പരിശുദ്ധ ഖുർആൻ/നഹ്ൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അല്ലാഹുവിൻറെ കൽപന വരാനായിരിക്കുന്നു, എന്നാൽ നിങ്ങളതിന്‌ ധൃതികൂട്ടേണ്ട. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.

2 തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവരുടെ മേൽ തൻറെ കൽപനപ്രകാരം ( സത്യസന്ദേശമാകുന്ന ) ചൈതന്യവും കൊണ്ട്‌ മലക്കുകളെ അവൻ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ നിങ്ങളെന്നെ സൂക്ഷിച്ച്‌ കൊള്ളുവിൻ എന്ന്‌ നിങ്ങൾ താക്കീത്‌ നൽകുക. ( എന്നത്രെ ആ സന്ദേശം )

3 ആകാശങ്ങളും ഭൂമിയും അവൻ യുക്തിപൂർവ്വം സൃഷ്ടിച്ചിരിക്കുന്നു. അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.

4 മനുഷ്യനെ അവൻ ഒരു ബീജകണത്തിൽ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ അവനതാ വ്യക്തമായ എതിർപ്പുകാരനായിരിക്കുന്നു.

5 കാലികളെയും അവൻ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾക്ക്‌ അവയിൽ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയിൽ നിന്നു തന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.

6 നിങ്ങൾ ( വൈകുന്നേരം ആലയിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരുന്ന സമയത്തും, നിങ്ങൾ മേയാൻ വിടുന്ന സമയത്തും അവയിൽ നിങ്ങൾക്ക്‌ കൗതുകമുണ്ട്‌.

7 ശാരീരിക ക്ലേശത്തോട്‌ കൂടിയല്ലാതെ നിങ്ങൾക്ക്‌ ചെന്നെത്താനാകാത്ത നാട്ടിലേക്ക്‌ അവ നിങ്ങളുടെ ഭാരങ്ങൾ വഹിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്നു. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.

8 കുതിരകളെയും കോവർകഴുതകളെയും, കഴുതകളെയും ( അവൻ സൃഷ്ടിച്ചിരിക്കുന്നു. ) അവയെ നിങ്ങൾക്ക്‌ വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന്‌ വേണ്ടിയും. നിങ്ങൾക്ക്‌ അറിവില്ലാത്തതും അവൻ സൃഷ്ടിക്കുന്നു.

9 അല്ലാഹുവിൻറെ ബാധ്യതയാകുന്നു നേരായ മാർഗം ( കാണിച്ചുതരിക ) എന്നത്‌. അവയുടെ ( മാർഗങ്ങളുടെ ) കൂട്ടത്തിൽ പിഴച്ചവയുമുണ്ട്‌. അവൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെയെല്ലാം അവൻ നേർവഴിയിലാക്കുമായിരുന്നു.

10 അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതിൽ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതിൽ നിന്നുതന്നെയാണ്‌ നിങ്ങൾ ( കാലികളെ ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌.

11 അത്‌ ( വെള്ളം ) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങൾക്ക്‌ മുളപ്പിച്ച്‌ തരുന്നു. എല്ലാതരം ഫലവർഗങ്ങളും ( അവൻ ഉൽപാദിപ്പിച്ച്‌ തരുന്നു. ) ചിന്തിക്കുന്ന ആളുകൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌.

12 രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവൻ നിങ്ങൾക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവൻറെ കൽപനയാൽ വിധേയമാക്കപ്പെട്ടത്‌ തന്നെ. ചിന്തിക്കുന്ന ആളുകൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

13 നിങ്ങൾക്ക്‌ വേണ്ടി ഭൂമിയിൽ വ്യത്യസ്ത വർണങ്ങളിൽ അവൻ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും ( അവൻറെ കൽപനയ്ക്ക്‌ വിധേയം തന്നെ. ) ആലോചിച്ച്‌ മനസ്സിലാക്കുന്ന ആളുകൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

14 നിങ്ങൾക്ക്‌ പുതുമാംസം എടുത്ത്‌ തിന്നുവാനും നിങ്ങൾക്ക്‌ അണിയാനുള്ള ആഭരണങ്ങൾ പുറത്തെടുക്കുവാനും പാകത്തിൽ കടലിനെ വിധേയമാക്കിയവനും അവൻ തന്നെ. കപ്പലുകൾ അതിലൂടെ വെള്ളം പിളർന്ന്‌ മാറ്റിക്കൊണ്ട്‌ ഓടുന്നതും നിനക്ക്‌ കാണാം. അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ തേടുവാനും നിങ്ങൾ നന്ദികാണിക്കുവാനും വേണ്ടിയാണ്‌. ( അവനത്‌ നിങ്ങൾക്ക്‌ വിധേയമാക്കിത്തന്നത്‌. )

15 ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതിൽ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അവൻ സ്ഥാപിച്ചിരിക്കുന്നു. നിങ്ങൾക്ക്‌ വഴി കണ്ടെത്തുവാൻ വേണ്ടി നദികളും പാതകളും ( അവൻ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു. )

16 ( പുറമെ ) പല വഴിയടയാളങ്ങളും ഉണ്ട്‌. നക്ഷത്രം മുഖേനയും അവർ വഴി കണ്ടെത്തുന്നു.

