താൾ:സഞ്‌ജയന്റെ കവിതകൾ.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വർഗ്ഗീയസൗരഭമിയെന്ന നവപ്രസൂന-
മാല്യം ധരിപ്പതിനു തീർത്ത ചുമൽത്തടത്തിൽ
ഭാരം പെരുത്ത കുരിശോ പരമേശ! കാണ്മൂ!
പോത്തിന്നുചേർന്ന നുകമേണകിശോരകന്നോ?

ആ ശാന്തഭാസ്സുടയ ദിവ്യശിരസ്സിലയ്യോ!
മുൾത്തൊപ്പി ചേർത്ത നരരാക്ഷസഹസ്തമേതോ?
കേടറ്റ വാരിജസുമത്തിലിരിമ്പു സൂചി-
യാഴ്ത്തിത്തറയ്ക്കുവതിനേതു പുമാനൊരുങ്ങും?

""ദൈവം ദയാത്മക നവന്റെ കിടാങ്ങളാണീ
നാമൊക്കെ യെന്നു നിജശിഷ്യരൊടോതിയെന്നോ?
ഈ വന്ദ്യനിൽപ്പരർ ചുമത്തിയ കുറ്റ,മേറ്റം
പൂന്തേൻ പൊഴിച്ചതൊരു താമരതന്റെ തെറ്റോ?"

മൈതാനമെത്തി, പുരുഷാരമടുത്തുകൂടി;
വേഗത്തിലാക്കുരിശു മുന്നുമെടുത്തു നാട്ടി;
പെട്ടെന്നു വാനിലൊരു മേഘപടം നിവർത്തി-
യക്കർമ്മസാക്ഷിയതിനുള്ളിലൊളിച്ചു വാണു.

മാലോകമേ! തിരുമുഖത്തൊരു നോക്കു നോക്കിൻ!
എന്തെന്തു കാണ്മതവിടെ-ബ്ഭയലേശമുണ്ടോ?
മേല്പോട്ടു തെല്ലിമ വിടർന്നു വിടുന്ന നോട്ടം,
ക്രോധം നിരാശയിവ ചേർന്നുയരുന്നതുണ്ടോ?

ഇല്ലില്ല-ശാന്തികരുണാപരിപൂർണ്ണമാകു-
മാ ലോചനങ്ങളിലവയ്ക്കധിവാസമില്ല;
പാറയ്ക്കുതക്കൊരു മനസ്സുമലിഞ്ഞു പോകും-
മട്ടാ മഹായതിവരൻ പുനരേവമോതി:

"ഹേ! താതപാദ! ജഗദീശ! കൃപാപയോധേ!
വിജ്ഞാനമറ്റൊരിവർ ചെയ്യുമകൃത്യമെല്ലാം
നീതാൻ പൊറുക്കുക! വിഭോ! മമ ജീവരക്ത-
മിപ്പാരിടം കഴുകി നന്മ വരുത്തിടട്ടെ!"

പിന്നോട്ടു വാങ്ങൂ മനമേ! മതി-യപ്പുറത്തു
നോക്കേണ്ട; തൂലിക, മടങ്ങിയടങ്ങിടട്ടേ!
സായാഹ്നവേളയിൽ നഭസ്സിൽ നവീനമാകും
നക്ഷത്രമൊന്നുയരു,മായതു നോക്കി നില്ക്കാം.
(കവനകൗമുദി, പുസ്തകം 18, ലക്കം 5, 1098 കുംഭം, 1923)

സഞ്ജയന്റെ കവിതകൾ / 49