ജീവകാരുണ്യനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജീവകാരുണ്യ നിരൂപണം (പ്രബന്ധം)
രചന:ചട്ടമ്പിസ്വാമികൾ
ജീവകാരുണ്യനിരൂപണം
"അഹിംസയുടെ പ്രാധാന്യത്തെ പറ്റി ശാസ്ത്രീയമായി വിലയിരുത്തുന്ന പ്രബന്ധം"

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


ജീവകാരുണ്യനിരൂപണം[തിരുത്തുക]

"ആചാര്യഃ സർ‌വചേഷ്ടാസു ലോക ഏവഹി ധീമതാം" എന്നാണല്ലോ പ്രമാണം. അതിനാൽ പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള നിരൂപണത്തിലും ആദ്യം പ്രകൃതിയെത്തന്നെ പരിശോധിക്കാം. മാംസഭുക്കുകൾക്കും സസ്യഭുക്കുകൾക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യൻ ഇതിൽ ഏതു വർ‌ഗമാണെന്ന് നോക്കുക. മാംസഭുക്കുകളായ മൃഗങ്ങൾക്ക് വീരപ്പല്ലുകൾ കാണുന്നു. മനുഷ്യനും അപ്രകാരം നാലു പല്ലുകൾ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കുകളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ജന്തുക്കളെ ജനിപ്പിച്ചിരിക്കുന്നത് മനുഷ്യരുടെ ഉപയോഗത്തിനുവേണ്ടിയാണ്. മത്സ്യം, മാംസം, മുട്ട ഇവ വളരെ രുചിയുള്ളതും ശരീരശക്തിയെ വർദ്ധിപ്പിക്കുന്നതും സുഖകരവും രോഗശമനത്തിന് ഔഷധരൂപേണ പ്രയോജനപ്പെടുന്നതും ആണ്. പിശാചുക്കൾക്ക് പ്രീതി വരുത്തുക, ബാധോപദ്രവങ്ങൾ മാറ്റുക, അമ്മൻ‌കൊട, കുരുതി മുതലായ ഉഗ്രമൂർ‌ത്തിപൂജ, ശക്തിപൂജ(വാമമാർ‌ഗ്ഗം)[1], മന്ത്രമൂർത്തി, മറുതാ, ഒറ്റമൂലച്ചി, പച്ചത്തോലാട്ടി, വെണ്ണീറ്റു കുട്ടത്തി, നിണമാടൻ, ശങ്കലി ഭൂതത്താൻ ഇത്യാദി മൂർത്തികൾക്ക് പലതരത്തിലുള്ള കൊടുതി, ക്ഷുദ്രകർമ്മങ്ങൾ, തച്ചുബലി, തറവാടുകളിലെ കലശം‌വെപ്പ്, പിതൃശ്രാദ്ധം(മനുസ്മൃതി നോക്കുക), അങ്ങേയറ്റം മഹാബ്രാഹ്മണരുടെ പലവകയാഗങ്ങൾ, ആനയ്കുകമ്പളം, കടുവാവേഷം, പണ്ടിക ഇഷ്ടമുള്ള പട്ടികൾക്കും പൂച്ചകൾക്കും കൊടുക്കുക, മദ്യപന്മാർക്ക് തീറ്റി ഇങ്ങനെയുള്ള സംഗതികൾക്കായിട്ട് ലോകത്തിൽ പലതരത്തിലുള്ള അസംഖ്യം കോടി ചരജന്തുക്കൾ അഹോരാത്രം മനുഷ്യരാൽ ഹിംസിക്കപ്പെട്ടുവരുന്നു. ഈ ഹിംസകളെല്ലാം മനുഷ്യർക്ക് സാധാരണ നിവാര്യങ്ങളും അവർ മനഃപ്പൂർ‌വ്വം ചെയ്തുവരുന്നവയുമാണ്. ഇതിലേക്ക് ആരെങ്കിലും അരെയെങ്കിലും കുറ്റപെടുത്തിയിട്ടുണ്ടോ? കുറ്റപ്പെടുത്തുന്നുണ്ടോ? കേൾപ്പോരും കേൾ‌വിയുമുണ്ടോ?

ഈവക ഹിംസകളിൽ നിന്നോഴിയാമെന്നുവെച്ചാൽത്തന്നെ മനുഷ്യന് അഹിംസകപട്ടം കിട്ടുമോ? ഇല്ലില്ല; ഒരിക്കലുമില്ല. എന്തു കൊണ്ടെന്നാൽ "ഞങ്ങൾ മാംസഭുക്കുകളല്ല, സസ്യഭുക്കുകളാണ് സസ്യങ്ങൾക്ക് ജീവനില്ലാത്തതിനാൽ ഞങ്ങൾ അഹിംസകന്മാരാണ്" എന്ന് ഡീക്കു പറയുന്ന മിടുക്കന്മാർ മാംസത്തോട് ഏറ്റവും അടുത്ത പാല്, നെയ്യ് മുതലായവയെ പതുക്കെ സസ്യവർഗ്ഗത്തിലേക്ക് കടത്തിവിട്ട് സ്വീകരിച്ചുവരുന്നു. അതുശരിയല്ല. പാലുകുടിക്കാമെങ്കിൽ മാംസവും തിന്നാം. മാംസഭക്ഷണം കൊണ്ട് സ്വഭാവം ക്രൂരമായിത്തീരുന്നു എന്നു ചിലർ പറയുന്നതും ശരിയല്ല. എത്രമാംസം തിന്നിട്ടാണ് സർപ്പത്തിന്റെ സ്വഭാവം ക്രൂരമായിത്തീർന്നത്? അത് കാറ്റിനെയല്ലെയോ ഭക്ഷിക്കുന്നത്? സസ്യങ്ങൾക്ക് ജീവനും വേദനയും ഇല്ല എന്ന് പറയുന്നതും ശരിയല്ല. അതുകൾക്ക്, വേദനയറിയുന്നതിന് ശക്തിയുണ്ടെന്നതിനനുസരണമായ വികാരങ്ങളുണ്ടാകുന്നുണ്ടെന്നും മദ്യപാനം നിമിത്തം അവക്ക് ലഹരിയുണ്ടാകുന്നുണ്ടെന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. അതിനാൽ ചരങ്ങളെപ്പോലെതന്നെ അചരങ്ങളായ വൃക്ഷം, ചെടി, ധാന്യം മുതലായവക്ക് ജീവനുണ്ട് ആ സ്ഥിതിക്ക് സസ്യങ്ങൾ മാത്രം ഭക്ഷിച്ചുജീവിച്ചാലും ഹിംസകൻ തന്നെ. അതുമാത്രമല്ല കൃഷി, സഞ്ചാരം, അടിച്ചുതളി, വിളക്കുവെയ്പ്, കറിയ്കുവെട്ടൽ, നെല്ലുകുത്തൽ, ഇരിപ്പ്, കിടപ്പ് ഇതുകൾ നിമിത്തം തവള, പുഴു, എറുമ്പ് മുതലായി എത്രയോകോടി ചരജന്തുക്കൾ നശിക്കുന്നു. എന്നുവേണ്ട പാലുകുടിക്കൽ, ജലപാനം, ശ്വാസോഛ്വാസം, ഭേദി(വയറിളക്കൽ)എന്നീ കൃത്യങ്ങൾ പോലും അതി കൃശങ്ങളായ അസംഖ്യം ജീവാണുക്കളുടെ ഹിംസക്ക് ഹേതുവാകുന്നു. ഒരു മതവും മതസ്ഥനും ഹിംസയെ അനുവദിക്കാതെയും ചെയ്യിക്കാതെയും ചെയ്യാതെയും ഇരിക്കുന്നില്ല. ആദ്യം മാംസം ഭക്ഷിച്ചുവന്ന് പിന്നീട് വേണ്ടെന്നുപേക്ഷിച്ചിരുന്ന ചില മാന്യരെ മഹാപണ്ഡിതന്മാരായ സന്യാസിശ്രേഷ്ഠന്മാർ യുക്തിയുക്തം വ്യ്വഹരിച്ചുപദേശിച്ച് രണ്ടാമതും മാംസഭക്ഷകൻമാരാക്കിയതായി കേൾ‌വിയുണ്ട്. മാന്യമഹതികളായ അമ്മമാർ പലരും ഈ ഉപദേശം അനുസരിച്ച് സമാധിക്കു ശരീരബലം വേണമെന്നും അതിനു മാംസഭക്ഷണം അത്യാവശ്യമാണെന്നും ഇതിനു മടിക്കുന്നവർ മഹാപാപികളാണെന്നും ഞങ്ങൾ അക്കൂട്ടരല്ലെന്നും വ്യവഹരിക്കുന്നുണ്ടെന്നും കേൾ‌വിയുണ്ട്.(പ്രബുദ്ധകേരളം പ്രമാണം)

ഇക്കാലത്തേക്കെന്നല്ല ഏതുകാലത്തും ആർക്കും ഈ സംഗതിയെപറ്റി ഇതിലപ്പുറം ശ്രുതിയുക്താനുഭവങ്ങൾ എന്താണ് വേണ്ടത്? ഇനി മൃഗാദി ജന്തുക്കളെ നോക്കിയാലോ? തവള ഈച്ചയെപ്പിടിച്ചു തിന്നുന്നു, ചേര തവളയെ, പന്നി ചേരയെ, കടുവ പന്നിയെ, പല്ലി ചിലന്തിയെ വലിയ മത്സ്യങ്ങൾ ചെറിയ മത്സ്യങ്ങളെ ഇങ്ങനെ പറഞ്ഞുകൊണ്ടുപോയാൽ അവസാനിക്കുകയില്ല, അതിനാൽ ഇവിടെ ചുരുക്കുന്നു.

ഇപ്രകാരം ഭൂമി, ആകാശം, ജലം മുതലായവയിൽ സഞ്ചരിക്കുന്ന കുറഞ്ഞ ബലമുള്ള അസംഖ്യം ചരജന്തുക്കളെ അപ്രകാരം തന്നെ ഭൂജലാകാശാദികളിൽ സഞ്ചരിക്കുന്ന കൂടുതൽ ബലമുള്ള സിംഹനക്രഗൃദ്ധ്റാദികളായ[2] അസംഖ്യം ചരജന്തുക്കൾ നിരന്തരം ഹിംസിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. മനുഷ്യരോ മറ്റു ജന്തുക്കളോ സമീപത്തുചെന്നാൽ പെട്ടന്നു ശരീരത്തിൽകയറി ചുറ്റി രക്തമാംസങ്ങളെ അപഹരിക്കുന്ന ചില വള്ളികളും സമീപജന്തുക്കളെ ഊർദ്ധ്വമുഖം വികസിപ്പിച്ച് ഉള്ളിലേക്കാകർഷിച്ച് രക്തമാംസാദികളെ ഹരിച്ചെടുത്തുകൊണ്ട് നുറുങ്ങിയ അസ്ഥികളെ ഉക്കോടുകോടി വെളിയിലേക്ക് വിസർജ്ജിക്കുന്നതും, വാഴയുടെ ആകൃതിയിലുള്ളതുമായ ചില ചെടികളും ദ്വീപാന്തരങ്ങളിൽ ഉള്ളതായി അറിയുന്നു. അതിനാൽ ഏതെങ്കിലും ഒരു ജന്തുവിന്റെ ശരീരം മറ്റൊരു ജന്തുവിനും ഭക്ഷണസാധനമായിട്ടല്ലാതെ കാണുകയില്ലെന്ന് നിശ്ചയം. ഒരു ജന്തുവിന് മറ്റൊരു ജന്തുവിനെക്കണ്ടാൽ അത് തനിക്ക് ഭക്ഷണസാധനമാണെന്നുള്ള അറിവും, അതിനെ കൊല്ലുന്നതിനുള്ള ക്രൂരസ്വഭാവവും കൂടുതൽ ശക്തിസാമഗ്രികളും, മറ്റേജന്തുവിന് അളവറ്റ ഭയവും വേദനയും ഉണ്ടായിരുന്നിട്ടും അത് കൊല്ലപ്പെടുന്നതിനു തക്കവണ്ണം മാത്രം ശക്തിസാമഗ്രികളും കൊടുത്തും ഇപ്രകാരമുള്ള അസംഖ്യകോടി ജന്തുക്കളെ സൃഷ്ടിച്ച് വെവ്വേറെ സ്ഥലങ്ങളിലിരുത്താതെ ഒരു സ്ഥലത്ത് അല്ലെങ്കിൽ ഒരു ലോകത്ത് ഒരുമിച്ചിടകലർന്ന് വാസം ചെയ്യുമാറ് തന്നെ ആക്കിവെച്ചിരിക്കുന്നതിനെയും സർ‌വസൃഷ്ടികർത്താവായ ഈശ്വരൻ സർ‌വജ്ഞൻ, സർവശക്തൻ എന്നുള്ള ആപ്തവാക്യങ്ങളേയും നമ്മുടെ വിശ്വാസങ്ങളേയും കുറിച്ച് ഉറ്റുനോക്കുമ്പോൾ അതിക്രൂരങ്ങളായ ഹിംസകൾ, മഹാവേദനകൾ, ഭയകമ്പരോദനങ്ങൾ ഇവ എല്ലാ സ്ഥലങ്ങളിലും എപ്പോഴും ഇടവിടാതെ ഉണ്ടായി നിറഞ്ഞുകൊണ്ടിരിക്കണമെന്നാണ് സർവകർത്താവിന്റെ സൃഷ്ടിയുടെ ഉദ്ദേശമെന്ന് സമ്മതിക്കാനേ ന്യായം കാണുന്നുള്ളൂ.

