താൾ:ഉമാകേരളം.djvu/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പലതരമശുഭങ്ങൾ കണ്ടുമബ്ഭൂ-
വലമഥനന്നു മനസ്സിടിഞ്ഞതില്ല;
ഇല മുഴുവനിളക്കിടുന്ന കാറ്റും
ചലദലമൂലമുലച്ചിടുന്നതുണ്ടോ?        117

സ്ഫുടമകമലർ ദൈവചിന്തയെന്യേ
ചുടനിലപ്പടി ശുദ്ധശൂന്യമേതോ
നടനമവിടെയാണു ഭീതിശങ്കാ-
പടലി തകർപ്പതു ഭൂതപാളിപോലെ.        118

ഒരു മനമഖിലേശഭക്തിയെന്നു-
ള്ളരുവി നനച്ചു ഫലിച്ചിടാത്തതേതോ,
മരുവതിലഴൽ വേനലിന്റെ ചൂടി-
ന്നൊരുപൊഴുതും ശമനം വരുന്നതല്ല.        119

ചരമചരമശേഷമുള്ളിലേന്തും
പരമപുമാനൊരു പർവതം കണക്കേ
പരമരുളിടുമന്തരംഗമാളും
നരവരെനെങ്ങനെയെന്തിനായ്‌ച്ചലിപ്പൂ?        120

ക്ഷിതിധവനൊരുറച്ച കട്ടിലോഹ-
പ്രതിമകണക്കു തനിച്ചു പോർക്കളത്തിൽ
മതിധൃതിയൊടു നിന്നുകൊണ്ടു ലക്ഷ്മീ-
പതിയുടെ കാൽത്തളിരുൾത്തടത്തിലോർത്തു.        121

ശിവശിവശിവനേ! മഹാത്ഭുതത്തി-
ന്നവധിയിതെന്നു പുകഴ്ത്തിടേണ്ടമട്ടിൽ
നവമഹിതമഹേന്ദ്രജാലമൊന്ന-
ബ്ഭുവനപിതാവു പുറത്തെടുത്തുകാട്ടി.        122

പാ, രോജസ്സു ബലം തുടങ്ങിയവതൻ
കൈയ്ക്കുള്ളിൽ നിൽക്കുന്നതാ-
യോരോ വിഡ്ഢികളോതിടുന്നതു വെറും
ലാക്കറ്റ ഭോഷ്കല്ലയോ?
നേരോർത്താൽ സകലേശ്വരൻ വിലസുമീ-
ലോകം പതിന്നാലിനും
വേരോടാൻ തറ 'നീതി'യെന്നറിയണം
സത്തുക്കൾ നിസ്തർക്കമായ്.        123

പതിമ്മൂന്നാം സർഗ്ഗം സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/145&oldid=172793" എന്ന താളിൽനിന്ന് ശേഖരിച്ചത്