17 അപ്പോൾ, സൃഷ്ടിക്കുന്നവൻ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ്‌ ആലോചിച്ച്‌ മനസ്സിലാക്കാത്തത്‌?

18 അല്ലാഹുവിൻറെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിൻറെ കണക്കെടുക്കാനാവില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.

19 നിങ്ങൾ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.

20 അല്ലാഹുവിന്‌ പുറമെ നിങ്ങൾ ആരെയൊക്കെ വിളിച്ച്‌ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവർ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.

21 അവർ ( പ്രാർത്ഥിക്കപ്പെടുന്നവർ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന്‌ അവർ അറിയുന്നുമില്ല.

22 നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങൾ നിഷേധസ്വഭാവമുള്ളവയത്രെ. അവർ അഹങ്കാരികളുമാകുന്നു.

23 അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അവൻ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീർച്ച.

24 നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ എന്ന്‌ അവരോട്‌ ചോദിക്കപ്പെട്ടാൽ അവർ പറയും. പൂർവ്വികൻമാരുടെ പുരാണ കഥകൾ തന്നെ.

25 തങ്ങളുടെ പാപഭാരങ്ങൾ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങൾ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളിൽ ഒരു ഭാഗവും ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർ വഹിക്കുവാനത്രെ ( അത്‌ ഇടയാക്കുക. ) ശ്രദ്ധിക്കുക: അവർ പേറുന്ന ആ ഭാരം എത്ര മോശം!

26 അവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്‌. അപ്പോൾ അവർ കെട്ടിപൊക്കിയതിൻറെ അടിത്തറകൾക്ക്‌ തന്നെ അല്ലാഹു നാശം വരുത്തി. അങ്ങനെ അവരുടെ മുകൾ ഭാഗത്ത്‌ നിന്ന്‌ മേൽക്കൂര അവരുടെ മേൽ പൊളിഞ്ഞുവീണു. അവർ ഓർക്കാത്ത ഭാഗത്ത്‌ നിന്ന്‌ ശിക്ഷ അവർക്ക്‌ വരികയും ചെയ്തു.

27 പിന്നെ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവൻ അവർക്ക്‌ അപമാനം വരുത്തുന്നതാണ്‌. എനിക്ക്‌ പങ്കുകാരുണ്ടെന്ന്‌ വാദിച്ച്‌ കൊണ്ടായിരുന്നല്ലോ നിങ്ങൾ ചേരി പിരിഞ്ഞ്‌ നിന്നിരുന്നത്‌ അവർ എവിടെ? എന്ന്‌ അവൻ ചോദിക്കുകയും ചെയ്യും. അറിവ്‌ നൽകപ്പെട്ടവർ പറയും: ഇന്ന്‌ അപമാനവും ശിക്ഷയും സത്യനിഷേധികൾക്കാകുന്നു; തീർച്ച.

28 അതായത്‌ അവരവർക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്‌. ഞങ്ങൾ യാതൊരു തിൻമയും ചെയ്തിരുന്നില്ല എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ അന്നേരം അവർ കീഴ്‌വണക്കത്തിന്‌ സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.

29 അതിനാൽ നരകത്തിൻറെ കവാടങ്ങളിലൂടെ നിങ്ങൾ കടന്ന്‌ കൊള്ളുക. ( നിങ്ങൾ ) അതിൽ നിത്യവാസികളായിരിക്കും. അപ്പോൾ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!

30 നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌ എന്ന്‌ സൂക്ഷ്മത പാലിച്ചവരോട്‌ ചോദിക്കപ്പെട്ടു. അവർ പറഞ്ഞു: ഉത്തമമായത്‌ തന്നെ. നല്ലത്‌ ചെയ്തവർക്ക്‌ ഈ ദുൻയാവിൽതന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതൽ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവർക്കുള്ള ഭവനം എത്രയോ നല്ലത്‌!

31 അതെ, അവർ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവയുടെ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർക്ക്‌ അവർ ഉദ്ദേശിക്കുന്നതെന്തും അതിൽ ഉണ്ടായിരിക്കും. അപ്രകാരമാണ്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അല്ലാഹു പ്രതിഫലം നൽകുന്നത്‌.

32 അതായത്‌, നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്‌. അവർ ( മലക്കുകൾ ) പറയും: നിങ്ങൾക്ക്‌ സമാധാനം. നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിൻറെ ഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ച്‌ കൊള്ളുക.