ഈശ്വരനു തന്നെയോ അല്ലെങ്കിൽ പ്രകൃതിക്കോ ഈ അതിക്രൂരതകളും കഷ്ടപ്പാടുകളും കണ്ടിട്ട് അല്പം പോലും ആർദ്രതയില്ലെന്നുതന്നെയല്ല കണ്ടുകണ്ട് രസിച്ചുകൊണ്ടിരിക്കുന്നതായിട്ടും കൂടി തോന്നുന്നു. എല്ലാംകൊണ്ടൂം നിരൂപിച്ചുനോക്കിയാൽ ഒരുവനും ഒരിക്കലും ഒരിടത്തും ഒരുവിധത്തിലും ഒന്നിനെയും കൊല്ലാതിരിക്കാൻ കഴിയുകയില്ലെന്ന് നിശ്ചയമാണ്. അതിനാൽ ഒരു വിധത്തിലും സാദ്ധ്യമല്ലാത്ത ഒരു സംഗതിയെ ഒരു നടപടിയാക്കിത്തീർക്കുവാൻ ബുദ്ധിയുള്ളവരാരും തുനിയുകയില്ല.

എളുപ്പത്തിൽ ഒക്കുകയില്ലെങ്കിലും വളരെ പ്രയാസപ്പെട്ട് നോക്കിയാൽ നടന്നെന്നു വന്നേയ്കാം എന്നു സന്ദേഹത്തിനെങ്കിലും അവകാശമുള്ള കാര്യത്തെ സംബന്ധിച്ചല്ലാതെ, എത്ര പ്രയാസപ്പെട്ടാലും നടക്കുകയില്ലെന്ന് നിശ്ചയമായി കാണുന്ന സംഗതിയെ സാധിപ്പാൻ പ്രയാസപ്പെടണമെന്ന്, എങ്ങനെയുള്ള ആൾക്കും മറ്റൊരാളോടു പറയാൻ പാടില്ലാത്തതാണ്. ഹിംസ പാടില്ലെന്ന് പറയാൻ ഒരു വിധത്തിലും ഹിംസയില്ലാത്തവർ വേണമല്ലോ. അങ്ങിനെയുള്ളവർ ഇല്ലതാനും. ഹിംസയുള്ളവൻ പറഞ്ഞാൽ ഉന്മത്തപ്രലാപസദൃശം[3] ആരും വകവെയ്കില്ല. അതിനാൽ ഹിംസ പാടില്ലെന്ന് പറയാൻ ലോകത്ത് ഒരുവനുമില്ല. ഹിംസിക്കാമെന്നാർക്കും പറയുകയും ചെയ്യാം. ലോകത്തുള്ള ഒരുവനും ഒരുവിധത്തിലും ഒന്നിനെയും കൊല്ലാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഹിംസക്കായിട്ടാണ് പ്രപഞ്ചസൃഷ്ടി എന്നാണെങ്കിൽ എല്ലാപേരുംകൂടി എല്ലായിപ്പോഴും എല്ലായിടത്തും എല്ലാവിധത്തിലും ശ്രമിച്ചാലും അല്പനേരത്തേക്കെങ്കിലും എല്ലാവറ്റേയം ഹിംസിക്കാൻ കഴിയുകയില്ലല്ലോ. ജനനത്തിലകപ്പെടുന്നതിനെയെല്ലാം ആരും കൊന്നില്ലെങ്കിലും സ്വാഭാവികമായിട്ട് മരണം സംഭവിക്കുന്നു. അതിനാൽ പ്രകൃതിസൃഷ്ടി ഹിംസക്കായിട്ടല്ല, അത്രയുമല്ല അല്പനേരമെങ്കിലും അനങ്ങാതെയും മിണ്ടാതെയും ഭക്ഷിക്കാതെയും ശ്വാസമടക്കിക്കൊണ്ട് ഇരിക്കാമെങ്കിൽ അത്രയും നേരം അഹിംസകനായിരിക്കാൻ കഴിയുകയും ചെയ്യും. കുട്ടികളല്ലാത്തവർക്കെല്ലം ഇത് കഴിയുന്നതാണ്. അതിനാൽ എല്ലാറ്റിനെയും ഹിംസിക്കാനല്ല, ഹിംസിക്കാതിരിക്കാനാണ് കഴിയുന്നത്. ആടുമാടുമുതലായ ജന്തുക്കൾ മനുഷ്യർക്കും മറ്റും കൊന്നുതിന്നുവാനുള്ളവയാണെന്നും തിന്നുമെന്നും ഉള്ള ബുദ്ധിയും, അതിലേക്ക് തക്ക ശക്തിയും മനുഷ്യാദികൾക്കും അളവറ്റ വേദന ഭയം അതിൽനിന്നും രക്ഷപ്പെടണമെന്നുള്ള അത്യാഗ്രഹം ഇവയെല്ലാം എപ്പോഴും ഉണ്ടായിരുന്നിട്ടും അതു ഫലപ്പെടാതെ കൊല്ലപ്പെടാൻ (മരിക്കാൻ) ഉള്ള ശക്തിമാത്രം മൃഗാദികൾക്കും സിദ്ധിച്ചിരിക്കുന്നു. അതുപോലെ മനുഷ്യാദികൾ അവയെ ഭക്ഷിച്ചുവരുന്നത് സാധാരണായായിരിക്കയാൽ മനുഷ്യാദികൾക്കായിട്ടാണ് മൃഗാദികൾ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കിൽ സിംഹം, കടുവ, പുലി മുതലായവ മനുഷ്യരെയും മറ്റും പിടിച്ചുതിന്നുന്നത് സ്വാഭാവികമായിരിക്കുന്നതുകൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദികളെ സൃഷ്ടിച്ചത് എന്നുവിചാരിക്കണം. അത്രതന്നെയുമല്ല സിംഹാദികൾക്ക് ഹിംസക്കായി അവയുടെ കരചരണാദ്യവയവങ്ങളല്ലാതെ തോക്ക്, വാൾ, കുന്തം മുതലായ അന്യ ആയുധങ്ങളോ ഭക്ഷിക്കുന്നതിലേക്ക് അടുപ്പ്, തീയ്യ്, ഉപ്പ് പലവ്യഞ്ജനം, പാകംചെയ്യൽ മുതലായവ ഒന്നും തന്നെ വേണ്ടതാനും. അതിനാൽ ഇതാണ് സാധാരണ ശരിയായിട്ടുള്ളത്.മനുഷ്യന് മാംസഭക്ഷണം ആദ്യം വെറുപ്പും ചിരപരിചയത്താൽ പിടിച്ചതുമാണ്. സിംഹാദികൾക്ക് അങ്ങിനെയല്ല. അതുകൊണ്ട് മൃഗങ്ങൾക്കാഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചത്, എന്ന് വിചാരിക്കരുതോ?

ഇവിടെ ഹിംസയേ പാടൊള്ളൂ അഹിംസ പാടില്ല എന്ന് യുക്തിപൂര്വം വ്യവസ്ഥാപിച്ച ഹിംസാവാദി ആ ഹിംസയെ ഒരു ദേശസഞ്ചാരം ചെയ്തുവരുവാനായി ആജ്ഞാപിച്ചയച്ചുവെന്നിരിക്കട്ടെ. അതനുസരിച്ച് ഹിംസ പുറപ്പെട്ടു. ഇന്നമാസം ഇത്രാം തിയ്യതി മുതൽ ഇന്നയിന്ന ദിക്കിൽ ഇത്രയിത്ര താമസിച്ച് ചുറ്റി സഞ്ചരിക്കാനായിട്ട് ഹിംസാമൂർത്തി പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അതാതു ദിഗ്വാസികളായ ആബാലവൃദ്ധം ജനങ്ങൾ ഹിംസ ആ ദിക്കിൽ കടക്കുന്നതിനു മുമ്പുതന്നെ പ്രാണഭയത്തോടുകൂടി പിടച്ചടിച്ചു നിലവിളിച്ചുകൊണ്ട് അന്യദിക്കുകളിലേക്ക് ഓടിയൊളിച്ചുതുടങ്ങി. കാണപ്പെട്ടവരെല്ലാം വേദന അനുഭവിച്ചു മരിക്കുകയും ചെയ്തു. ഒരിടത്തെങ്കിലിം അതിനെ ദർശിക്കാനോ സൽക്കരിക്കാനോ ഒരു ജന്തുവിനെപ്പോലും കാണാതെ ചെല്ലുന്ന ദിക്കെല്ലാം ശൂന്യമടഞ്ഞിരിക്കുന്നതിനെക്കണ്ട് ഭഗ്നോത്സാഹമായി നിരാശപ്പെട്ടുകൊണ്ട് 'എന്നെ എല്ലാ ജീവികളും വെറുത്തോടിയതല്ലാതെ ഒരെണ്ണം പോലും ജീവനോടുകൂടി നേരെ നിൽക്കുന്നില്ല; എന്റെ വശം പറയുന്നതിന് ലോകത്തിൽ നീ ഒരാളേ ഉള്ളൂ ഇതാ എന്നെ സ്വീകരിച്ചുകൊള്ളുക' എന്നു പ്രത്യക്ഷത്തിൽ അവന്റെ നേരെ പാഞ്ഞു ചെന്നപ്പോൾ 'അയ്യയ്യോ! എന്റെ നേരെ അടുത്തുവരരുതേ! എന്നെ വിട്ടേയ്ക്കണേ!' എന്നി നിലവിളിച്ചുകൊണ്ട് ഹിംസാവാദി ഹിംസയെ ഉച്ചാടനം ചെയ്യാനുള്ള മാർഗം തേടി ഓടി. അവൻ ഹിംസയെ അനുവദിച്ച്[4] അന്യന്മാരോടു പറഞ്ഞിട്ടുള്ള ന്യായങ്ങളും അതിലധികവും ആ ഹിംസതന്നെ പറഞ്ഞ് സ്ഥാപിച്ചിട്ടും അവയെ കേട്ടിട്ടും കൂടി ആ ഹിംസാവാദി തിരിഞ്ഞുനിന്നില്ല അവൻ ഓടിയത് അഹിംസയെ അന്വേഷിച്ചാണ്. ഹിംസ ആകാമെന്ന് പറയുവാൻ ഹിംസയെ ഏറ്റുസമ്മതിക്കുന്ന ഒരുവനോ ഒരു ജന്തുവെങ്കിലുമോ ലോകത്തിലില്ല. അതിനാൽ ഹിംസ ആകാമെന്ന് പറവാൻ ഒരുവനും അധികാരമില്ല പാടില്ലെന്നു പറയാൻ സകലജീവികൾക്കും അധികാരമുണ്ട്.

