മണ്ണന്തലദേവീസ്തവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മണ്ണന്തലദേവീസ്തവം

രചന:ശ്രീനാരായണഗുരു (1889)
1889-ൽ ഗുരു സ്ഥാപിച്ച മണ്ണന്തല ദേവീക്ഷേത്രത്തിലെ മൂർത്തിയെ സ്തുതിക്കുന്ന അർച്ചാവതാരസ്തുതി. പല വൃത്തങ്ങളിലാണ്‌ രചന.


മണിക്കുട വിടുർത്തി മലർ തൂവി മണമെല്ലാം
ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാക്കി,
ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞു ഗുണിയും പോയ്
ഗുണക്കടൽ കടന്നു വരുവാനരുൾക തായേ!       1

തിങ്കളും ത്രിദശഗംഗയും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നൽ-
ത്തിങ്കൾനേർമുഖി, ദിഗംബരന്റെ തിരു-
മെയ് പകുത്ത ശിവമേനിയേ,
നിങ്കഴൽക്കമലമെൻ കരുത്തിൽ നില-
നിർത്തി നിത്യവുമഹന്ത വ-
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല-
മായ് വരാതരുളുകംബികേ!       2

പ്രഭാരൂപയാം നിൻ പ്രകാരം നിനച്ചാൽ
പ്രഭാരം കൊടും ഹൃത്പ്രസാദാലെവർക്കും;
പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാൽ
പ്രയാസം സമസ്തം പ്രയാതീഹ ദൂരം!       3

സാധിക്കും സകലം സമസ്തഭുവന-
ങ്ങൾക്കും ഹിതം നല്കി നീ
ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ,
ചൈതന്യമായെപ്പോഴും
ബോധിപ്പിപ്പതശേഷമംബുധിയിൽ വ-
ന്നേറിക്കലർന്നീടുമ-
സ്രോതസ്സെന്ന കണക്കു നിന്നടിയിൽ വ-
ന്നേറുന്നു മാറുന്നിതേ!       4

ദക്ഷപുത്രി, ദനുജാന്തകി, ത്വദനു-
സാരിവാരിയിലഴുന്തിടാ-
തക്ഷമൊക്കെയുമടക്കി വാഴ്വതിന-
നുഗ്രഹിക്ക പരദൈവമേ,
കുക്ഷിബാധ വലുതായതീവ്യഥ ജ-
യിപ്പതിന്നു പണിയുണ്ടു നിൻ
കുക്ഷിതന്നിലിളകാതെ വാണു ദിവ-
സം കഴിക്കുകിലസംശയം!       5

പമ്പരത്തൊടു പകച്ചിടും ഭ്രമണ-
വേഗമുള്ള മതിയോടു വ-
ന്നംബരത്തിലണയുന്നതിന്നിവന-
ശക്തനെന്നു കരുതീടു നീ
അൻപിരന്നടികൾ വാഴ്ത്തി നില്ക്കുമഗ-
തിക്കു സദ്ഗതി വരുത്തിടും
നിൻപദത്തൊടു ലയിപ്പതിന്നു നിയ-
തം വരം തരുക മംഗലേ!       6

ചിക്ഷുരാദികൾ ചതിച്ചിടും ചതിയിൽ
വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്കവൻപ്രതി ഭ-
വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
തം സുഖിച്ചു മരുവീടുമീ
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
ദൈവതം ഭവതിയല്ലയോ?       7

കങ്കമാദികളശിച്ചിടുന്നൊരശ-
നം കളേബരമിതല്ലയോ
വൻകലാവതി! വലിച്ചിടുന്നിതു മ-
തിപ്രസാദമരുളീടു നീ
തിങ്കൾമൗലി തിരുമെയ് തലോടിയിട-
ചേർന്നു നിത്യവുമിരിക്കുമെൻ-
തങ്കമേ! സകല സങ്കടങ്ങളുമ-
റുന്നതിന്നു തരണം വരം!       8

മണ്ണന്തലേ മരുവുമീശ്വരിതന്നെ മന്നി-
ലന്വർത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം!
മന്നിൽ സമസ്തവുമടങ്ങുമതിന്നുമേൽ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ!       9

"https://ml.wikisource.org/w/index.php?title=മണ്ണന്തലദേവീസ്തവം&oldid=18341" എന്ന താളിൽനിന്ന് ശേഖരിച്ചത്