33 തങ്ങളുടെ അടുക്കൽ മലക്കുകൾ വരുന്നതോ, നിൻറെ രക്ഷിതാവിൻറെ കൽപന വരുന്നതോ അല്ലാതെ ( മറ്റുവല്ലതും ) അവർ കാത്തിരിക്കുന്നുവോ ? അപ്രകാരം തന്നെയാണ്‌ അവർക്ക്‌ മുമ്പുള്ളവരും ചെയ്തത്‌. അല്ലാഹു അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ, അവർ അവരോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.

34 അങ്ങനെ അവർ പ്രവർത്തിച്ചതിൻറെ ദുഷ്ഫലങ്ങൾ അവരെ ബാധിക്കുകയും, അവർ ഏതൊന്നിനെപ്പറ്റി പരിഹസിച്ചിരുന്നുവോ അത്‌ അവരെ വലയം ചെയ്യുകയും ചെയ്തു.

35 ( അല്ലാഹുവോട്‌ ) പങ്കാളികളെ ചേർത്തവർ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കൻമാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവൻറെ കൽപന കൂടാതെ ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത്‌ പോലെത്തന്നെ അവർക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്‌. എന്നാൽ ദൈവദൂതൻമാരുടെ മേൽ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?

36 തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ ( പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി. ) എന്നിട്ട്‌ അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട്‌ സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട്‌ നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്കുക.

37 ( നബിയേ, ) അവർ സൻമാർഗത്തിലായിത്തീരുവാൻ നീ കൊതിക്കുന്നുവെങ്കിൽ ( അത്‌ വെറുതെയാകുന്നു. കാരണം ) താൻ വഴികേടിലാക്കുന്നവരെ അല്ലാഹു നേർവഴിയിലാക്കുന്നതല്ല; തീർച്ച. അവർക്ക്‌ സഹായികളായി ആരും ഇല്ല താനും.

38 അവർ പരമാവധി ഉറപ്പിച്ച്‌ സത്യം ചെയ്യാറുള്ള രീതിയിൽ അല്ലാഹുവിൻറെ പേരിൽ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്കുകയില്ല എന്ന്‌. അങ്ങനെയല്ല. അത്‌ അവൻ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

39 ഏതൊരു വിഷയത്തിൽ അവർ ഭിന്നത പുലർത്തുന്നുവോ അതവർക്ക്‌ വ്യക്തമാക്കികൊടുക്കുവാനും തങ്ങൾ കള്ളം പറയുന്നവരായിരുന്നു എന്ന്‌ സത്യനിഷേധികൾ മനസ്സിലാക്കുവാനും വേണ്ടിയത്രെ അത്‌. ( അവരെ ഉയിർത്തെഴുന്നേൽപിക്കുന്നത്‌. )

40 നാം ഒരു കാര്യം ഉദ്ദേശിച്ചാൽ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.

41 അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിൻറെ മാർഗത്തിൽ സ്വദേശം വെടിഞ്ഞ്‌ പോയവരാരോ അവർക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൗകര്യം ഏർപെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാൽ, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവർ ( അത്‌ ) അറിഞ്ഞിരുന്നുവെങ്കിൽ!

42 ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്തവരത്രെ അവർ. ( മുഹാജിറുകൾ )

43 നിനക്ക്‌ മുമ്പ്‌ മനുഷ്യൻമാരെയല്ലാതെ നാം ദൂതൻമാരായി നിയോഗിച്ചിട്ടില്ല. അവർക്ക്‌ നാം സന്ദേശം നൽകുന്നു. നിങ്ങൾക്കറിഞ്ഞ്‌ കൂടെങ്കിൽ ( വേദം മുഖേന ) ഉൽബോധനം ലഭിച്ചവരോട്‌ നിങ്ങൾ ചോദിച്ച്‌ നോക്കുക.

44 വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക്‌ നാം ഉൽബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവർക്ക്‌ വിവരിച്ചുകൊടുക്കാൻ വേണ്ടിയും, അവർ ചിന്തിക്കാൻ വേണ്ടിയും.

45 എന്നാൽ ദുഷിച്ച കുതന്ത്രങ്ങൾ പ്രയോഗിച്ചവർ, അല്ലാഹു അവരെ ഭൂമിയിൽ ആഴ്ത്തിക്കളയുകയില്ലെന്നോ, അവർ ഓർക്കാത്ത ഭാഗത്ത്‌ കൂടി ശിക്ഷ വരികയില്ലെന്നോ സമാധാനിച്ചിരിക്കുകയാണോ?

46 അല്ലെങ്കിൽ അവരുടെ പോക്കുവരവുകൾക്കിടയിൽ അവർക്ക്‌ തോൽപിച്ചുകളയാൻ പറ്റാത്തവിധത്തിൽ അവൻ അവരെ പിടികൂടുകയില്ലെന്ന്‌.