അപ്രകാരം തന്നെ അഹിംസാവാദിയുടെ ആജ്ഞപ്രകാരം അഹിംസപുറപ്പെട്ടു, ഇതറിഞ്ഞു ജനങ്ങൾ, ഭവനങ്ങൾ, തെരുവുകൾ എന്നു വേണ്ട നാടെങ്ങും തോരണം, മംഗളദീപം, നിറമാല, കുലവാഴ, നിറപറ മുതലായവകൊണ്ട് അലങ്കരിച്ചിട്ട് എല്ലാവരും കുളിച്ചൊരുങ്ങി, അഷ്ടമംഗല്യം, പുഷ്പവൃഷ്ടി, മംഗളവാദ്യം, വായ്കുരവ, ആർപ്പുവിളി, 'അഹിംസാദേവി ജയിക്കട്ടെ! ജയിക്കട്ടെ' എന്ന ഘോഷം ഇവസഹിതം ചെന്ന് എതിരേറ്റ് സൽക്കരിച്ചിരുത്തി പൂജിച്ചു, വിട്ടയക്കുന്നതിന് ഒരു ജന്തുവിന് മനസില്ല. ഇങ്ങനെ ചെന്ന് അഹിംസാവാദി കണ്ടപ്പോൾ ആനന്ദാശ്രുപൂർണനേത്രനായിട്ട് ഓടിച്ചെന്നാശ്ലേഷിച്ചു. സകലപേരും എല്ലാ ജന്തുക്കളും അഹിംസയെ അന്വേഷിച്ച് അപേക്ഷിച്ച് ധ്യാനിച്ച് കഴിച്ചുകൂട്ടുന്നതിനാൽ സകലരും അഹിംസവേണമെന്ന് പറയുന്നവരാണെന്ന് സിദ്ധമാവുന്നു.

ഇനി ലോകന്യായപ്രകാരം മാംസഭുക്കുകളെയും സസ്യഭുക്കുകളെയും എങ്ങിനെയുള്ളവരാണെന്ന് പറയാമെന്നും,ന്യായപ്രകാരം അവർക്ക് എങ്ങനെയുള്ള അനുഭവത്തിനാണവകാശമുള്ളതെന്നും നോക്കാം. മൃഗചരിത്രാചാര്യന്മാർ മാംസഭുക്കുകളായ സിംഹം കടുവ മുതലായ ജന്തുക്കളെ ദുഷ്ട മൃഗങ്ങളെന്നും സസ്യഭുക്കുകളായ പശു, ആട്, മാൻ മുതലായവയെ സാധുമൃഗങ്ങളെന്നും പറഞ്ഞുവരുന്നു. എന്നാൽ സിംഹങ്ങൾക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ.പ്രയാസപ്പെട്ടാലും വല്ലപ്പോഴും അതിന് മാംസമേ കിട്ടുകയുള്ളൂ. നമുക്കോ മാംസാഹരം കഷ്ടപ്പെട്ട് പരിചയിക്കുന്നതും എളുപ്പത്തിൽ ലഭിക്കാത്തതുമാണ്. നമ്മെപ്പോലെയാണ് അന്യജന്തുവിന് വേദനയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട് മൃഗങ്ങൾ അല്പവും കുറ്റവാളിലളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങൾക്കുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിന് 'ദുഷ്ട' എന്ന വിശേഷണം കൊടുത്ത സ്ഥിതിക്ക് മനുഷ്യന് 'ദുഷ്ട ദുഷ്ട' എന്ന വിശേഷണം കൊടുക്കണം. സിംഹാദികൾ വിശക്കുമ്പോൾ വളരെ കാത്തിരുന്നു എന്തിനെയെങ്കിലും കിട്ടിയാൽ ക്ഷണം കൊണ്ട് കാര്യം കഴിക്കും. മനുഷ്യനാകട്ടെ, മോഷ്ടിച്ചോ ബലാൽകാരമായോ വിലക്കുവാങ്ങിയോ മുൻ‌കൂട്ടികൊണ്ടുവന്ന് പട്ടിണിയിട്ട്, വേലയെടുപ്പിച്ച് കഷ്ടപ്പെടുത്തി, ചിത്രവധം ചെയ്യുകയാണ് ആ സ്ഥിതിക്ക് ഇതിനെ വളരെ കൂടുതൽ ദുഷ്ടനെന്ന് പറയണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ച് മാംസം തീറ്റാറില്ല. മനുഷ്യനോ ഇതു കഷ്ടമെന്നും വേണ്ടെന്നും കരുതി കൊല്ലാതിരിക്കുന്നവനോട് ദുർന്യായങ്ങൾ പറഞ്ഞ് കൊല്ലില്ലകൂടി ചെയ്യുന്നുണ്ട്. അതിനാൽ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യൻ ഇവനോട് എങ്ങിനെ പെരുമാറാനാണ് ഇവന്റെ ന്യായം സമ്മതിക്കുന്നതെന്ന് നോക്കാം. സാധുമൃഗത്തെ വധിക്കാമെന്ന ഇവന്റെ ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്, അനേകകാരണങ്ങളാൽ ദുഷ്ടമൃഗത്തെക്കാൾ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശെ കുറേശ്ശെ വേദനപ്പെടുത്തി അതി ക്രൂരമായി കൊന്നാലും മതിയാകുകയില്ലെന്നുമാണല്ലോ വന്നുചേരുന്നത്. ഇങ്ങനെയുള്ള മനുഷ്യന് ആരെന്തുപദ്രവം ചെയ്താലും ദോഷമില്ലെന്ന് അവന്റെ ഹിംസാന്യായം കൊണ്ട്തന്നെ സിദ്ധിക്കുന്നു.

"പാൽ നാം ഉപയോഗിക്കുന്നു. അതിൽ അനേകകോടി ജീവാണുക്കളുണ്ടെന്ന് ശാസ്ത്രീയ രീതിയിൽ പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. അവയെ കൊല്ലാതിരിക്കാൻ കഴിയുമോ? പാൽ വേണ്ടെന്ന് വെയ്കാം. വായുവിലും അതുപോലെ ജീവാണുക്കൾ ഉണ്ടല്ലോ അവയെ കൊല്ലാതിരിക്കുന്നതെങ്ങിനെ? അതിനാൽ ശുദ്ധമായ അഹിംസയെപ്പറ്റി ഊഹിക്കാൻ തന്നെ പ്രയാസം. എന്നാൽ നാം മനഃപൂർ‌വ്വമായി യാതൊരു ജീവിയേയും അകാരണം ഉപദ്രവിക്കയില്ലെന്ന് നിർബന്ധമുണ്ടായിരിക്കേണ" എന്ന് ഒരു വാദം. ഇത് ശരിയാണെന്ന് തോന്നുന്നില്ല. കാരണം കൂടാതെ മനഃപൂർ‌വ്വം ഉണ്ടാകയില്ല. കാരണമുള്ളിടത്തേ മനഃപൂർ‌വ്വമുള്ളൂ. "പ്രയോഹനമനുദ്ദിശ്യ ന മന്ദോപി പ്രവർത്തതേ"[5] എന്നാണല്ലോ പൂർ‌വ്വിക മഹാന്മാരുടെ മതം.

തോക്കും നിറച്ചുവെച്ചു വൃക്ഷത്തിലിരിക്കുന്ന തന്റെ മുമ്പിൽ ഒരു കടുവാ വരികയും 'ഈ കടുവ എന്നെ കൊല്ലും, കൊന്നാൽ വളരെക്കാലം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹം ഫലിക്കയില്ല. അക്കാരണത്താൽ ഇതിനെ കൊല്ലണം' എന്ന വിചാരം പൊടുന്നനെ ഉണ്ടാകുയും അതിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു എന്നിരിക്കട്ടെ, ഇതിൽ 'കൊല്ലും' 'വളരെക്കാലം ജീവിച്ചിരിക്കണം' ഇതുകൾ രണ്ടും കാരണങ്ങൾ. കൊല്ലണമെന്നുള്ള വിചാരം മനഃപൂർ‌വ്വം. ഇനി ആടിന്റെ മാംസം തിന്നണമെന്ന് എനിക്കാഗ്രഹമുണ്ടായി,അതിനാൽ അതിനെ കൊല്ലുകയോ കൊല്ലിക്കുകയോ ചെയ്തു എന്നിരിക്കട്ട.ഇതിൽ തിന്നണമെന്നുള്ള ആഗ്രഹം കാരണവും കൊല്ലണമെന്നുള്ളത് നിർബന്ധവുമായി. ചിലകുട്ടികൾ ചില ജന്തുക്കളെ പിടിച്ച് കൊല്ലുമല്ലോ, അതിലേക്ക് വല്ല കാരണവും പറയാനുണ്ടോ എന്നാണെങ്കിൽ ഇതു പോലെയല്ലെങ്കിൽ വേറെ വിധത്തിൽ ബലമായ കാരണം കാണും. സയൻസുശാസ്ത്രജ്ഞന്മാരെപ്പോലെ കുട്ടികൾക്കും ഈ ജന്തുവിന്റെ അകവും പുറവും എല്ലാം കാണണമെന്ന സഹിക്കവയ്യാത്തതായ അതിയായ മോഹമുണ്ടാവുന്നു. ഇതുകാരണം ഇതിനെ പിടിച്ചു മുറിക്കണമെന്ന വിചാരം(ഉത്സാഹം)കുട്ടികൾക്ക് മനഃപൂർ‌വ്വം.കുട്ടികളുടെ മനഃപ്പൂ‌ർ‌വ്വത്തിനു ശക്തികൂടുതലായിരിക്കും. തന്റെ മുൻപാകെ ഹാജരാക്കപ്പെട്ട കുറ്റക്കാരന്റെമേൽ കുറ്റം തെളിഞ്ഞാൽ അവനെ ശിക്ഷിക്കണമെന്ന് ജഡ്ജി വിചാരിക്കുന്നു. ഇതിനാൽ കുറ്റം കാരണവും ശിക്ഷിക്കണമെന്നുള്ളത് മനഃപൂർ‌വവും ആകുന്നു. കുറ്റമില്ലെന്നാണ് തെളിയുന്നതെങ്കിൽ ശിക്ഷിക്കണമെന്നുള്ള മനഃപൂർ‌വ്വം നശിച്ചുപോകുന്നതാണ്. അപ്പോൾ കുറ്റമില്ലെന്നുള്ളതു കാരണവും ശിക്ഷിച്ചുകൂടാ എന്നുള്ളത് മനഃപൂർ‌വ്വവുമായി. ഇതിനാൽ എന്തെങ്കിലും കാരണമുണ്ടെങ്കിലേ ഒരുവനിൽ നിന്ന് ഹിംസയുണ്ടാവൂ എന്നു ന്യായം കൊണ്ട് സിദ്ധിക്കുന്നു. തീരെ മാംസഭുക്കല്ലാത്തവനും ഒന്നുനെയും ഹിംസിക്കരുതെന്ന നിർബന്ധമായ കരുതലോടുകൂടി സൂക്ഷിച്ചു നടക്കുന്നവനുമായ ഒരുവൻ അറിയാതെ, ശ്വാസോച്ഛാസം മുതലായവയഅൽ എത്രയോ ജീവികളുടെ നാശത്തിനു കാരണമാകുന്നു. ഇത് കുട്ടികളെപോലെ വളർത്തിയും വിലക്കുവാങ്ങിയും കൊല്ലുന്നതുപോലെ പാപമാകുകയില്ലല്ലോ. അവ തന്നെ കൊല്ലുമെന്നോ അവയെ തനിക്കു കൊല്ലണമെന്നോ ഉള്ള കാരണങ്ങളോ മനഃപൂർ‌വ്വമോ ഇല്ല. ഒരുവൻ അറിയാതെ അവന്റെ പുറത്തൊരു മരം വീണു മൃതിപ്പെടുന്നതുപോലെ മാത്രമത്രേ ഇതും. ഈ ഹിംസയെ തടുക്കാൻ മാർഗ്ഗമില്ല "കാരണം കൂടാതെ മനഃപൂർ‌വ്വമായി ഒന്നിനെയും ഉപദ്രവിക്കരുത്" എന്നു പറയുന്നത് വെറും വീൺവാക്കാണ്. അകാരണമായി മനഃപൂർ‌വ്വവും ക്രിയയും ഒരുവനും ഉണ്ടാകുന്നില്ല. മടികൂടാതെ യഥേഷ്ടം ഹിംസിച്ചുകൊള്ളട്ടെയെന്നും ഹിംസിക്കണമെന്നും നിർബ്ന്ധമായും കരുതിയാണ് ഈ വീൺ‌വാക്കു പ്രയോഗിച്ചിട്ടുള്ളത്.

