താൾ:ഉമാകേരളം.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


‘ശിവനേ! മതിയായി; ശുദ്ധജീവ—
ച്ഛവമായ് ഞാൻ; തരമില്ല പോക്കു മുട്ടി;
ഇവരെത്തൊടുവാനെനിക്കു പറ്റി—
ല്ലിവരെന്നെക്കൊലചെയ്യു, മില്ല വാദം.        111

നവകൌമുദിയെന്ന കൈതവത്താ—
ലിവനെപ്പാർത്തു ഹസിച്ചിടുന്നു ചന്ദ്രൻ;
ലവവും ചലനം പെടാതെ പാർക്കും
പവനൻ ചേതസി ഭീതി നൽകിടുന്നു.        112

അരുതിപ്പണി, ശുദ്ധ വൈരമെന്നോർ—
ത്തൊരു മച്ചിത്തമുരച്ചു നോക്കിടുമ്പോൾ
പെരുവേനലിൽ മഞ്ഞുകട്ടിയെപ്പോ—
ലുരുകീടുന്നു; നിവൃത്തിയില്ല, ചുറ്റി.        113

ഇലപോലുമനങ്ങിടാത്തതാകും
നിലയേന്തി ക്ഷിതി ചിത്രതുല്യയാക്കി
വിലസും പ്രകൃതിക്കെഴും പ്രതാപം
ചലമാക്കുന്നു മദീയ ഹൃത്തുമാത്രം.        114

മടയർ‌ക്കണിമൌലി ശുദ്ധ പേടി—
ക്കുടലെന്നൊക്കെയുമെന്നെ വേണമെങ്കിൽ
സ്ഫുടമന്യർ ഹസിച്ചിടട്ടെ; പച്ച—
ച്ചുടലപ്പേയ്ക്കുമിതിന്നു കൈയറയ്ക്കും.        115

കുഴൽ നീണ്ടു ചുരുണ്ടിരുണ്ടഴിക്കെ—
ക്കഴൽ‌പറ്റിത്തറമേലിഴഞ്ഞിടുന്നു;
അഴകിൽക്കമലം കുളി‌ർപ്പുതുത്തേൻ
മഴപോൽ തൂമൊഴി തൂകിടുന്നു വക്ത്രം.        116

അളകങ്ങൾ കളിച്ചിടുന്ന നെറ്റി—
ക്കളരിത്തട്ടു വിയത്തിലന്തിയായാൽ
ഇളതാം കരികൊണ്ടൽ വന്നു മൂടും
വളർ‌തിങ്കൾപ്പൊളിപോൽ വിളങ്ങിടുന്നു.        117

വരിവണ്ടുകണക്കിരുണ്ടു രോമം
പെരികെത്തിങ്ങി വളഞ്ഞ ചില്ലിയോടും
അരിയോരു കുമാരകർക്കു കാതി—
ന്നരികോളം മിഴി നീണ്ടു കണ്ടിരുന്നു.        118

ഉരുകാന്തിയെഴും രദങ്ങളാകു—
ന്നൊരു താരങ്ങളെ നേർക്കു നോക്കിടുമ്പോൾ
ഇരുളൊക്കെയുമുള്ളിൽ നിന്നു നീങ്ങി—
പ്പുരുവേഗത്തൊടു കണ്ണിലെത്തിടുന്നു.        119

മുടിയട്ടെ മുടിഞ്ഞ,തീയിളഞ്ചെ—
ഞ്ചെടിതൊട്ടുള്ളവകോലുമാസ്യമഞ്ചും

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/79&oldid=172929" എന്ന താളിൽനിന്ന് ശേഖരിച്ചത്