47 അല്ലെങ്കിൽ അവർ ഭയപ്പെട്ടുകൊണ്ടിരിക്കെ അവരെ പിടികൂടുകയില്ലെന്ന്‌. എന്നാൽ തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയും തന്നെയാകുന്നു.

48 അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിൻറെയും നേർക്ക്‌ അവർ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്ത്കൊണ്ടും അതിൻറെ നിഴലുകൾ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ്‌ കൊണ്ടിരിക്കുന്നു.

49 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നു. മലക്കുകളും ( സുജൂദ്‌ ചെയ്യുന്നു. ) അവർ അഹങ്കാരം നടിക്കുന്നില്ല.

50 അവർക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവർ ഭയപ്പെടുകയും, അവർ കൽപിക്കപ്പെടുന്നതെന്തും അവർ പ്രവർത്തിക്കുകയും ചെയ്യുന്നു.

51 അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങൾ സ്വീകരിക്കരുത്‌. അവൻ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാൽ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങൾ ഭയപ്പെടുവിൻ.

52 അവൻറെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങൾ ഭക്തികാണിക്കുന്നത്‌?

53 നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത്‌ അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു. എന്നിട്ട്‌ നിങ്ങൾക്കൊരു കഷ്ടത ബാധിച്ചാൽ അവങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങൾ മുറവിളികൂട്ടിച്ചെല്ലുന്നത്‌.

54 പിന്നെ നിങ്ങളിൽ നിന്ന്‌ അവൻ കഷ്ടത നീക്കിത്തന്നാൽ നിങ്ങളിൽ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കാളികളെ ചേർക്കുന്നു.

55 നാം അവർക്ക്‌ നൽകിയിട്ടുള്ളതിൽ അങ്ങനെ അവർ നന്ദികേട്‌ കാണിക്കുന്നു. നിങ്ങൾ സുഖിച്ച്‌ കൊള്ളുക. എന്നാൽ വഴിയെ നിങ്ങൾക്കറിയാം.

56 നാം അവർക്ക്‌ നൽകിയിട്ടുള്ളതിൽ നിന്ന്‌ ഒരു ഓഹരി, അവർക്ക്‌ തന്നെ ശരിയായ അറിവില്ലാത്ത ചിലതിന്‌ ( വ്യാജദൈവങ്ങൾക്ക്‌ ) അവർ നിശ്ചയിച്ച്‌ വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങൾ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

57 അല്ലാഹുവിന്‌ അവർ പെൺമക്കളെ സ്ഥാപിക്കുന്നു. അവൻ എത്രയോ പരിശുദ്ധൻ. അവർക്കാകട്ടെ അവർ ഇഷ്ടപ്പെടുന്നതും ( ആൺമക്കൾ )

58 അവരിൽ ഒരാൾക്ക്‌ ഒരു പെൺകുഞ്ഞുണ്ടായ സന്തോഷവാർത്ത നൽകപ്പെട്ടാൽ കോപാകുലനായിട്ട്‌ അവൻറെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.

59 അവന്ന്‌ സന്തോഷവാർത്ത നൽകപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താൽ ആളുകളിൽ നിന്ന്‌ അവൻ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണിൽ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവൻറെ ചിന്ത ) ശ്രദ്ധിക്കുക: അവർ എടുക്കുന്ന തീരുമാനം എത്ര മോശം!

60 പരലോകത്തിൽ വിശ്വസിക്കാത്തവർക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവൻ പ്രതാപിയും യുക്തിമാനുമാകുന്നു.

61 അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം ( ഉടനടി ) പിടികൂടിയിരുന്നെങ്കിൽ ഭൂമുഖത്ത്‌ യാതൊരു ജന്തുവെയും അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ നിർണിതമായ ഒരു അവധി വരെ അവൻ അവർക്ക്‌ സമയം നീട്ടികൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ അവരുടെ അവധി വന്നാൽ ഒരു നാഴിക നേരം പോലും അവർക്ക്‌ വൈകിക്കാൻ ആവുകയില്ല. അവർക്കത്‌ നേരെത്തെയാക്കാനും കഴിയില്ല.

62 അവർക്ക്‌ ഇഷ്ടമില്ലാത്തതിനെ അവർ അല്ലാഹുവിന്‌ നിശ്ചയിക്കുന്നു. ഏറ്റവും ഉത്തമായിട്ടുള്ളതെന്തോ അത്‌ തങ്ങൾക്കുള്ളതാണെന്ന്‌ അവരുടെ നാവുകൾ വ്യാജവർണന നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവർക്കുള്ളത്‌ നരകം തന്നെയാണ്‌. അവർ ( അങ്ങോട്ട്‌ ) മുമ്പിൽ നയിക്കപ്പെടുന്നതാണ്‌.