സസ്യങ്ങൾക്ക് ജീവനുണ്ടെന്നും സസ്യഭുക്കുകൾക്കും ഹിംസാദോഷമുണ്ടെന്നും ഉള്ളതിനെക്കുറിച്ചാണ് ഇനി അല്പം പറയുന്നത്. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് നമ്മുടെ പൂർ‌വ്വികർ അറിഞ്ഞിട്ടില്ലെന്ന് ചിലർ വിചാരിക്കുന്നുണ്ടായിരിക്കാം. ആ വിചാരം അവരുടെ അജ്ഞതയുടെ ഫലം മാത്രമാണ്. ഇവിടെ അതു കണ്ടറിഞ്ഞുകഴിഞ്ഞിട്ടു കാലം കുറേയായി. ചരാചരജീവന്മാരെന്ന പേരുതന്നെ പരമ്പരയായിട്ടിവിടെ നടന്നുവരുന്നതാണ്. പാശ്ചാത്യപൺധിതന്മാർ ഇപ്പോൾ കണ്ടുപിടിപ്പാൻ തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ട് സസ്യങ്ങൾക്ക് ജീവനില്ലെന്നോ സസ്യഭുക്കുകൾ പൂർണ്ണ അഹിംസകരെന്നോ ആരും വാദിക്കുന്നില്ല. ഹിംസകന്മാരിൽനിന്നും ഒന്നുരണ്ടു പടി താണവരും അത്രയും അഹിംസയിൽ മേൽ‌പ്പോട്ട് കയറിയവരും എന്നേ അവരെപ്പറ്റി പറയുന്നുള്ളൂ. ജീവജാലങ്ങളുടെ ജ്ഞാനശക്തിയെ അറിഞ്ഞു അവയെ പുല്ല്, മരം, മുതലായ സ്പർശജ്ഞാനമുള്ള ജീവികൾ, പവിഴപ്പുറ്റ്, കടൽ‌പ്പുറ്റ്, കറയാൽ, എറുമ്പ്, അണു, കൃമി, കടൽച്ചൊറി മുതലായ സ്പർശരസങ്ങളോടു ഗന്ധത്തെ അറിയുന്ന മുന്നറിവുള്ള ജന്തുക്കൾ; തുമ്പി, വണ്ട് മുതലായ സ്പർശരസഗന്ധങ്ങളോടു രൂപത്തെയും അറിയുന്ന നാലറിവുള്ള ജന്തുക്കൾ, മനുഷ്യർ, മൃഗങ്ങൾ മുതലായ സ്പർശരസഗന്ധരുപങ്ങളോടു ശബ്ദത്തെയും അറിയുന്ന അഞ്ചറിവുള്ള ജീവികൾ; ഇപ്രകാരം വകതിരിച്ചിരിക്കുന്നു. ഇവയിൽ മനുഷ്യന് ഇഹലോകചിന്തയും പരലോകചിന്തയും കൂടി ഉണ്ട്. മൃഗാദികൾക്ക് ഇഹലോക ചിന്തയേ ഉള്ളൂ. വൃക്ഷാദികൾക്കും കുറഞ്ഞു കുറഞ്ഞ് സുഖദുഃഖാനുഭവം മന്ദിച്ചുപോയിരിക്കും. ജ്ഞാനസാധനങ്ങളുടെ ഭേദഗതി നിമിത്തം വൃക്ഷാദികൾക്ക് തമോഗുണം കൊണ്ട് മായപ്പെട്ട് സുഖദുഃഖരൂപാമായി വികസിച്ചു തുടങ്ങത്തക്ക വിധത്തിൽ ഉള്ളിൽ അടങ്ങിയിരിക്കയാണ്. അഞ്ചിന്ദ്രീയജ്ഞാനവും ശരിയായ ജ്ഞാനസാധനവുമുള്ള മനുഷ്യനുംപോലും സുഷുപ്ത്യവസ്ഥയിൽ ശൂന്യസാമാന്യ വിശേഷങ്ങളെന്ന ഭാവനകൾ നമുക്കു അനുഭവമാകുന്നുണ്ട്. ഒന്നും അറിയാതെ ഉറങ്ങുന്ന ഒരുവനെ മറ്റൊരാൾ രണ്ടുമൂന്നു പ്രാവശ്യം വിളിക്കുന്നു. എന്നിട്ടും ഒന്നും അറിയുന്നില്ല, പിന്നെയും വിളിക്കുമ്പോൾ അർത്ഥകല്പന കൂടാതെ കേൾക്കുന്നു. മൂന്നാമതും വിളിക്കുമ്പോൾ അർത്ഥകല്പനയോട്കൂടി കേട്ട് പ്രവർത്തിച്ചുതുടങ്ങുന്നു. ആദ്യം ശൂന്യമായിരുന്ന അവസ്ഥയും രണ്ടാമത് ശൂന്യതയിൽ നിന്ന് വേർതിരിഞ്ഞും അർത്ഥകല്പനയോട് കൂടാതെ ശബ്ദം നിമിത്തം സാമാന്യം ഒരുണർ‌വായിട്ട് പിരിഞ്ഞ അവസ്ഥയും മൂന്നാമത് അർത്ഥകല്പനയോട് അഭിമുഖപ്പെട്ടുകൊണ്ട് തെളിഞ്ഞ അവസ്ഥയും - ഇങ്ങനെ മൂന്നുവിധം കാണുന്നതിൽ ശൂന്യത്തിന്റെ അവസാനവും സാമാന്യത്തിന്റെ ഒരല്പം അംശവും കൂടിയ ഒരു നിലയെത്തന്നെ ഇവിടെ വൃക്ഷാദികൾക്ക് കല്പിക്കണം. ഇര, തേൾ മുതലായവകളെ രണ്ടായി മുറിച്ചാൽ രണ്ടു ഭാഗങ്ങളും കിടന്നു പിടക്കുന്നതു കാണാം. മനുഷ്യന്റെയും വലിയതരം ജന്തുക്കളുടെയും ഒരുഭാഗം മുറിഞ്ഞാൽ ഹൃദയത്തോടു കൂടിയ ഭാഗം ചലനമുള്ളതായും മറ്റേഭാഗം ചലനമില്ലാത്തതായും കാണപ്പെടുന്നു. രോഗം മൂലം കയ്യോ കാലോ മറ്റോ കണ്ടിക്കേണ്ടതായി വന്നാൽ വേദന അറിയാതിരിക്കുന്നതിനു ക്ലോറോ ഫോം (Chloroform) എടുത്തു മൂക്കിൽ പിടിക്കുമ്പോൾ മുൻപറഞ്ഞ സാമാന്യ ജ്ഞാനവും വിശേഷജ്ഞാനവും ഇല്ലാത്തമട്ടിൽ ഇരുന്നുപോകുന്നല്ലോ. ശരീരതത്വ, പാക, താരതമ്യങ്ങൾകൊണ്ടും അറിവിന്റെ അതിയായ കുറവുകൊണ്ടും ഒരിക്കലും സങ്കല്പജ്ഞാനസ്ഥാനം കൂടിയില്ലാത്ത വൃക്ഷാദികൾക്കു ഹിതാഹിത സുഖദുഃഖങ്ങൾ അറിയുന്ന സാമഗ്രി വളരെ മന്ദിച്ചുതന്നെയിരിക്കാനേ ഇടയുള്ളൂ. ക്ലോറോഫോം പിടിക്കുന്നതിനു മുൻപും അതുകഴിഞ്ഞാൽ തൽക്ഷണവും ചൈതന്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിൽത്തന്നെ അറുക്കുന്ന വേദന അറിയാതിരിക്കുമെങ്കിൽ ജ്ഞാനസാധനസ്ഥാനവും പാകവും ഒന്നുംതന്നെ ഉണ്ടായിട്ടില്ലാത്ത ആ ജനനത്തിൽ അറിവു മന്ദിച്ചല്ലാതെ ഇരിക്കാൻ ഇടയില്ല. ചില പദാർത്ഥങ്ങൾ അവകളോടു ചേരുമ്പോൾ പലവികാരം തോന്നുന്ന വിധത്തിൽ അനക്കങ്ങളും ശബ്ദങ്ങളും ഉണ്ടാകുന്നുവെങ്കിലും ഒരു പ്രേതത്തിൽപോലും അങ്ങനെവല്ലതും പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റവും അനക്കവുംപോലെ മാത്രമേ അവയെ ഗണിക്കാൻ നിർവാഹമുള്ളൂ. അത് സ്പർശം നിമിത്തമുള്ള ചേഷ്ടകളാണ്, പതുക്കെ സ്പർശിച്ചുതീരുമ്പോശ്ള് വാടുന്ന തൊട്ടാവാടി, സമീപത്തുചെന്ന് സംസാരിച്ചാൽ തൊഴുന്ന തൊഴുകണ്ണി, കരയുന്ന അഴുകണ്ണി,തിളയ്കുന്ന വെളിച്ചെണ്ണയിൽ ഇട്ടാൽ വേദന അറിയുന്നതുപോലെ വികാരമുണ്ടാവുന്ന പർപ്പടം എന്നുവേണ്ട, വേദന അറിഞ്ഞില്ലെങ്കിലും ഓരോന്നിനോടും ചേരുമ്പോൾ വികാരമുണ്ടാവുക സഹജമാണെന്നു കാണിക്കാൻ ഉദാഹരണങ്ങൾ ധാരാളം ഉദ്ധരിക്കാം. ശരീരത്തിൽ എവിടെയെങ്കിലും ക്ഷതപ്പെട്ടു വേദന തട്ടിയാൽ അത് കമ്പിവഴി അറിയുന്നതുപോലെ എതോ ഒരു ഭാഗത്തുചെന്നു സംബന്ധിച്ചിട്ട് വേദന അറിയുന്നു. ആസ്ഥാനത്തെത്തിയില്ലെങ്കിൽ വേദന അറിയുന്നില്ല. കയ്യോ കാലോ മുറിച്ചു രണ്ടാക്കിയാൽ മുറിക്കുമ്പോഴും തന്നോടു ചേർന്നിരിക്കുന്ന ഭാഗത്തിന്റെയും വേദന അറിയുന്നുണ്ട്. വേർപെട്ട ഭാഗത്തിന്റെ വേദന അറിയുന്നില്ല. വേദന അറിയണമെങ്കിൽ പ്രധാനമായിട്ട് രക്തമുണ്ടായിരിക്കണം. രക്തം മുഴുവൻ പൊയ്പോയാൽ വേദന അറിയുന്നില്ല. രക്തത്തിൽ ഇന്നയിന്ന പദാർത്ഥങ്ങൾ ഇന്നയിന്ന കണക്കിനുണ്ടായിരിക്കണമെന്നുണ്ട്. അതേ ശരിയായ രക്തമാവൂ. അതിൽ എന്തിനെയെങ്കിലും കൂടുതൽ കുറവു വന്നുപോയാൽ ആ രക്തത്തിനും അറിവിനെത്തരുന്ന വിഷയത്തിൽ ന്യൂനതയുണ്ട്. അല്പം തീ വാരിയാൽ നമുക്കു പൊള്ളും, ഒരു വക വാതം ഉണ്ടായവരുടെ പുറത്തു തീ വച്ചാൽ മരവിച്ചുപോയി ചൂടറിഞ്ഞുകൂടാ എന്നു പറയും. സസ്യങ്ങളുടെ രക്തം വേദനയറിയിക്കാൻ തീരെ ശക്തിയുള്ളതല്ല. ചരജന്തുവായിട്ടു ജനിക്കുമ്പോൾ മേൽക്കുമേൽ ഈ അറിവുണ്ടായി വർദ്ധിപ്പാൻ തയ്യാറായി അടങ്ങിയിരിക്കുകയാണ്.

