ബാഷ്പാഞ്ജലി/നിഗൂഢദർശനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിഗൂഢദർശനം
ആകമ്രശീതളചന്ദ്രികാധാര,യ-
ന്നാകാശദേശം കവിഞ്ഞൊഴുകി,
ഉത്തമയാകുമൊരംഗനാരത്നത്തി-
ലുൾത്തങ്കം നിമ്മർലപ്രേമം പോലെ!
å പിന്നെയും പിന്നെയും വിണ്ണിലെല്ലാടവും
മിന്നിത്തിളങ്ങി വെൺതാരകകൾ;
അനുരാഗവിവശരാം കിന്നര-
കന്യകമാർതൻകിനാക്കൾപോലെ!
å സദ്രസമെൻ മലര്മെത്തപ്പുറത്തു ഞാൻ
നിദ്രയെക്കാത്തു കാത്താവസിക്കെ,
ജാലകദ്വാരത്തിലൂടെയിടക്കിടെ-
ബ്ബാലേന്ദുരശ്മികളെത്തിനോക്കി.
åå *åå *åå *
å ആരാമലക്ഷ്മിതൻ നിശ്വാസസൗരഭ-
മാ രാവിലെന്മണിമച്ചിലെത്തി;
ആയിരം നിശ്ശബ്ദസന്ദേശമാലയൊ-
ത്താഗമിച്ചീടും പ്രതീക്ഷപോലെ!
പാതിരാപ്പക്ഷിയൊ,ന്നന്നേരം മുറ്റത്തെ
മാതളക്കൊമ്പിലുണർന്നു പാടി.
ഭാവം പകർന്നു നിരാശയാലക്ഷണം
നാവനക്കാതെ ഞാനോതിപ്പോയി:-
"നിത്യവും നിനക്കു വഴിപ്പെടുന്നില്ലേ, ഞാൻ
നിദ്രേ, നിനക്കെന്തീ നിർദ്ദയത്വം?"
åå *åå *åå *
മാണിക്യമഞ്ചത്തിൽ വീണുകിടക്കുമെൻ-
പ്രാണാങ്കുരത്തിന്റെ പൂങ്കവിളിൽ,
പേർത്തുമിരട്ടിച്ച ശോണമധുരിമ
പാർത്തു ഞാനാ മച്ചിനുള്ളിലെത്തി.
രാഗവിവശയായ് വാഴുമവളുടൻ
സ്വാഗതപ്പുഞ്ചിരി തൂകിത്തൂകി
മന്ദമെഴുന്നേൽക്കും നൂപുരാമന്ത്രണം
മന്മാനസത്തിൽ തുടിപ്പിയറ്റി.
മന്ദാക്ഷഭാരാവനമ്രമത്തൂമുഖം
ചന്ദ്രിക തട്ടിത്തിളങ്ങി മിന്നി.
åå *åå *åå *
മാന്തളിർച്ചെമ്പട്ടു സാരിയുലയവെ
കാന്താളകങ്ങളിടയ്ക്കിളകെ;
അല്ലണിക്കൂന്തലഴിഞ്ഞു,പുറത്തിളം-
മുല്ലമലരുകളൂർന്നുവീഴ്കെ;
ചിന്നിപ്പൊടിഞ്ഞ വിയർപ്പിനാൽ നെറ്റിയിൽ
സിന്ദൂരപ്പൊട്ടൽപം മാഞ്ഞുപോകെ;
എന്തോപരിഭവമോതുവാൻ വന്നത-
ച്ചെന്തളിർച്ചുണ്ടിൽ തകർന്നുകൊൾകെ;
മാമകസ്വപ്നമാ നിന്ന നിൽപെന്നുടെ
മാനസം മന്ദം കവർന്നു പാടേ !
åå *åå *åå *
സുന്ദരമായൊരച്ചിത്രം ക്ഷണത്തിലെൻ-
മന്ദസുഷുപ്തിയിൽ മഗ്നമായി,
.....................................................
എന്നാലുമെന്നെന്നുമോമലിനായിക്കൊ-
ണ്ടെന്നാവിലിത്രയും ബാക്കിനിൽപൂ:-
"എന്റെ മുറിക്കുള്ളിൽ കിടന്നു ഞാൻ നിത്യവും
നിന്മണിപ്പൂമച്ചിലുല്ലസിക്കും.
കാലനക്കേണ്ട, കവാടം തുറക്കേണ്ട,
കാതരേ, നിന്മുന്നിലെത്തിടാൻ മേ...."ååå 15-7-1108

താഴുക, താഴുക, തങ്കക്കതിരവ!
പാഴിലീ ലോകം തലോടിടേണ്ട.
നിസ്വാർത്ഥസ്നേഹമില്ലിങ്ങൊരിടത്തുമേ
നിസ്തുലതേജസ്സേ, നിഷ്ക്രമിക്കൂ!
മർത്ത്യനെ മർത്ത്യൻ ചവിട്ടിയരയ്ക്കുന്നു
സത്യപ്രകാശമേ, കണ്ണടയ്ക്കൂ!åå 20-8-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/നിഗൂഢദർശനം&oldid=52364" എന്ന താളിൽനിന്ന് ശേഖരിച്ചത്