63 അല്ലാഹുവെ തന്നെയാണ, താങ്കൾക്ക്‌ മുമ്പ്‌ പല സമുദായങ്ങളിലേക്കും നാം ദൂതൻമാരെ അയച്ചിട്ടുണ്ട്‌. എന്നാൽ പിശാച്‌ അവർക്ക്‌ അവരുടെ ( ദുഷ്‌ ) പ്രവർത്തനങ്ങൾ അലങ്കാരമായി തോന്നിക്കുകയാണ്‌ ചെയ്തത്‌. അങ്ങനെ അവനാണ്‌ ഇന്ന്‌ അവരുടെ മിത്രം. അവർക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ്‌ താനും.

64 അവർ ഏതൊരു കാര്യത്തിൽ ഭിന്നിച്ച്‌ പോയിരിക്കുന്നുവോ, അതവർക്ക്‌ വ്യക്തമാക്കികൊടുക്കുവാൻ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ മാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നത്‌.

65 അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിർജീവമായികിടന്നതിന്‌ ശേഷം- അവൻ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌.

66 കാലികളുടെ കാര്യത്തിൽ തീർച്ചയായും നിങ്ങൾക്ക്‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളിൽ നിന്ന്‌- കാഷ്ഠത്തിനും രക്തത്തിനും ഇടയിൽ നിന്ന്‌ കുടിക്കുന്നവർക്ക്‌ സുഖദമായ ശുദ്ധമായ പാൽ നിങ്ങൾക്കു കുടിക്കുവാനായി നാം നൽകുന്നു.

67 ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളിൽ നിന്നും ( നിങ്ങൾക്കു നാം പാനീയം നൽകുന്നു. ) അതിൽ നിന്ന്‌ ലഹരി പദാർത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌.

68 നിൻറെ നാഥൻ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.

69 പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിൻറെ രക്ഷിതാവ്‌ സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന്‌ വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതിൽ മനുഷ്യർക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌.

70 അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട്‌ അവൻ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളിൽ ചിലർ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു; ( പലതും ) അറിഞ്ഞതിന്‌ ശേഷം യാതൊന്നും അറിയാത്ത അവസ്ഥയിൽ എത്തത്തക്കവണ്ണം. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.

71 അല്ലാഹു നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാൾ ഉപജീവനത്തിൻറെ കാര്യത്തിൽ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാൽ ( ജീവിതത്തിൽ ) മെച്ചം ലഭിച്ചവർ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകൾ അധീനപ്പെടുത്തിവെച്ചിട്ടുള്ളവർ ( അടിമകൾ ) ക്ക്‌ വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തിൽ അവർ ( അടിമയും ഉടമയും ) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോൾ അല്ലാഹുവിൻറെ അനുഗ്രഹത്തെയാണോ അവർ നിഷേധിക്കുന്നത്‌ ?

72 അല്ലാഹു നിങ്ങൾക്ക്‌ നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക്‌ പുത്രൻമാരെയും പൗത്രൻമാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽ നിന്നും അവൻ നിങ്ങൾക്ക്‌ ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിൻറെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?

73 ആകാശങ്ങളിൽ നിന്നോ ഭൂമിയിൽ നിന്നോ അവർക്ക്‌ വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, ( യാതൊന്നിനും ) കഴിയാത്തവരുമായിട്ടുള്ളവരെയാണ്‌ അല്ലാഹുവിന്‌ പുറമെ അവർ ആരാധിക്കുന്നത്‌.

74 ആകയാൽ അല്ലാഹുവിനു നിങ്ങൾ ഉപമകൾ പറയരുത്‌. തീർച്ചയായും അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.

75 മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നൽകിയിട്ട്‌ അതിൽ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിച്ച്‌ കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവർ തുല്യരാകുമോ? അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

76 ( ഇനിയും ) രണ്ട്‌ പുരുഷൻമാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരിൽ ഒരാൾ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവൻ തൻറെ യജമാനന്‌ ഒരു ഭാരവുമാണ്‌. അവനെ എവിടേക്ക്‌ തിരിച്ചുവിട്ടാലും അവൻ യാതൊരു നൻമയും കൊണ്ട്‌ വരില്ല. അവനും, നേരായ പാതയിൽ നിലയുറപ്പിച്ചുകൊണ്ട്‌ നീതി കാണിക്കാൻ കൽപിക്കുന്നവനും തുല്യരാകുമോ?

77 അല്ലാഹുവിന്നാണ്‌ ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിൻറെ കാര്യം കണ്ണ്‌ ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാൾ വേഗത കൂടിയതാകുന്നു. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

78 നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന്‌ നിങ്ങൾക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങൾക്കു അവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നൽകുകയും ചെയ്തു. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി.