ഹിംസക്ക് രണ്ടുവിധ ദോഷമാണുള്ളത്. ഒന്നു വേദനപ്പെടുത്തൽ, രണ്ട് അതിന്റെ രക്ഷക്കായിട്ടു പോകുന്ന വഴിയെ തടുക്കൽ. അതിൽ വേദനപ്പെടുത്തൽ പ്രധാനമായിട്ടു ചരങ്ങളിലാണ് സംബന്ധിക്കുന്നത്. താമസപ്പെടുത്തൽ ചരങ്ങളിലും അചരങ്ങളിലും ഒന്നുപോലെ ബാധിക്കും. ചരങ്ങളിലുള്ള അറിവുഭേദം കൊണ്ട് നോക്കുമ്പോൾ വേദനയുടെ കാര്യത്തിൽ ഇല്ലെന്നു പറയത്തക്കവണ്ണം കുറഞ്ഞമട്ടിലുള്ളവയുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. എല്ലാവർക്കും സമ്മതക്കേടും സങ്കടവും ഉള്ളത് താമസിക്കുന്ന കാര്യത്തിലല്ല വേദനപ്പെടുന്ന വിഷയത്തിലാണ്. കൃത്യസമയത്തുചെന്നാൽ മേൽ രക്ഷയ്കുള്ള ആദായവും, ഹിതമായ ഭക്ഷണവും നല്ല ബന്ധുക്കളും അത്യാനന്ദപ്രദമായ കാഴ്ചകളും സിദ്ധിക്കുമെന്നുള്ള ഒരു സ്ഥലത്തേക്ക് സ്ത്രീ പുരുഷന്മാർ ആബാലവൃദ്ധം ചേർന്നു പോകുന്നു. പകുതി വഴി ചെന്നപ്പോൾ ഒരു കടുവാ രണ്ടുപേരെ പിടിച്ചതായി കേട്ടു, അവിടം കുറേ കാടുമാണ്, യാത്രക്കാർ , മറ്റുള്ള ലാഭങ്ങളെയെല്ലം ഉപേക്ഷിച്ചിട്ട് വഴിയിൽ എവിടെയെങ്കിലും താമസിക്കയല്ലാതെ യാത്ര തുടരുകയില്ലെന്നുള്ളത് തീർച്ചയല്ലേ? തന്റെ ഗുണത്തിനായിട്ടെങ്കിലും ഒരവയവത്തെ ഛേദിക്കുന്നതിലുള്ള വേദന അനുഭവിക്കാൻ മനസ്സില്ലാതെ ആളുകൾ ക്ലോറോഫോമിന്റെ സ്വീകരിക്കുന്നു. ഇവയിൽ നിന്നും താമസിക്കുക, നഷ്ടപ്പെടുക,ബോധക്ഷയം വരുത്തുക ഇവയൊക്കെ സ്വീകരിച്ചും മരണത്തെയും വേദനയെയും വെറുക്കുന്നവരാണ് എല്ലാവരും എന്നു മനസ്സിലാക്കാമല്ലോ.


ഇനി വഴിയെടുക്കൽ :-

ഒരു മെഴുകുണ്ടയിൽ പലതരം മാറ്റുള്ള ലോഹരജസ്സുകൾ[6] എങ്ങിനെ ലീനങ്ങളായിരിക്കുന്നുവോ അതുപോലെ പ്രളയകാലത്തിൽ മൂലപ്രകൃതിയിൽ[7] ലീനങ്ങളായിരിക്കുന്ന വാസനാവിശേഷങ്ങൾക്കനുസരണമായി ഓരോ ജീവനും ഓരോ ശരീരത്തെ സ്വീകരിക്കുന്നു. ഇവയെല്ലാം ആ പരമമായിരിക്കുന്ന മോക്ഷസുഖത്തെ കാംക്ഷിച്ചു ഗമിക്കുന്നവരാണ് ഈ ക്രമയാത്രയിൽ നാം കാണുന്ന എല്ലാ ജന്തുക്കളും അതാതിന്റെ ജീവന്റെ ഉയർന്നതരം പരിണാമങ്ങൾക്കുള്ള ഓരോ സ്ഫുടങ്ങളായ ശരീരങ്ങളോടു കൂടിയ ജനനങ്ങളാകുന്നു. ഈ സ്ഫുടങ്ങൾ പരിപൂർത്തിയായി വേർപെടുത്തുന്നതിന് മുൻപ് നാം അതിനെ ഉടച്ചുകളഞ്ഞാൽ വീണ്ടും ആ ജാതി സ്ഫുടത്തെത്തന്നെ അതു സ്വീകരിച്ചു വളരെക്കാലം കഴിയേണ്ടിവരുന്നു. ഇത് അതിന്റെ ഉദ്ദേശത്തിനു വലുതായ താമസത്തെ ഉണ്ടാക്കി അതിന്റെ മാർഗ്ഗത്തെ തടയുന്നു. ഇതിനെയും ഒരു ഹിംസയായിട്ടാണ് മഹാന്മാർ കരുതിപ്പോരുന്നത് ഈ ഹിംസയെ തടയാനും അവർ ശ്രമിക്കാതിരിക്കുന്നില്ല. മുൻപറഞ്ഞ പ്രകാരം സഹിക്കാൻ വഹിയാത്ത വേദനയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ ഒരറിവുമുതൽ അഞ്ചറിവു വരെയുള്ള ഒരു ജന്തുവിനെയും ഹിംസിക്കരുതെന്നും ഏതാനും ചിലതിനെ കൊല്ലാതിരുന്നതുകൊണ്ടു പൂർണ്ണ അഹിംസയാകില്ലെന്നും തികഞ്ഞ ഉദ്ദേശത്തോടു കൂടിയാണ് മഹാന്മാർ " അഹിംസാ പരമോ ധർമ" എന്നുള്ള മഹാവാക്യത്തെ ഉപദേശിച്ചിട്ടുള്ളത്.

ഇവിടെ സസ്യഭുക്കുകളുടെ നില ഏതാണെന്ന് നോക്കാം . എല്ലാ പാശ്ചാത്യ പണ്ധിതനാരുടേയും ഇപ്പോഴത്തെ ന്യായപ്രകാരം ഒരറവുള്ള ജീവന്മാരോടു കൂടിയതാണ് സസ്യങ്ങൾ. സസ്യഭുക്കുകളുടേ ഹിംസക്ക് ഇതുമാത്രമേയുള്ളൂ. ഇതിനുമുകളിലൂള്ള നാലുവർഗ്ഗങ്ങളൂടേ ഹിംസയിൽനിന്ന് ഇവർ മോചിച്ചിരിച്ചിരിക്കുന്നു. ഈ മഹത്തായ കാര്യത്തെ പെട്ടെന്ന സാധിക്കയെന്നത് വളരെ പ്രയാസമായിട്ടുള്ളതാണ്. അതുപോലെ ഇവിടെ അഹിംസകനെന്ന ഉന്നദബിരുദം സമ്പാദിക്കാൻ ശ്രമിക്കുന്ന ഏവനും ഓരോ ജീവരാശിയിലും ഹിംസകളെ ഉപേക്ഷിച്ച് വേഗത്തോടുകൂടി കടന്നുപോക്കേണ്ടതായിത്തന്നെയിരിക്കുന്നു. ഇപ്രകാരം കടന്നുപോകുന്നവരിൽ മൂന്നുനാലു പടികളിലേക്കു കടന്നുപോയവരാണ് സസ്യഭുക്കുകൾ. ഇവരുടെ അടുത്ത പടി ഏതാണെന്ന് ഒരു ചോദ്യമുണ്ടാകാം . സസ്യഭക്ഷണത്തിലും ഹിംസയുണ്ടെന്നുള്ള അറിവിന്റെ പൂർണ്ണതയും, അതിൽനിന്നു വിരമിക്കാനുള്ള ശക്തിയും അത്യുത്സാഹാനുഷ്ടാനങ്ങളും കൊണ്ട് അവർ കേവലം ഉണങ്ങിവീഴുന്ന ഇലകളേയും ശുഷ്കഫലങ്ങളേയും ആഹരിച്ചും അതിലും ഹിംസയുണ്ടെന്നുകാണ്ട് കേവലം ജലത്തെമാത്രം ആശ്രയിച്ചും അവർ ജീവിക്കും . അപ്പോൾ അവിടേയും ഹിംസ വെളിവാകുമല്ലോ, അനന്തരം വായുവിനെമാത്രം ആഹാരം ചെയ്തു ജീവിക്കും , ഈ നിലയിലെത്തുമ്പോഴാണ് അവരെ യോഗികൾ എന്നു പറയുന്നത്. വായു ഭക്ഷണത്തിലും ഹിംസയെ ഭയന്ന് അതിൽ നിന്നു വിരമിക്കുന്നതിനുള്ള ശക്തിയെ അതിൽ ഇരുന്നു കൊണ്ട് സമ്പാദിച്ചുകഴിഞ്ഞാൽ, പ്രാണനെ അടക്കി വിചാരരൂപേണ ജ്ഞാനസമാധിയെ[8] ആശ്രയിച്ച്, നമ്മുടെ സകല മതാചാര്യന്മാരും ഒന്നുപോലെ ഘോഷിക്കുന്നതും വേറൊന്നിനാൽ താനും തന്നാൽ വേറൊന്നും ഹിംസിക്കപ്പേടുക എന്നുള്ള നിലയെ അതിക്രമിച്ചതും ആയ മോക്ഷമെന്ന പരമാനന്ദത്തെ പ്രാപിക്കയും, അതോടുകൂടിത്തന്നെ പരിപൂർണ്ണ അഹിംസകൻ ആയിത്തീരുകയും ചെയ്യുന്നു. ഇങ്ങിനെയാണ് നമ്മുടെ പൂർവ്വികരായ മഹാന്മാർ അഹിംസയെപ്പറ്റി ഉപദേശിച്ചിട്ടുള്ളതും അനുഷ്ടിച്ചിട്ടുള്ളതും. ഈ വാസ്തവതത്ത്വത്തെ മനസ്സിലാക്കാതെ മഹാപാപ നീചവാസനായാൽ വിഴുങ്ങപ്പെട്ടു കിടക്കുന്ന ചില മാംസഭുക്കുകൾ ഹേ! ചെടികൾക്കു ജീവനുള്ളതുകൊണ്ട് അവയെ ഭക്ഷിക്കുന്നവരും ഞങ്ങളേപ്പോലെ ഹിംസകന്മാരാണെന്നും അഹിംസ ആവശ്യമില്ലാത്തതാണെന്നും ചില ദുർന്യായങ്ങളെ പ്രലപിച്ചുവെന്നു വരാം അതിനെ തിരെ വകവെയ്കാതെ പറഞ്ഞപ്രകാരം അനുഷ്ടിച്ചാൽ രക്ഷയെ പ്രാപിക്കും .

