താൾ:ഉമാകേരളം.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാക്കു ശീഘ്രമരുളുന്ന കാഞ്ഞിര-
ക്കായ്ക്കു വാച്ച വിഷമുണ്ടു കഷ്ടമേ!        80

നല്ലപാടുമൊരു നാഴികയ്ക്കകം
നല്ല ഭൂപതി കഴിച്ചു മെത്തമേൽ
ഇല്ല തെല്ലു സുഖമെന്നുമാത്രമ-
ല്ലുല്ലസിച്ചു ഗദവും പ്രതിക്ഷണം        81

കാസപീഡിതനു തുല്യമാ മഹീ-
വാസവന്നഹഹ! തെല്ലിടയ്ക്കകം
ശ്വാസരോധമുളവായനല്പമാം
ത്രാസവും വ്യഥയുമേകി മേൽക്കുമേൽ.        82

സന്നിപാതരുജയിങ്കലെന്നപോ-
ലന്നിളാധിപതി ഗോഷ്ടി കാട്ടിനാൻ
മന്നിലാർക്കുമൊരുമാത്രയെങ്കിലും
വന്നിടും വിധി വഴിക്കു തങ്ങുമോ?        83

കായമാകെ വിറപൂണ്ട മൃത്യുവിൽ
ഭീയനല്പമുളവായപോലവേ;
തോയപാനമതിലാശയെത്തി; നൽ-
ഛായ മങ്ങി വദനത്തിനേറ്റവും.        84

നീണ്ടു കാലുകൾ; മലർന്നുമേനി; മാ-
ലാണ്ടു ചാഞ്ഞു തല പിൻവശം തുലോം;
രണ്ടു നേത്രവുമുരുണ്ടുകൂടി; ഭീ-
പൂണ്ടു കാണികൾ വിറച്ചു നിർഭരം.        85

സാരസേക്ഷണനിവേദ്യസംയുതം
ഘോരമാം വിഷമശിച്ച ഭൂപനിൽ
പരമന്നു സുഖമേകി നോക്കിടും
വീരരൊക്കെയഭിമാനഹീനരായ്.        86

ചൂർണ്ണഭസ്മഗുളികാദിയാൽ ഗുണം
നിർണ്ണയം നൃവരനെത്തിടാതെയായ്;
അർണ്ണവം കര കവിഞ്ഞു കേറുകിൽ-
ത്തൂർണ്ണമായതൊരു സേതു നിർത്തുമോ?        87

ഒട്ടനേകമഗദാസ്ത്രസഞ്ചയം
വിട്ട വൈദ്യരെ രുചാ നിശാചരി
പൊട്ടരെന്നപഹസിച്ചു മാറുവാൻ
വട്ടമേതുമിയലാതെ നിന്നുതേ.        88

ആ മരുന്നുകളശേഷവും സമിൽ-
സ്തോമമാശുഗസഖൻകണക്കിനേ
കാമമുണ്ടു ഭയലേശമെന്നിയേ
ഭീമമാം ഗദമതിപ്രവൃദ്ധമായ്.        89

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/56&oldid=209046" എന്ന താളിൽനിന്ന് ശേഖരിച്ചത്