79 അന്തരീക്ഷത്തിൽ ( ദൈവിക കൽപനയ്ക്ക്‌ ) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേർക്ക്‌ അവർ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിർത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

80 അല്ലാഹു നിങ്ങൾക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളിൽ നിന്നും അവൻ നിങ്ങൾക്ക്‌ പാർപ്പിടങ്ങൾ നൽകിയിരിക്കുന്നു. നിങ്ങൾ യാത്ര ചെയ്യുന്ന ദിവസവും നിങ്ങൾ താവളമടിക്കുന്ന ദിവസവും നിങ്ങൾ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളിൽ നിന്ന്‌ ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും ( അവൻ നൽകിയിരിക്കുന്നു. )

81 അല്ലാഹു താൻ സൃഷ്ടിച്ച വസ്തുക്കളിൽ നിന്നു നിങ്ങൾക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങൾക്ക്‌ പർവ്വതങ്ങളിൽ അവൻ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടിൽ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങൾ അന്യോന്യം നടത്തുന്ന ആക്രമണത്തിൽ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവൻ നിങ്ങൾക്കു നൽകിയിരിക്കുന്നു. അപ്രകാരം അവൻറെ അനുഗ്രഹം അവൻ നിങ്ങൾക്ക്‌ നിറവേറ്റിത്തരുന്നു; നിങ്ങൾ ( അവന്ന്‌ ) കീഴ്പെടുന്നതിന്‌ വേണ്ടി.

82 ഇനി അവർ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത ( കാര്യങ്ങൾ ) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.

83 അല്ലാഹുവിൻറെ അനുഗ്രഹം അവർ മനസ്സിലാക്കുകയും, എന്നിട്ട്‌ അതിനെ നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവ രിൽ അധികപേരും നന്ദികെട്ടവരാകുന്നു.

84 ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം എഴുന്നേൽപിക്കുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) പിന്നീട്‌ സത്യനിഷേധികൾക്കു ( ഉരിയാടാൻ ) അനുവാദം നൽകപ്പെടുകയില്ല. പരിഹാരം ചെയ്യാൻ അവരോട്‌ ആവശ്യപ്പെടുകയുമില്ല.

85 അക്രമം പ്രവർത്തിച്ചവർ ശിക്ഷ നേരിട്ട്‌ കാണുമ്പോഴാകട്ടെ അത്‌ അവർക്ക്‌ ലഘൂകരിച്ച്‌ കൊടുക്കപ്പെടുകയില്ല. അവർക്ക്‌ ഇടനൽകപ്പെടുകയുമില്ല.

86 ( അല്ലാഹുവോട്‌ ) പങ്കുചേർത്തവർ തങ്ങൾ പങ്കാളികളാക്കിയിരുന്നവരെ ( പരലോകത്ത്‌ വെച്ച്‌ ) കണ്ടാൽ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവർ. അപ്പോൾ അവർ ( പങ്കാളികൾ ) അവർക്ക്‌ നൽകുന്ന മറുപടി തീർച്ചയായും നിങ്ങൾ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.

87 ആ ദിവസം അവർ അർപ്പണം അല്ലാഹുവിന്‌ നൽകുന്നതും അവർ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്‌.

88 അവിശ്വസിക്കുകയും അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( ആളുകളെ ) തടയുകയും ചെയ്തവരാരോ അവർക്ക്‌ നാം ശിക്ഷയ്ക്കുമേൽ ശിക്ഷ കൂട്ടികൊടുക്കുന്നതാണ്‌. അവർ കുഴപ്പം സൃഷ്ടിച്ച്‌ കൊണ്ടിരുന്നതിൻറെ ഫലമത്രെ അത്‌.

89 ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന്‌ സാക്ഷിയായിക്കൊണ്ട്‌ അവരിൽ നിന്ന്‌ തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന്‌ സാക്ഷിയായിക്കൊണ്ട്‌ നിന്നെ നാം കൊണ്ട്‌ വരികയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാർഗദർശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവർക്ക്‌ സന്തോഷവാർത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌.

90 തീർച്ചയായും അല്ലാഹു കൽപിക്കുന്നത്‌ നീതി പാലിക്കുവാനും നൻമചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക്‌ ( സഹായം ) നൽകുവാനുമാണ്‌ . അവൻ വിലക്കുന്നത്‌ നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്‌. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്കു ഉപദേശം നൽകുന്നു.

91 നിങ്ങൾ കരാർ ചെയ്യുന്ന പക്ഷം അല്ലാഹുവിൻറെ കരാർ നിങ്ങൾ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട്‌ നിങ്ങൾ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത്‌ ലംഘിക്കരുത്‌. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നത്‌ അറിയുന്നു.

92 ഉറപ്പോടെ നൂൽ നൂറ്റ ശേഷം തൻറെ നൂൽ പലയിഴകളാക്കി പിരിയുടച്ച്‌ കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങൾ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാൾ എണ്ണപ്പെരുപ്പമുള്ളതാകുന്നതിൻറെ പേരിൽ നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാർഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നിങ്ങൾ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവൻ നിങ്ങൾക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.