ആഹാരഭേദം സ്വഭാവഭേദത്തെ ഉണ്ടാക്കുമെന്നും മാംസഭക്ഷണം സ്വഭാവത്തെ ക്രൂരമാക്കുമെന്നും പല മഹാന്മാരും അഭിപ്രായപ്പെടുന്നു. മനസ്സിനെ പരിശുദ്ധമാക്കി ചെയ്യുന്ന പദാർത്ഥങ്ങളെ വേണം ഭക്ഷിക്കാനെന്നും ആഹാരഭേദം കൊണ്ടുണ്ടാകുന്ന സ്വാഭാവഭേദം ഒരു മൃഗശാലയിൽ ചെന്നു നോക്കിയാൽ പ്രത്യക്ഷപ്പെടുമെന്നും സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ വെച്ച് പ്രസ്താവിച്ചിരുന്നു.[9]

ബുദ്ധിയെ സംബന്ധിച്ചു നോക്കിയാൽ മാംസാഹാരത്തിന് എന്ത് സ്ഥാനമാണുള്ളത്? ഇതിന്റെ വാസ്തവം മേധാവികളായ[10] മഹാന്മാരുടെ ചരിത്രങ്ങളിൽ നിന്നാണല്ലോ ഗ്രഹിക്കേണ്ടത്. തത്ത്വജ്ഞാനം, ഗണിതം സാഹിത്യം മുതലായ നാനാകലകളിലും നിസ്തുലരായ പ്രശസ്തി സമ്പാദിച്ചിരുന്ന പ്രഫസർ ന്യൂമാൻ "മാംസഭക്ഷണം ബുദ്ധിവികാസത്തിന് അനുകൂലമെന്ന് ഞാൻ ഒരിക്കലും അഭിപ്രായപ്പെടുകയില്ല" എന്നും ഭൂലോകത്തിലെ പ്രസിദ്ധപണ്ഢിതനും സസ്യഭുക്കുമായ പ്രഫസർ ജോൺഈബിമേയർ "മാംസഭക്ഷണം ആരോഗ്യത്തിനും ദേഹശക്തിക്കും ഒരിക്കലും ആവശ്യമായിട്ടുള്ളതല്ല" എന്നും പറഞ്ഞിരിക്കുന്നു. ഒരു പ്രസിദ്ധ വാഗ്മിയും വിശാല ഹൃദയനും സത്യവാദിയുമായ എഡ്വേർഡ് ബാട്ടസർ പറയുന്നത് "സ്വയം ഭരണത്തിനുതകുന്നതും പ്രകൃതിക്കനുസരിച്ചുള്ളതുമായ ഒരാഹാരം സസ്യമാകുന്നു" എന്നാണ്. ഇപ്രകാരം തന്നെ ബുദ്ധൻ, പിത്താഗോറസ്, മിൽട്ടൺ, സർ ഐസക്ക് ന്യൂട്ടൺ, സെന്റ്പീറ്റർ, സെന്റ് മാത്യൂ, സെന്റ് ജോൺ, ളൈസ് മുതലായ അനേകം മഹാന്മാർ ഇതിലേക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്.

മാംസഭക്ഷണം കൊണ്ട് പലമാതിരി വ്യാധികൾ ഉണ്ടാകുന്നുണ്ടെന്ന് ഡാക്ടർ ഹെയ്ഗ് മുതലായ പ്രസിദ്ധപ്പെട്ട ഇംഗ്ലീഷ് ഭിഷഗ്വരന്മാർ , ഫ്റഞ്ചു വൈദ്യന്മാർ ഇവർ സയുക്തികം തെളിയിച്ചിരിക്കുന്നു. അതായത് മാംസത്തിന് ശരീരത്തിലുള്ള യൂറിക്കാസിഡ് എന്ന വിശേഷശക്തിയെ കുറയ്കാൻ ശക്തില്ലെന്നല്ല അതിനെ വർദ്ധിപ്പിച്ച് താഴെ പറയുന്ന യൂറിക്കാസിഡ് സംബന്ധിച്ച പലരോഗങ്ങളും വർദ്ധിപ്പിക്കാൻ ശക്തിയുണ്ടെന്ന് അവർ പറയുന്നു. ആ രോഗങ്ങൾ മുടക്കുവാതം ,വാതം, തലവേദന, സന്നി, ആസ്ത്മാ, ഞരമ്പുകൾക്കുകോച്ച്, മനച്ചടവ്, മാന്ദ്യം, പ്രമേഹം, ഗുദഭ്രംശം മുതലായവയാണ്. റാബർട്ടുബൽ (M.D.F.R.C.S) എന്ന മഹാൻ ഇംഗ്ലണ്ട്, സ്കോട്ടുലണ്ട്, അയർലണ്ട് മുതലായ സ്ഥലങ്ങളിൽ അധികമായി ബാധിച്ച് കാണുന്ന കാൻസർ എന്ന രോഗത്തിന്റെ കാരണത്തെപറ്റി അന്വേഷിച്ചതിൽ അതിന്റെ പ്രധാനകാരണം മാംസഭക്ഷണമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതിനെ വർജ്ജിച്ചിട്ടു ഗോതമൊഉ മുതലായ സസ്യാഹാരങ്ങളെക്കൊണ്ടുപചരിച്ചതിൽ ഈ രോഗത്തിനു കുറവുണ്ടായിട്ടൂണ്ടെന്നും പ്രസ്താവിക്കുന്നു.

മനുഷ്യരുടെയും മാംസഭുക്കുകളുടെയും പല്ലുകൾക്ക് വെണ്മകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും യാതൊരു സാമ്യവും ഇല്ല എന്നു മാത്രമല്ല മൃഗങ്ങൾക്ക് അവ ഏതുവിധം ഉപകരിക്കുന്നുവോ അതുപോലെ മനുഷ്യർക്കു ഉപകരിക്കുന്നുമില്ല. മനുഷ്യരുടെയും മൃഗങ്ങളഉടെയും കടവായിലെ പല്ലുകൾ വളരെ വ്യത്യസ്തപ്പെട്ടു കാണുന്നു. മനുഷ്യരുടെയും കുരങ്ങുകളുടേയും മുൻവരിയിലും അണകളിലും ഉള്ള പല്ലുകൾക്കും ദഹനോപകരണങ്ങൾക്കും വളരെ സാദൃശ്യമുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കുകളായ മൃഗങ്ങളോട് താരതമ്യപ്പെടുത്തുന്നത് അനുഭവത്തിൽ വളരെ വിരുദ്ധമാണ്. മാംസഭുക്കുകളായ ജന്തുക്കൾക്ക് ചെറുകുടൽ വളരെ നീളം കുറഞ്ഞാണ് കാണുന്നത്. ആയതിന് ആ ജന്തുക്കളുടേ മദ്ധ്യശരീരത്തിന്റെ മൂന്നിരട്ടി നീളം മാത്രമേ ഉണ്ടായിരിക്കയുള്ളൂ. അവയുടെ മൂലാന്ത്രം(പെരുംകുടൽ) വളരെ മൃദുവാണ്. അതുകൊണ്ട് ആഹാരസാധനങ്ങളുടെ സാരകിട്ട[11] വിഭജനം വളരെ ക്ഷണത്തിൽ കഴിയുകയും അവ വളരെ കുറച്ചുസമയം മാത്രം ഇരിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ചെറുകുടൽ മദ്ധ്യശരീരത്തിന്റെ പന്ത്രണ്ടുമടങ്ങ് നീളമുള്ളതും പെരുങ്കുടൽ നീണ്ട ഒരു സഞ്ചിപോലെ ഉള്ളതുമാണ്. അതുപോലെ തന്നെ ആഹാര സാധനം സാരകിട്ട വിഭജനത്തിനു മുമ്പ് വളരെ സമയം കുടലിൽ സ്ഥിതി ചെയ്യുന്നു (വളരെ താമസിച്ചേ വിഭജനമുണ്ടാകുന്നുള്ളൂ) അതുകൊണ്ട് എത്രയും ക്ഷണത്തിൽ സാരകിട്ടകൾ വേർപെടുന്നതായ മാംസഭക്ഷണം മനുഷ്യന് ഒരു പ്രകാരേണയും സ്വാഭാവികവും ഹീതവും ആയിട്ടുള്ളതല്ലെന്നു മാത്രമല്ല അനേകം അപായകരങ്ങളായ രോഗങ്ങൾക്ക് കാരണവുമാവുന്നു. ഈ അഭിപ്രായങ്ങളെ പ്രസിദ്ധ പ്രകൃതി ശാസ്ത്രജ്ഞന്മാരായ പ്രഫസേർസ് വില്യം റാലിൻസ് എഫ്.ആര്.എസ്സ്,ബാരൺ ക്യൂറർ,സർ ചാർ‌‌ല്സ് ബെൽ F.R.S, റീച്ചാർഡ് ചാർ‌‌ല്സ് ഡാർവിൻ L.L.D.,F.R.C.S. മുതലായ മാന്യന്മാർ സയുക്തികം തെളിയിച്ചിരിക്കുന്നു. ഇതുകൊണ്ട് മനുഷ്യർ സാധാരണയായി മാംസഭുക്കുകളാണെന്നുള്ള വാദം അസാധുവാകുന്നു. ഇനിയും ഒന്നിന്റെ സ്ഥിതിയോ നാശമോ ദീര്ഘകാലത്തേക്ക് വെച്ചിരിക്കുനതെന്നു നോക്കാം. ഒരു പ്രാണിയുടെ എന്നല്ല, ഏതിന്റെ നാശവും നാം സാധാരണമായി കണ്ടുവരുന്നത് അതിന്റെ സ്ഥിതിയിൽ നിന്ന് ഏറ്റവും ലഘുവായ ഒരു സമയം കൊണ്ടാണ്. പത്തുകൊല്ലം ജീവിച്ചിരുന്ന ഒരു ജന്തുവിന് നാശം ഉണ്ടാകുന്നത് ഒരു മിനിട്ടുകൊണ്ടാണ്. എങ്ങനെ നോക്കിയാലും ഓരോന്നിന്റെ സ്ഥിതിക്കു(നിലനില്പിനു)ള്ള കാലമാണ് അധികമായിട്ടുള്ളതെന്ന് പ്രത്യക്ഷമാണ്. ആ കാലത്തിൽ അവയുടെ രക്ഷക്കു വേണ്ടുന്ന സാധനങ്ങളെ അവയ്കു ചുറ്റും പ്രത്യേകം സൂക്ഷിച്ചിരുന്നതായും കാണാം . അതുകൊണ്ട് നാശത്തെക്കാൾ അധികം പ്രകൃതി ദീർഘമായി സൂക്ഷിച്ചിട്ടുള്ളത് സ്ഥിതിയെ ആണെന്ന് വെളിപ്പെടുന്നു.

