താൾ:ഉമാകേരളം.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഖലാർത്തിദൻ പരഭടനേറ്റു കട്ടിയാം
ശിലാതലം ചെറിയൊരു സൂചിപോലവേ.        13

പിണങ്ങി നേർക്കധിചപലം കുതിച്ചു പാ-
ഞ്ഞണഞ്ഞിടും കുതിരയെയന്യസൈനികൻ
ക്ഷണം തടുത്തൊരു ചെറുനോക്കിനാൽ വെറും
തൃണംകണക്കതിനുടെ പാട്ടിൽ നിർത്തിനാൻ.        14

പരന്തപൻ പരനസികൊണ്ടലക്ഷ്യമായ്-
പ്പരപ്പെഴും കഠിനദൃഷത്തു വെട്ടവേ
തരത്തിലശ്ശില നടുവിൽപ്പിളർന്നുപോയ്
നിരന്തരം വെടിനിരയേറ്റപോലവേ.        15

നവായുധവ്രജവു, മതിൻ പയറ്റിനാ-
ലവാപ്തമാം പുകളെഴുമബ്ഭടൗഘവും
ജവാലവന്നരുളി വിഹാരയോഗമ-
ന്നവാച്യമാം ഹൃദയകുതൂഹലാബ്ധിയിൽ.        16

കടന്നു തൽസ്ഥല, മവനൊട്ടുദൂരമേ
നടന്നുചെന്നളവു, തെളിഞ്ഞു ജിഹ്വമേൽ
സ്ഫുടം നടിപ്പതിനജകാന്ത സന്തതം
തുടർന്നിടും കവികുലമക്ഷിലക്ഷ്യമായ്.        17

സുപർവവധ്വധരസുധാമദച്ഛടാ-
വിപര്യയം വിരവിൽ വരുത്തിടുന്നതായ്;
സുപർവവിധ്വതി മൃദുശീതളാംശുവിൻ
വിപക്ഷദൂർവഹത വിശങ്കമുറ്റതായ്.        18

പുരാരിതൻ ജടയെ വെടിഞ്ഞു പാഞ്ഞിടും
സുരാപഗയ്ക്കെഴുമൊരൊഴുക്കു തോറ്റതായ്;
പരാഭമാം പ്രകൃതിവധൂഗൃഹാന്തരം
ത്വരാന്വിതം മനുജനു കാട്ടിടുന്നതായ്;        19

ശരിക്കു നൽ സഹൃദയർതൻ ശിരസ്സൊടും
വരിഷ്ഠമാം ഹൃദയമിളക്കിറ്റുന്നതായ്;
ധരിത്രിയിൽപ്പുകളുടൽ തീ,ർത്തവന്ധ്യമാം
വിരിഞ്ചിതൻ വിധിയെ വിലക്കിടുന്നതായ്;        20

കിനാവിലും കദനമൊഴിച്ചു ദേഹികൾ
ക്കനാരതം നിഭൃതസുഖം കൊടുപ്പതായ്
ഘനാഘനം ചൊരിവൊരു വാരിധാരയോ‌-
ടനാമയം സകുതുകമോതിറ്റുന്നതായ്;        21

സരത്തിൽ വായ്പൊരു വരമൗക്തികൗഘവും
ശരത്തിൽ മിന്നിടുമൊരു താരജാലവും
ഉരത്തതാം മധുവിലെഴും മധൂളിയും
തരത്തിൽ വന്നടിയിണ കൂപ്പിടുന്നതായ്;        22

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/126&oldid=172772" എന്ന താളിൽനിന്ന് ശേഖരിച്ചത്