93 അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവൻ ഏകസമുദായമാക്കുമായിരുന്നു. എന്നാൽ താൻ ഉദ്ദേശിക്കുന്നവരെ അവൻ ദുർമാർഗത്തിലാക്കുകയും, താൻ ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും. നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

94 നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാർഗമാക്കിക്കളയരുത്‌. ( ഇസ്ലാമിൽ ) നിൽപുറച്ചതിന്‌ ശേഷം പാദം ഇടറിപോകാനും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങൾ കെടുതി അനുഭവിക്കാനും അത്‌ കാരണമായിത്തീരും. നിങ്ങൾക്ക്‌ ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.

95 അല്ലാഹുവിൻറെ കരാറിനു പകരം നിങ്ങൾ തുച്ഛമായ വില വാങ്ങരുത്‌. തീർച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ്‌ നിങ്ങൾക്ക്‌ ഉത്തമം; നിങ്ങൾ ( കാര്യം ) ഗ്രഹിക്കുന്നവരാണെങ്കിൽ.

96 നിങ്ങളുടെ അടുക്കലുള്ളത്‌ തീർന്ന്‌ പോകും. അല്ലാഹുവിങ്കലുള്ളത്‌ അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവർക്ക്‌ അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവർക്കുള്ള പ്രതിഫലം നാം നൽകുക തന്നെ ചെയ്യും.

97 ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക്‌ നാം നൽകുന്നതാണ്‌. അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവർക്കുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക്‌ നൽകുകയും ചെയ്യും.

98 നീ ഖുർആൻ പാരായണം ചെയ്യുകയാണെങ്കിൽ ശപിക്കപ്പെട്ട പിശാചിൽ നിന്ന്‌ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക.

99 വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേൽ അവന്ന്‌ ( പിശാചിന്‌ ) യാതൊരു അധികാരവുമില്ല; തീർച്ച.

100 അവൻറെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട്‌ പങ്കുചേർക്കുന്നവരുടെയും മേൽ മാത്രമാകുന്നു.

101 ഒരു വേദവാക്യത്തിൻറെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാൽ - അല്ലാഹുവാകട്ടെ താൻ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവർ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവൻ മാത്രമാകുന്നു എന്ന്‌. അല്ല, അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.

102 പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിർത്താൻ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവർക്ക്‌ മാർഗദർശനവും സന്തോഷവാർത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌.

103 ഒരു മനുഷ്യൻ തന്നെയാണ്‌ അദ്ദേഹത്തിന്‌ ( നബിക്ക്‌ ) പഠിപ്പിച്ചുകൊടുക്കുന്നത്‌ എന്ന്‌ അവർ പറയുന്നുണ്ടെന്ന്‌ തീർച്ചയായും നമുക്കറിയാം. അവർ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത്‌ ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.

104 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച. അവർക്ക്‌ വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.

105 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവർ തന്നെയാണ്‌ കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവർ തന്നെയാണ്‌ വ്യാജവാദികൾ.

106 വിശ്വസിച്ചതിന്‌ ശേഷം അല്ലാഹുവിൽ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തിൽ സമാധാനം പൂണ്ടതായിരിക്കെ നിർബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേൽ അല്ലാഹുവിങ്കൽ നിന്നുള്ള കോപമുണ്ടായിരിക്കും. അവർക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.

107 അതെന്തുകൊണ്ടെന്നാൽ ഇഹലോകജീവിതത്തെ പരലോകത്തേക്കാൾ കൂടുതൽ അവർ ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളായ ആളുകളെ നേർവഴിയിലാക്കുന്നതുമല്ല.

108 ഹൃദയങ്ങൾക്കും കേൾവിക്കും കാഴ്ചകൾക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടർ. അക്കൂട്ടർ തന്നെയാകുന്നു അശ്രദ്ധർ.

109 ഒട്ടും സംശയമില്ല. അവർ തന്നെയാണ്‌ പരലോകത്ത്‌ നഷ്ടക്കാർ.

110 പിന്നെ, തീർച്ചയായും നിൻറെ രക്ഷിതാവിൻറെ സഹായം മർദ്ദനത്തിന്‌ ഇരയായ ശേഷം സ്വദേശം വെടിഞ്ഞ്‌ പോകുകയും, അനന്തരം സമരത്തിൽ ഏർപെടുകയും, ക്ഷമിക്കുകയും ചെയ്തവർക്കായിരിക്കും. തീർച്ചയായും നിൻറെ രക്ഷിതാവ്‌ അതിനു ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

111 ഓരോ വ്യക്തിയും തൻറെ സ്വന്തം കാര്യത്തിനായി വാദിച്ച്‌ കൊണ്ടുവരുന്ന, ഓരോ വ്യക്തിക്കും താൻ പ്രവർത്തിച്ചതെന്തോ അത്‌ നിറവേറ്റികൊടുക്കപ്പെടുന്ന, അവർ അനീതിക്ക്‌ വിധേയരാകാത്ത ഒരു ദിവസത്തിൽ.