ഇനി മൃഗങ്ങളേയും സസ്യങ്ങളേയും പറ്റി പറയാം. അവ പ്രകൃത്യാ മാംസം ഭക്ഷിക്കുന്നതിനാൽ നമുക്കും ഭക്ഷിക്കാം എന്നുള്ളതു ശരിയല്ല. പ്രകൃത്യാ മാംസം ഭക്ഷിക്കേണ്ടവരെക്കുറിച്ച് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ന്യായം ആ രാക്ഷസന്മാർക്കിരിക്കട്ടെ. പ്രകൃത്യാ സസ്യഭുക്കുകൾ മൃഗവർഗ്ഗത്തിലും സസ്യവർഗ്ഗത്തിലും കാണുന്നു ആയതിനാൽ പ്രകൃത്യാ സസ്യഭുക്കുകളാണ് നാം എന്ന ന്യായം നമുക്കിരിക്കട്ടെ. അതു മാത്രമല്ല, ഈ മനുഷ്യ ശരീരം ലോകത്തുള്ളവയിൽ വെച്ച് ഉൽകൃഷ്ടമായിട്ടുള്ളതാകുന്നു. താണതരം ജീവികൾ ജഡബുദ്ധികളാണ്. പ്രായേണ അവ താമസഗുണത്തിൽ നിന്നു സൃഷ്ടിച്ചിട്ടുള്ളവയാകുന്നു. ജന്തുക്കൾക്ക് ഉയർന്നതരം വിചാരങ്ങളൊന്നും വിചാരിപ്പാൻ കഴിയുകയില്ലാ എന്നു മഹാത്മാവായ വിവേകാനന്ദ സ്വാമിയും പറഞ്ഞിരിക്കുന്നു. അദ്ദേഹം വേറൊരവസരത്തിൽ അമേരിക്കയിൽ വെച്ച് ഇങ്ങനെ പറഞ്ഞു: "മനുഷ്യ വർഗ്ഗത്തിന്റെ വലിയൊരു ഭാഗം മൃഗങ്ങളിൽ നിന്നും അധികം ദൂരം ഒന്നും എത്തിയിട്ടില്ലെന്നു തന്നെയല്ല പലസംഗതികളിലും നിയമനശക്തി മനുഷ്യർക്ക് താഴ്ന്നതരം ജന്തുക്കളിൽ നിന്ന് അധികം ഒന്നും വർദ്ധിച്ചിട്ടുമില്ല". നമ്മൂടെ മനസ്സുകൾക്ക്മേൽ നമുക്ക് സ്വാതന്ത്യം ചുരുക്കമാണ്. ആ സ്വാതന്ത്ര്യത്തെ ഉണ്ടാക്കാൻ ശ്രമിക്കണം. മഹാന്മാരുടെ ഈ വാക്കുകളിൽ നിന്ന് നാം അറിയേണ്ടത് പ്രകൃതിയെ അനുസരിച്ചുള്ള മനോവൃത്തിയെ പിൻതുടരുന്നത് മൃഗങ്ങളുടേ സ്വഭാവം എന്നാണ്. അത് ഏത് മൂഢനും സാധിക്കാവുന്നതുമാണ്. അതിനെ എതിർത്തു മുൻപോട്ടു കയറിയവരാണ് ലോകത്തിൽ ഏറ്റവും കീർത്തിമാന്മാരായിട്ടുള്ളത്. നാം അങ്ങിനെ അനുവർത്തിച്ചു വരുന്നുവെന്നുള്ളതും പ്രത്യക്ഷമാണ്. മാതാവ്, സോദരി, ഭാര്യ, അന്യസ്ത്രീ ഈ വ്യത്യാസങ്ങളെ നാം നിയമേന നുഷ്ടിച്ചുവരുന്നില്ലയോ? അതിൽ അതിരുകവിഞ്ഞ മനഃക്ഷോഭം കൂടാതെ സൂക്ഷിക്കുന്നില്ലയോ? ഇതിനു വിപരിതമായി അനുഷ്ടിക്കുന്നവരുടെ കഷ്ടതകളേയും നാം കാണുന്നുണ്ടല്ലോ. മൃഗവർഗ്ഗങ്ങളിൽ ഇതൊന്നും കാണുന്നില്ല. ഇതുകൊണ്ടുതന്നെ പ്രകൃത്യാ പ്രവർത്തിക്കുന്ന മനോവൃത്തിയെ തടയേണ്ടത് മനുഷ്യ സ്വഭാവമാണെന്നും അതിനെത്തന്നെയാണ് മനുഷ്യൻ അനുഷ്ഠിക്കേണ്ടതെന്നും വ്യക്തമാവുന്നു.

അഹിംസയും മതങ്ങളും[തിരുത്തുക]

ഈ അഹിംസാവാദം മതങ്ങളിൽക്കൂടി അന്തർഭവിച്ചിരിക്ക കൊണ്ട് അവയെപ്പറ്റി ചെറുതായ ഒരന്വേഷണം നടത്തുന്നതിന് അവയിലേക്ക് കടക്കാം

ഹിന്ദുമതം[തിരുത്തുക]

നമ്മൂടെ ഹിന്ദുമതം മാംസഭക്ഷണത്തെക്കുറിച്ച് എന്തുപറഞ്ഞിരിക്കുന്നുവെന്ന് വളരെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നാണ് കാണുന്നത് എല്ല പരമാചാര്യന്മാരും ഒന്നുപോലെ മാംസഭക്ഷണത്തെ നിരോധിച്ചിരിക്കയാണ്.


നാ കൃത്വാ പ്രാണിനാം ഹിംസാം
മാംസ മുത്പദ്യതേ ക്വചിൽ
നച പ്രാണിവധഃ സ്വർഗ്ഗ്യഃ
തസ്മാൻ മാംസവിസർജ്ജയേൽ

"ദ്വാരം കിമേകം നരകസ്യ ഹിംസായാ സ്വർഗ്ഗദാ പ്രാണഭൃതാമഹിംസാ" , കൊല്ലാൻ പുലിലൈ മറുത്താനൈ കൈകൂപ്പി എല്ലാ ഉയിരും തൊഴും". (കൂറൾ) (ധാരാളം പ്രമാണവും കൂടി എഴുതിച്ചേർക്കണം )

ജൈനമതം[തിരുത്തുക]

ഈ മതത്തിന്റെ ഉൽഭവം ബി.സി 490 ൽ ആണ്. മതാചാര്യൻ വൈസാലിയിലെ ഒരു രാജാവിന്റെ പുത്രനായ വർദ്ധമാന മഹാവീരൻ എന്ന ആളാണ്. ഇദ്ദേഹം തന്റെ പ്രധാന തത്ത്വങ്ങളായി എടുത്തിട്ടുള്ളവ നിർമ്മലത തുടങ്ങിയുള്ള സദ്വൃത്തികളാണ്.ഈ മതത്തിൽ പ്രാണിഹിംസയെ എത്രമാത്രം കഠിനമായി നിഷേധിച്ചിരുന്നുവെന്നുള്ളത് ഇപ്പ്പ്പോൾ ജയിനന്മാർ അനുവർത്തിച്ചുപോരുന്ന ഓരോ കൃത്യങ്ങളിൽ നിന്നു വെളിവാകുന്നതാണ്. അവർ ശ്വാസോച്ഛാസം ചെയ്യുമ്പോൾ വല്ല പ്രാണികളും മരിച്ചുപോയെങ്കിലോ എന്നു വിചാരിച്ച് മുഖത്ത് സാധാരണയായി ഒരു വല കെട്ടുക പതിവുണ്ട്. പാദസ്പർശം കൊണ്ട് ഒരു ജന്തുവിനും ജീവഹാനി വരരുത് എന്നുള്ള ഉദ്ദേശത്തോടു കൂടി മയിൽപ്പീലി കൊണ്ട് വഴി തൂക്കാറുണ്ടായിരുന്നുവത്രേ. വിളക്കു വെച്ചതിൽ പിന്നെ അവർ ആഹാരം കഴിക്കയില്ല കാരണം വിളക്കുകണ്ട് വല്ല ജന്തുക്കളും അതിൽ വീണുപോകുമെന്നുള്ളതാണ്. ഇത്രമാത്രം കൊണ്ട് ജയിനമതത്തിലും പ്രാണിഹിംസയോ മാംസഭക്ഷണമോ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നുണ്ടല്ലോ.

ബുദ്ധമതം[തിരുത്തുക]

ഈ മതസ്ഥാപകൻ കാരുണ്യമൂർത്തിയായ ബുദ്ധനാണെന്നുള്ളത് പ്രസിദ്ധമാണല്ലോ. ഈ മതം ഹിന്ദുമതത്തോട് ഏറ്റവുമടുപ്പമുള്ളതും ഇപ്പോൾ ജപ്പാൻ ,ചൈൻ മുതലായ രാജ്യങ്ങളിൽ പ്രചാരമായിരിക്കുന്നതുമാണ്. അതുമാത്രമല്ല, ഈ മതം ഈശ്വരനില്ലെന്നും എല്ലാ ഫലങ്ങളും അവനവന്റെ കർമത്തെ അനുസരിച്ചുണ്ടാകുന്നതാണെന്നും ബലമായി വാദിക്കുന്ന ഒന്നാണ്. മതാചാര്യനായ ബുദ്ധൻ ഇന്നും ഒരവതാരമായിട്ടാണ് കരുതപ്പെടുന്നത്. ഈ മഹാൻ തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനമായി അനുഷ്ടിക്കുകയും തന്റെ മതത്തിലെ പ്രധാനതത്വമായി സ്വീകരിച്ചുപദേശൊക്കുകയും ചെയ്തിട്ടുള്ളത് അഹിംസ എന്നൂള്ള പ്രധാന ധർമത്തെയാണ്. ഇദ്ദേഹത്തിന്റെ യുക്തിപൂർവ്വങ്ങളായ ന്യയങ്ങളും ജീവകാരുണ്യത്തിന്റെ വിശിഷ്ടതയെ വെളിപ്പെടുത്തുന്നതിലുള്ള സാമർത്ഥ്യവും കൊണ്ട് ദിവസം ഒന്നിന് അനേകം പ്രാണികളേ വധിച്ച് ദീർഘയാഗങ്ങൾ നടത്തിപ്പോന്ന എത്ര രാജാക്കന്മാരാണ് യാഗശാലകളെപൊളിച്ച് ദൂരെ എറിയുകയും പ്രാണിഹിംസയെ സ്വരാജ്യങ്ങളിൽ നിരോധിക്കുകയും കൂടി ചെയ്തിട്ടുള്ളത് എന്നുള്ളതിന് കണക്കില്ല. ഈകൂട്ടത്തിൽ പെട്ട ഒരാളാണ് അശോകൻ. ഇദ്ദേഹം പല രോഗങ്ങൾകൊണ്ട് സങ്കടപ്പെടുന്ന പ്രാണികൾക്ക്‌‌വേണ്ടി ആദ്യമായി ഒരു ആസ്പത്രി തീർപ്പികയും പ്രാണികളെ ചികിത്സിപ്പിച്ച് സുഖപ്പെടുത്തുന്നതിനുവേണ്ട ഏർപ്പാടുകൾ ചെയ്കയുമുണ്ടായി. ഈ മതത്തെ അനുസരിച്ചുനോക്കിയാലും മാംസഭക്ഷണം സർവാത്മനാ അത്യന്തം നിഷേധിച്ചിരിക്കുന്നു.

