചിട്ടുമുണ്ട്‌. ചില്ലുകളും (അതായത്‌ ൽ, ൾ, ർ, ൻ, ൺ) കൂട്ടക്ഷരങ്ങളും പരമായിനിൽക്കുന്ന ഹ്രസ്വത്തിന്നു ഗുരുത്വം മേൽ പറഞ്ഞവയ്ക്കു തീവ്രയത്നോച്ചാരണമുണ്ടെങ്കിൽ മാത്രമേ ഉള്ളു എന്നാകുന്നു വ്യവസ്ത ചെയ്‌തിട്ടുള്ളത്‌. ഉറപ്പിക്കാതെ ശിഥിലമായി ഉച്ചരിക്കുന്ന ദിക്കുകളിൽ ഹ്രസ്വം ലഘുവായിത്തന്നേ ഇരിക്കുന്നുള്ളു എന്നു താത്പര്യം. ഈ വിഷയത്തിൽ ചില്ലുകളെ സംബന്ധിച്ചിടത്തോളം തീവ്രയത്നോച്ചാരണത്തിനു വ്യവഥ ചെയ്‌തിട്ടുള്ളത്‌ കേരളപാണിനീയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്‌. രണ്ടുപ്രകാരം എന്ന പ്രയോഗത്തിൽ 'പ്ര' എന്നതിന്റെ മുമ്പിൽ 'ഉ'കാരത്തിനു ലഘുത്വം കൊടുക്കുന്നതു കാണുമ്പോൾ നെറ്റിചുളിക്കുന്ന ചിലരുണ്ടായേക്കാം. അവരുടെ ആ വൈരസ്യം ഭാഷാസ്വരൂപജ്ഞാനം പോരാഞ്ഞിട്ടുതന്നെ ആണെന്നാണ്‌ ഞങ്ങൾ വിചാരിക്കുന്നത്‌. സകല പ്രാകൃതഭാഷകളിലും ചിലപ്പോൾ സംസ്കൃതത്തിൽ തന്നെയും ഈ ശിഥിലപ്രയത്നോച്ചാരണം കൊണ്ടു ലാഘവം കിട്ടുന്നതു ഭാഷാസ്വഭാവമാണെന്നു മനസ്സുവെച്ചു നോക്കിയാൽ നിഷ്പക്ഷപാതികൾക്കറിയാവുന്നതാണ്‌.


'നൃപതി-ജയിക്ക-യശസ്വീ
ഭാസുര-താരുണ്യ-രാഗവാൻ-സതതം
മാലെന്ന്യേ എന്നു മുറ-
യ്ക്കെട്ടു ഗണത്തിന്നു മാത്ര ദൃഷ്ടാന്തം.'

ഇങ്ങനെ ഭംഗിയിൽ ഒരു പദ്യംകൊണ്ടു ഗണങ്ങളുടെ പേരും സ്വരൂപവും കാണിച്ചിരിക്കുന്നതു വളരെ നന്നായിരിക്കുന്നു. ഗുരുലഘുക്കളെ തിരിച്ചറിവാനുള്ള ചിഹ്നങ്ങൾ കൊടുത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്‌.


"പാദത്തിനേറ്റക്കുറവോ നിയമങ്ങൾക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെലാം ഗാഥയിലുൾപ്പെടും"

ഈ ഗാഥാവൃത്തം മലയാളഭാഷയിൽ അപൂർവമാണെങ്കിലും, വേദപുരാണങ്ങളിൽ സാധാരണയാണ്‌. സംസ്കൃതത്തിനും മലയാളത്തിനും സാമാന്യമായ വൃത്തങ്ങളെ വിവരിച്ചിട്ടുള്ള പ്രകരണങ്ങളിൽകൂടി സരസമാകുംവണ്ണം സഞ്ചരിച്ച്‌ മലയാളവൃത്തപ്രകരണത്തിൽ പ്രവേശിക്കു മ്പോഴാണ്‌ ഈ വൃത്തശാസ്ത്രപണ്ഡിതന്റെ അറിവും പ്രയത്നവും ഏറ്റവും പ്രകാശിച്ചുകാണുന്നത്‌.


പ്രായേണ ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കുതാൻ
അതിനാൽ ഗാനരീതിക്കു ചേരുമീരടിയാണിഹ.
അടികൾക്കും കണക്കില്ല നിൽക്കയും വേണ്ടൊരേടവും
വ്യവസ്ഥയെല്ലാം ശിഥിലം പ്രധാനം ഗാനരീതിതാൻ
മാത്രയ്ക്കു നിയമം കാണും ഗാനം താളത്തിനൊക്കുകിൽ
ഇല്ലെങ്കിൽ വർണസംഖ്യയ്ക്കു നിയമം മിക്ക ദിക്കിലും

ഇങ്ങനെ പരിഭാഷയോടുകൂടി ആരംഭിക്കുന്ന പ്രകരണത്തിൽ മലയാളഭാഷാവൃത്തങ്ങൾക്ക്‌ ഒരു ഛന്ദശ്ശാസ്ത്രം കൽപിക്കുന്നതിലാണ്‌ നമ്മുടെ ഗ്രന്ഥകാരൻ പൂർവ്വവൃത്തശാസ്ത്രകാരന്മാരെ അതിശയിച്ചുനിൽക്കുന്നത്‌. മലയാളവൃത്തഭേദങ്ങൾ സകലതും തേടി കണ്ടുപിടിച്ച്‌ അതിനെല്ലാം ലക്ഷണ സമന്വയം ചെയ്‌തിട്ടുള്ളതോർക്കുമ്പോൾ മലയാളികൾക്ക്‌ അവിടുത്തോടുള്ള കടപ്പാട്‌ ഇത്രമാത്ര മെന്ന്‌ നിർണ്ണയിച്ചുകൂടാ.


1080 കുംഭം


രസികരഞ്ജിനി

"https://ml.wikisource.org/w/index.php?title=വൃത്തമഞ്ജരി/അവതാരിക&oldid=52484" എന്ന താളിൽനിന്ന് ശേഖരിച്ചത്