112 അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത്‌ സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട്‌ ആ രാജ്യം അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോൾ അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നത്‌ നിമിത്തം വിശപ്പിൻറെയും ഭയത്തിൻറെയും ഉടുപ്പ്‌ അല്ലാഹു ആ രാജ്യത്തിന്‌ അനുഭവിക്കുമാറാക്കി.

113 അവരുടെ കൂട്ടത്തിൽ പെട്ട ഒരു ദൂതൻ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായിട്ടുണ്ട്‌. അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവർ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.

114 ആകയാൽ അല്ലാഹു നിങ്ങൾക്ക്‌ നൽകിയിട്ടുള്ളതിൽ നിന്ന്‌ അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത്‌ നിങ്ങൾ തിന്നുകൊള്ളുക. അല്ലാഹുവിൻറെ അനുഗ്രഹത്തിന്‌ നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങൾ അവനെയാണ്‌ ആരാധിക്കുന്നതെങ്കിൽ.

115 ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ ( അല്ലാഹു ) നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും ( ഇവ ഭക്ഷിക്കുവാൻ ) നിർബന്ധിതനാകുന്ന പക്ഷം, അവൻ അതിന്‌ ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട്‌ തിന്നുന്നവനോ അല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

116 നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിൻറെ അടിസ്ഥാനത്തിൽ ഇത്‌ അനുവദനീയമാണ്‌, ഇത്‌ നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ( അതിൻറെ ഫലം ) അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീർച്ച.

117 തുച്ഛമായ സുഖാനുഭവമാണ്‌ ( ഇപ്പോൾ അവർക്കുള്ളത്‌. ) അവർക്ക്‌ ( വരാനുള്ളതാകട്ടെ ) വേദനയേറിയ ശിക്ഷയും.

118 മുമ്പ്‌ നാം നിനക്ക്‌ വിവരിച്ചുതന്നവ ജൂതൻമാരുടെ മേൽ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട്‌ അനീതി ചെയ്തിട്ടില്ല. പക്ഷെ, അവർ അവരോട്‌ തന്നെ അനീതി ചെയ്യുകയായിരുന്നു.

119 പിന്നെ തീർച്ചയായും നിൻറെ രക്ഷിതാവ്‌, അവിവേകം മൂലം തിൻമ പ്രവർത്തിക്കുകയും പിന്നീട്‌ അതിന്‌ ശേഷം ഖേദിച്ചുമടങ്ങുകയും ( ജീവിതം ) നന്നാക്കിത്തീർക്കുകയും ചെയ്തവർക്ക്‌ ( വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു. ) തീർച്ചയായും നിൻറെ രക്ഷിതാവ്‌ അതിന്‌ ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

120 തീർച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്ന, നേർവഴിയിൽ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല.

121 അവൻറെ ( അല്ലാഹുവിൻറെ ) അനുഗ്രഹങ്ങൾക്ക്‌ നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവൻ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.

122 ഇഹലോകത്ത്‌ അദ്ദേഹത്തിന്‌ നാം നൻമ നൽകുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീർച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.

123 പിന്നീട്‌, നേർവഴിയിൽ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിൻറെ മാർഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നൽകിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല.

124 ശബ്ബത്ത്‌ ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌ അതിൻറെ കാര്യത്തിൽ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേൽ തന്നെയാണ്‌. അവർ ഭിന്നിച്ചിരുന്ന വിഷയത്തിൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ തീർച്ചയായും നിൻറെ രക്ഷിതാവ്‌ അവർക്കിടയിൽ തീർപ്പുകൽപിക്കുക തന്നെ ചെയ്യും.

125 യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിൻറെ രക്ഷിതാവിൻറെ മാർഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിൻറെ രക്ഷിതാവ്‌ തൻറെ മാർഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സൻമാർഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.

126 നിങ്ങൾ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കിൽ ( എതിരാളികളിൽ നിന്ന്‌ ) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക്‌ തുല്യമായ നടപടി നിങ്ങൾ സ്വീകരിച്ച്‌ കൊള്ളുക. നിങ്ങൾ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ്‌ ക്ഷമാശീലർക്ക്‌ കൂടുതൽ ഉത്തമം.

127 നീ ക്ഷമിക്കുക. അല്ലാഹുവിൻറെ അനുഗ്രഹത്താൽ മാത്രമാണ്‌ നിനക്ക്‌ ക്ഷമിക്കാൻ കഴിയുന്നത്‌. അവരുടെ ( സത്യനിഷേധികളുടെ ) പേരിൽ നീ വ്യസനിക്കരുത്‌. അവർ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്‌.

128 തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/നഹ്ൽ&oldid=52312" എന്ന താളിൽനിന്ന് ശേഖരിച്ചത്