ക്രിസ്തുമതം[തിരുത്തുക]

ഇത് പരിഷ്കാരം കൊണ്ടും ശക്തികൊണ്ടും എന്നുവേണ്ടാ സർവ ശ്രേയസ്സുകൊണ്ടും ഉൽകൃഷ്ടനിലയിൽ എത്തിയിരിക്കുന്ന ജനസമുദായത്തിന്റെ മതമാണ്. ഈ മതാചാര്യൻ പരമഭക്തനും ദയാലുവുമായ യേശുക്രിസ്തുവാണ്. ഇദ്ദേഹം തന്റെ മതതത്വങ്ങളെ പത്തു പ്രധാന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിൽ പ്രധാന വിലക്കായ കൊല്ലായ്ക എന്നുള്ളതിനെയും അദ്ദേഹം ഒരു പ്രധാന മതതത്വമായിട്ടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ അവരുടെ പ്രധാന മതഗ്രന്ഥമായ ബൈബിളിൽ ഉൽപ്പത്തിപുസ്തകത്തിൽ ദൈവം ആദാമിനെയും ഹൗവ്വായേയും സൃഷ്ടിച്ചിട്ട് അവർക്ക് ആഹാരത്തെ നിശ്ചയിക്കുന്ന അവസരത്തിൽ ദൈവം അവരോട് ഇപ്രകാരം പറയുന്നു "വിത്തുകളുള്ള എല്ലാ സസ്യങ്ങളേയും വിത്തുകളടങ്ങിയിരിക്കുന്ന എല്ലാ വൃക്ഷങ്ങളേയും ഭൂമിയുടെ നാനാഭാഗങ്ങളിലും ഞാൻ ഇതാ നിങ്ങളുടെ ഉപയോഗത്തുനു വേണ്ടി വിടുന്നു. ഇവ നിങ്ങൾക്ക് ആഹാരമായിത്തീരട്ടെ. " ഈ അവസരത്തിലും മാംസത്തെ ആഹാരമായി വിധിച്ചിട്ടില്ല എന്നു മാത്രമല്ല ഉൽപത്തി പുസ്തകം അദ്ധ്യായം 9-3-4 ഈ ഭാഗത്തിൽ "ഭൂമിയിൽ സഞ്ചരിക്കുന്ന എല്ലാ ജീവജാലങ്ങളും നിങ്ങൾക്ക് ഭക്ഷണത്തിനുതരട്ടെ എന്നാൽ അവയ്ക് ജീവഹാനി വരുത്തി മാംസത്തെ രക്തസമേതം ഭക്ഷിക്കുന്നതിന് പ്രത്യേകം ഉപദേശിക്കുകയും ചെയ്യുന്നു" ഇനിയും എസ്സീക്കയിൽ അദ്ധ്യായം 4-14-16 വാക്യങ്ങൾ നോക്കുക. ഞാൻ എന്റെ ആത്മാവിനെ മലിനമാക്കിയിട്ടില്ല എന്തെന്നാൽ എന്റെ ചെറുപ്പം മുതൽ ഇതുവരെയും തന്നെ ചാകുന്നതോ കഷണമായി മുറിക്കപ്പെടുന്നതോ ആയ യാതൊരു പ്രാണിയേയും ഭക്ഷിച്ചിട്ടില്ല , ക്കേവലം നിന്ദ്യമായ മാംസം എന്റെ വായിൽ കടത്തിയിട്ടില്ല". എന്നു ക്രിസ്തു ദൈവത്തോട് അറിയിക്കുകയും ആതിലേക്ക് ദൈവം ക്രിസ്തുവിനെ അനുഗ്രഹിക്കുകയും ചെയ്തതായി പറഞ്ഞിരിക്കുന്നു. മാത്യൂ അഞ്ചാം അധ്യായം 18‌‌-ആം വാക്യത്തിൽ ക്രിസ്തു ഗലീല സമുദ്രതീരത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ പീറ്റർ എന്നും ആൻഡ്രൂ എന്നും രണ്ടു സോദരന്മാർ മത്സ്യം പിടിക്കുന്നതു കണ്ട് അവരെ അതിൽ നിന്നു വിരമിപ്പിച്ച് നിങ്ങൾ എന്നോടു കൂടി വരുവിൻ നിങ്ങൾക്ക് ഞാൻ മനുഷ്യ മത്സ്യങ്ങളെ തരാം എന്നു പറഞ്ഞ് വിളിച്ചുകൊണ്ടുപോയി സ്വന്തം ശിഷ്യന്മാരാക്കിയതായി കാണുന്നുണ്ട്. ഇപ്രകാരം ബൈബിളിൽ പല ഭാഗങ്ങളിലും ക്രിസ്തു ജന്തു ഹിംസയേയും മാംസഭക്ഷണത്തെയും വിരോധിച്ചിരിക്കുന്നതായി കാണുന്നു, ക്രിസ്തു ഹിംസകൊണ്ടും മാംസഭക്ഷണം കൊണ്ടും ഒരിക്കലും നീചതയെ പ്രാപിച്ചിട്ടില്ലെന്നുള്ളതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരായ പീറ്റർ, മാത്യൂ, ജോൺ മുതലായ മഹാത്മാക്കളും അദ്ദേഹത്തെ അനുകരിക്കയാണു ചെയ്തിട്ടുള്ളത്. ഇതിനു വിപരീതമായി വല്ലയിടത്തും കാണുന്നുണ്ടെങ്കിൽ അതു ചില ദുർവ്യാഖ്യാതാക്കളുടെ നിന്ദ്യമായ സ്വാർത്ഥതൽപ്പരതയിൽ നിന്നുണ്ടായിട്ടുളളതാണെന്നും ഇവർ ഒരിക്കലിം മാംസഭക്ഷണം ചെയ്തിട്ടില്ലെന്നും ക്രിസ്തുമതത്തിലുൾപ്പെട്ടവരും പ്രധാനപ്പെട്ട ക്രിസ്ത്യൻ ചരിത്രകാരന്മാരുമായ ഹേഗിൾപ്സ്,ക്ലൈമന്റ് .ആഗസ്റ്റെയിൻ,ഫിലോ മുതലായ മഹാന്മാർ സയുക്തികം തെളിയിച്ചിരിക്കയും ചെയ്തിരിക്കുന്നു. ഏകദേശം ഏ.ഡി 1692 വരെ ക്രിസ്ത്യൻ പള്ളികളിൽ ഈ അനാചാരത്തെ അനുഷ്ടിച്ചുവന്നതായി കാണുന്നില്ല. അനന്തരം എന്തോ കാരണത്താൽ പടിഞ്ഞാറൻ ക്രിസ്ത്യന്മാരുടെ ഇടയിൽ മാംസ സ്വീകാര്യം കണ്ടു തുടങ്ങുകയും ആ അവസരത്തിൽ ഈ വിഷയത്തെപ്പറ്റി വലിയ ഒരു വാദ പ്രതിവാദം നടത്തുന്നതിന് കാൺസ്റ്റാന്റിനോപ്പിൾ എന്ന സ്ഥലത്തു ട്രില്ലൻ കൗൺസിൽ എന്നു ഒരു മഹായോഗം കൂടുകയുമുണ്ടായി. ഈ യോഗത്തിൽ കാൺസ്റ്റാ (ആന്റിയോക്കു)ന്റിനോപ്പിൾ , അലക്സാണ്ടിറിയ, ആന്റിയാക്ക് മുതലായ സ്ഥലങ്ങളിൽ നിന്നു ഏകദേശം 200-ൽപ്പരം പ്രധാനശിഷ്യന്മാരും കുറേ ചക്രവർത്തിമാരും സന്നിഹിതരായിരുന്നു. ആ അവസരത്തിൽ ആ മഹാസഭയിൽ തീരുമാനം ചെയ്തത് താഴെ പറയും പ്രകാരമാണ് " ഇന്നു മുതൽ ഏതൊരു പ്രാണിയുടേയും രക്തം ചൊരിക്കുന്നവൻ ഒരു മതാചാര്യനാണെങ്കിൽ അവനെ പള്ളിയിൽ നിന്ന് വെളിക്കാക്കുന്നതിനും ഒരു ഗൃഹസ്ഥാശ്രമിയാണെങ്കിൽ അവനെ മത ഭ്രഷ്ടനാക്കുന്നതിനും ഇതിനാൽ കല്പിച്ചിരിക്കുന്നു" ഈ ആചാരത്തെ കിഴക്കൻ പള്ളിക്കാർ ഇപ്പോഴും അനുഷ്ടിച്ചു വരുന്നുണ്ടെന്നു കാണുന്നു, പക്ഷേ പടിഞ്ഞാറൻ പള്ളിക്കാരുടെ ഇടയിൽ ഇതിനു വിപരീതമായി പലയാളുകളും മത വിരുദ്ധമായി അനുഷ്ടിപ്പാൻ തുടങ്ങിയപ്പോൾ സാധുക്കളായ മതാചാര്യന്മാർക്ക് അവരോട് മൗനവ്രതം ദീക്ഷിക്കേണ്ടതായി വന്നു. അതെങ്ങിനെയുമിരിക്കട്ടെ. തങ്ങളുടേ മതത്തിനു വിപരീതമായി നടക്കുന്നവരെപ്പറ്റി ആലോചിച്ചിട്ടു കാര്യമില്ല. അവരുടെ മതത്തിൽ മേപ്പറഞ്ഞ കാരണങ്ങളെക്കൊണ്ട് നിശ്ചയമായും മാംസഭക്ഷനം നിരോധിക്കപ്പെട്ടിരിക്കുന്നു എന്നുള്ളതു വ്യക്തമാവുന്നു.


കുറിപ്പുകൾ[തിരുത്തുക]

  1. പ്രപഞ്ചാംബികയെ മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിങ്ങനെയുള്ള പഞ്ചമകാരങ്ങൾകൊണ്ട് സേവിക്കുന്ന വിദ്യയത്രേ ഇതു്. തന്ത്ര ഗ്രന്ഥങ്ങൾ ഇവയുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നു, 'കുലാർണവതന്ത്രം', 'ജ്ഞാനദീപിക തുടങ്ങിയവ അക്കൂട്ടത്തിൽ പ്രധാനമത്രേ.
  2. നക്രം=മുതല,ഗൃദ്ധ്രം=കഴുകൻ
  3. സമനില തെറ്റിയവൻ വെറുതേ വിളിച്ചുപറയുന്നതിനെയെന്നപോലെ
  4. അനുകൂലിച്ച് എന്നർഥം
  5. പ്രയോജനത്തിനുവേണ്ടിയല്ലാതെ മണ്ടൻപോലും പ്രവർത്തിക്കുകയില്ല
  6. ലോഹരജസ്സുകൾ = ലോഹപ്പൊടികൾ
  7. മൂലപ്രകൃതിയെക്കുറിച്ചറിയാൻ സ്വാമികളുടെ തന്നെ 'അദ്വൈതചിന്താപദ്ധതി' നോക്കുക
  8. അഷ്ടാംഗയോഗത്തിന്റെ എട്ടാമത്തെ അംഗമാവുന്നു സമാധി. സമാധിക്കു ബ്രഹ്മഭാവനാരൂപം, ബ്രഹ്മസ്ഥാനരൂപം എന്നു രണ്ടുഭേദങ്ങൾ ചട്ടമ്പിസ്വാമികൾ പറയുന്നുണ്ട് അവയിൽ ബ്രഹ്മഭാവനാരൂപത്തെയാണ് ഇവിടെ പരാമർശിക്കുന്നത്. സമാധിയെക്കുറിച്ചറിയാൻ 'അദ്വൈതചിന്താപദ്ധതി' നോക്കുക
  9. എറണാകുളത്തുവെച്ചു ചട്ടമ്പിസ്വാമികളും സ്വാമി വിവേകാനന്ദനുമായി കൂടിക്കാഴ്ച നടന്നതിനുശേഷമാണ് സ്വാമികൾ ഈ പ്രബന്ധമെഴുതിയത് എന്ന് കരുതാം
  10. മേധാവി = ബുദ്ധിമാൻ
  11. സാരം = സത്ത് . കിട്ട= കൊത്ത്
"https://ml.wikisource.org/w/index.php?title=ജീവകാരുണ്യനിരൂപണം&oldid=55420" എന്ന താളിൽനിന്ന് ശേഖരിച്ചത്