താൾ:കണ്ണൻ.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
34 കുണ്ടൂർനാരായണമേനോൻ


'പേരാളിയാകിലൊരിടമ്പുറമില്ലടക്കം
പോരാത്ത കൂട്ടരവരെ'ന്നു നിനയ്ക്കൊലാ നീ
നേരാണു നിന്നഴകിൽ മുങ്ങി മലച്ചൊരെന്നുൾ-
ത്താരാണിതിങ്കലിളമാന്മിഴി! തെറ്റുകാരൻ.        47

തേൻ പെയ്തിടുന്ന മൊഴി! ഞാൻ വഴിപോക്കനല്ലോ,
മുമ്പേതുമീവഴിയെ വന്നവനല്ലതാനും;
അൻപേറിയെൻപിഴ പൊറുക്കുകിതൊക്കെയോർത്തു
മാൻപേടയൊത്തമിഴിമാരണിയുന്ന മുത്തേ!        48

കോലാട്ടുകണ്ണനിവൻ-ഏ! തകരാറിതെന്തോ?
പാലായിടഞ്ഞ മൊഴി! വീഴരുതെന്നുമോതി
ചേലാർന്ന കണ്ണുകളടഞ്ഞുടലും വിയർത്തു
മാലാർന്നു വീഴുമവൾതന്നുടൽ താങ്ങി കണ്ണൻ.        49

കാർവെന്ന പൂംകുഴലുലച്ചുവിഴുന്ന പെണ്ണിൻ-
പൂവെന്നപോലെ മയമുള്ളുടലന്നെടുത്ത്
പൂവെന്ന മാതിരി കുളക്കടവോടണച്ചാൻ
തൂവെണ്ണിലാവൊടിടിടയും പുകളാർന്ന കണ്ണൻ.        50

നീരും തളിച്ചു കുറെയങ്ങിനെ വീശിയപ്പോൾ
ചേരുന്നൊരോർമയോടു കണ്ണു മിഴിച്ചുനോക്കി
'പോരും പണിപ്പെടെരുതെ'ന്നവളൊന്നെണീറ്റുൾ
ച്ചോരുന്ന നാണമോടു വീശിയ കൈ തടുത്തു.        51

'ചാറീടുമക്കടമിഴിക്കളിചേർന്നെണീറ്റു
മാറീടിൽ വീഴുമിവനിപ്പണിയല്ലലാമോ?
ചാരീടുകെന്നുടലിൽ, വീശുവനത്തലെല്ലാം
മാറീടുവോളമിനി'യെന്നു പറഞ്ഞു കണ്ണൻ.        52

'ചൊല്ലായ്‌കിവണ്ണമിവൾ മാറ്റലർവീട്ടിലുള്ള
നല്ലാരതങ്ങറികിലെന്നെ വെറുക്കുകില്ലേ?
കൊല്ലാനടുക്കുമിനിയാങ്ങളമാരറിഞ്ഞാൽ,
നില്ലായ്ക, നിൻ‌കനിവിനായിത കൈ തൊഴുന്നേൻ-        53

വല്ലാതുയർന്നു കൊതി, നിന്നുടെ വീടു കോലാ-
ട്ടല്ലായ്കിലിങ്ങു തെളിവിൻ വഴിയായിരുന്നു
എല്ലാവരും പടിവരട്ടെയിതിപ്പൊളെന്നെ-
ക്കൊല്ലാനുറച്ചമലർമകൻ തുടരുന്നതാവാം.        54

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/7&oldid=216546" എന്ന താളിൽനിന്ന് ശേഖരിച്ചത്