താൾ:ഉമാകേരളം.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളൻ കലിക്കെന്ന കണക്കിലേഷണി-
ക്കിളക്കമെന്യേ വശനായ മന്നവൻ
അളർക്കജക്ഷ്വേളമകത്തു വാച്ചപോൽ
വളർന്നൊരുൾപ്പിച്ചൊടിവണ്ണമോതിനാൻ.       61

'കടുത്തുപോയ് ധൃഷ്ടത,യിത്രവേണ്ട;നിൻ
മിടുക്കു രംഗത്തിനു പറ്റുമെങ്കിലും
എടുത്തിടേണ്ടീവക ജാല,മിങ്ങതിൽ-
ക്കുടുങ്ങുവാൻതക്കൊരു മത്സ്യമല്ല ഞാൻ.        62

സദംഭമെന്നെക്കൊലചെയ്തു വഞ്ചിഭൂ
വുദഞ്ചിതശ്രീയൊടു വാണിടേണ്ട നീ
പദം ഗ്രഹിക്കായ്മ,കരാളയക്ഷി വൻ
മദത്തൊടും മോഹിനിയായിടുംവിധം.        63

മരിച്ചതാരെന്നറിയട്ടെ, പിന്നയാ-
ണിരിപ്പ'തെന്നോതി നൃപൻ നടക്കവേ
തിരിച്ചു പിൻപേ നിഴൽപോലെ മന്ത്രിയും;
സ്ഫുരിക്കുമോ ദുർദശയിൽ സുഖം നൃണാം?        64

ധരിച്ചു രക്തം ബത! ധൂളിമെത്തമേൽ
വരിച്ചുകൂടും മൃതികാന്തയാളുമായ്
സ്ഫുരിച്ച മുത്തോടു രമിച്ചു സുപ്തനാ-
മരിക്കെഴും മേനിയെ നോക്കി മന്നവൻ.        65

മലർന്നു കൈകാലുകൾ നീട്ടിയൂഴിമേ-
ലലംഘ്യദൈവാഹതിയാൽ പതിക്കയാൽ,
നിലയ്ക്കു നിർത്താതെ മരുത്തു ശാഖയോ-
ടുലച്ചുവീഴിച്ച വനദ്രുപോലവേ;        66

കരിക്കുനേരാം നിറമാണ്ട മേനിമേൽ
മുരിക്കുതൻ പൂവെതിർചോരയേൽക്കയാൽ
ശരിക്കുഷസ്സിൽസ്സജലാഭ്രപൂർണ്ണമാം
ഹരിക്കെഴും ദിക്കിലണഞ്ഞ ഭാനുപോൽ;        67

ദരിക്കകം നിദ്രിതനാം മൃഗാധിപൻ
കരിക്കുപോൽ ചേഷ്ടകളൊക്കെ വിട്ടഹോ!
മരിക്കിലും; മേനിയെ നോക്കിടുന്ന ത-
ന്നരിക്കു ഹൃത്തിൽ ഭയമേകി നിർഭരം;        68

കിടന്ന ദുഷ്ടാഗ്രണി ചെമ്പഴന്തിയെ-
സ്ഫുടം നിരീക്ഷിച്ചു തനുവ്രണങ്ങളെ
പടർന്ന ശോകത്തൊടു, ചോരചേർന്നതൽ-
പടം ധരാശനകറ്റി നോക്കിനാൻ. (കുളകം)        69

വിരോധിതൻ പൊന്നഞ്ഞാണുതന്നടി-
ക്കൊരോല ക,ണ്ടായതിലുള്ള ലേഖനം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/21&oldid=172863" എന്ന താളിൽനിന്ന് ശേഖരിച്ചത്