താൾ:സുധാംഗദ.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറ്റു കഥാകൃത്തുകൾ

ശ്രീമാന്മാരായ കേശവദേവും എസ്.കെ. പൊറ്റെക്കാട്ടും, ശ്രീമതി ലളിതാംബിക അന്തർജ്ജനവും ഇന്നുള്ള കഥാകൃത്തുക്കളിൽ പ്രഥമഗണനീയരാണെന്നും അവരെ കഴിച്ചാൽ, ഒരൊറ്റ കഥാകൃത്തുപോലും മലയാളത്തിൽ ഇല്ലെന്നും പറയേണ്ടിയിരിക്കുന്നു. ശ്രീമാൻ കെ. എ. ദാമോദരമേനവൻ ഉൽക്കൃഷ്ടങ്ങളായ അനവധി ചെറുകഥകൾ എഴുതിട്ടുണ്ട്. എന്നാൽ അദ്ദേഹം കുറേനാളായി മൗനംഭജിക്കുകയാണ്. വീണ്ടും അദ്ദേഹം കഥാനിർമ്മാണത്തിൽ ശ്രദ്ധപതിപ്പിക്കുന്നപക്ഷം മേൽപ്പറഞ്ഞ കഥാകൃത്തുക്കളോടു തുല്യമായ ഒരു സ്ഥാനം നിഷ്പ്രയാസം അദ്ദേഹത്തിനു കരസ്ഥമാക്കാൻ സാധിക്കും. ശ്രീമാൻ പൊൻകുന്നം വർക്കി, അദ്ദേഹത്തിന്റെ കാടുപിടിച്ച കൃത്രിമഭാഷ വലിച്ചു ദൂരത്തെറിഞ്ഞിട്ട്, ഉള്ളതു പച്ചമലയാളത്തിൽ പറഞ്ഞാൽ, അല്പം ആശയ്ക്കു വഴിയുണ്ടെന്നു തോന്നുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മാത്രം കഥകളും കവിതകളും എഴുതിക്കണ്ടിട്ടുള്ള ശ്രീമാൻ പി. സി. കുട്ടിക്കൃഷ്ണൻ അടുത്തഭാവിയിൽ ഒരു നല്ല കവിയും കഥാകൃത്തുമായിത്തീരുമെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ 'ചരിത്രം ആവർത്തിക്കപ്പെടുന്നു' എന്ന ചെറുകഥയും, 'ഒടുക്കത്തെ പോര്' തുടങ്ങിയ കവിതകളും അതിനു സാക്ഷ്യംവഹിക്കുന്നുണ്ട്.

ഗിഡെ മോപ്പസാങ്ങ്

വിശ്വസാഹിത്യത്തിൽ മോപ്പസാങ്ങിനോടു കിടനിൽക്കത്തക്ക ഒരു കഥാകൃത്ത് ഇന്നോളം ഉണ്ടായിട്ടില്ല. ഫ്രാൻസിൽത്തന്നെ ബാൽസാക്ക്, ഫ്ലാബേർ, സോള, പ്രൂസ്റ്റ് തുടങ്ങിയ മഹാരഥന്മാർ പലരുമുണ്ടെങ്കിലും, അവരെല്ലാംതന്നെ, മോപ്പസാങ്ങിനോടു താരതമ്യപ്പെടുത്തിനോക്കുമ്പോൾ, രണ്ടാകിടക്കാരായേ എനിക്കു തോന്നിയിട്ടുള്ളൂ. പുഷ്കിൻ, ഗാഗോൾ, ഡാസ്റ്റവസ്കി, ടോൾസ്റ്റോയ്, ടർജ്ജനീവ്, ലെസ്കോവ്, കൊറൊളെങ്കോ, ചെഹോവ്, സൊളൊഗൊബ്, ചിറിക്കോഫ്, ഗോർക്കി, കുപ്രിൻ, ബ്യൂണിൽ, ആൻഡ്രയേവ്, ബ്യൂസോഫ്, റോമനോഫ് സോസ്ക്കെൻകോ, അലക്സയേഫ്, ഓകുലോഫ്, കാറ്റീവ് തുടങ്ങിയവർ റക്ഷ്യയിലെ പ്രസിദ്ധ കഥാകൃത്തുക്കളാണ്. ആസ്ത്രിയ, ഹംഗറി, പോളൻഡ്, നോർവെ, സ്വീഡൻ, ഡെന്മാർക്, സെക്കോസ്ലോവാക്കിയാ, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിലും അനുഗ്രഹീതരായ കഥാകൃത്തുക്കൾ ധാരാളമുണ്ട്. ബുദ്ധിപരമായ ഒരു വീക്ഷണകോണത്തിൽകൂടി നോക്കുമ്പോൾ ലൂയിഗി പിറാൻഡലോവിന്റെ ചെറുകഥകൾ ആതുല്യങ്ങളാണെന്നു പറയാം. ചെഹോവിന്റെ കഥകളുടെ സ്വാരസ്യം മരാർക്കും കിട്ടിയിട്ടില്ല. ഇങ്ങനെയെല്ലാമാണെങ്കിലും, മോപ്പസാങ്ങിന്റെ കഥാനിർമ്മാണപാടവം ഒന്നു വേറെതന്നെയാണെന്നു പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കഥകൾ ഒരിക്കലും ദീർഘിക്കാറില്ല. ഏറ്റവും ചുരുങ്ങിയ പദങ്ങൾകൊണ്ട്, ഏറ്റവും ലളിതമായരീതിയിൽ, ഏറ്റവും പരിചയമുള്ള സംഭവങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/16&oldid=174546" എന്ന താളിൽനിന്ന് ശേഖരിച്ചത്